Thursday, July 10, 2008

രാഷ്ട്രീയക്കാര്‍ യൂണിയനുണ്ടാക്കണം

തെരഞ്ഞെടുപ്പ്‌ കാലമാകുമ്പോള്‍ ഇളിച്ചോണ്ടു വരട്ടെ, കാണിച്ചു കൊടുക്കുന്നുണ്ട്‌; അവര്‌ കോടികള്‌ സമ്പാദിക്കുമെന്നല്ലാതെ ആരെ ജയിപ്പിച്ചാലും നമുക്കെന്തു കിട്ടാനാ..., കൈയില്‍ കുറേ കാലത്തേക്ക്‌ മായാത്ത മഷി പുരണ്ടു എന്നല്ലാതെ ഈ ഏര്‍പ്പാടു കൊണ്ട്‌ ലാഭമെന്താ..., ആരു ജയിച്ചാലും കണക്കാ..., സകല രാഷ്ട്രീയക്കാരും കള്ളന്മാരാ..., നെറികെട്ട വര്‍ഗ്ഗം...
ഈ രാജ്യത്തു നടക്കുന്ന എല്ലാ തെമ്മാടിത്തങ്ങളുടെയും കാരണക്കാര്‍ രാഷ്ട്രീയക്കാരാണെന്ന്‌ ഒരുപറ്റം ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്നു. അരാഷ്ട്രീയവാദവും ജനാധിപത്യവിരോധവും തലക്കു പിടിച്ച ചില ബുദ്ധികൂടിയ ഇനങ്ങള്‍ ഈ ധാരണക്ക്‌ ദിനേനയെന്നോണം ചൂടും ചൂരും പകരുന്നുമുണ്ട്‌. ചാനലുകളിലൂടെയും അല്ലാതെയും പ്രചരിച്ചു കൊണ്ടിരിക്കുന്ന ശരീരപ്രധാനവും സൗന്ദര്യാസ്‌പദവുമായ തട്ടുപൊളിപ്പന്‍ പ്രകടനങ്ങള്‍ മാത്രമാണ്‌ ലോകമെന്ന്‌ ധരിച്ചുവശായവരും ഇക്കൂട്ടത്തിലുണ്ട്‌. പെണ്ണുങ്ങളാണ്‌ ഏറെയും. ഒരു തികഞ്ഞ രാഷ്ട്രീയക്കാരന്റെ ഭാര്യക്കു പോലും വ്യക്തമായ ഒരു രാഷ്ട്രബോധമുണ്ടാവില്ല എന്നത്‌ എത്ര നിഷേധിച്ചാലും വസ്‌തുതയാണ്‌.

സത്യത്തില്‍ ഈ നിഗമനങ്ങളുടെ വസ്‌തുതയെന്താണ്‌...? രാഷ്ട്രീയക്കാര്‍ എല്ലാവരും കള്ളന്മാരാണോ... ഡോക്ടര്‍, എഞ്ചിനീയര്‍, സര്‍ക്കാറുദ്യോഗസ്ഥന്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും കള്ളത്തരങ്ങളും ശുദ്ധ തെമ്മാടിത്തങ്ങളും ചെയ്യുന്നവരാണ്‌... എന്നാല്‍ രാഷ്ട്രീയക്കാര്‍ സാമൂഹ്യസേവകര്‍ എന്ന നിലയില്‍ വ്യക്തിശുദ്ധി പാലിക്കണമെന്നാണ്‌ അലിഖിത നിയമം. ചില രാഷ്ട്രീയക്കാര്‍ക്ക്‌ എന്തെങ്കിലും അബദ്ധം പിണഞ്ഞാല്‍ അപ്പോള്‍ തന്നെ കോലാഹലങ്ങള്‍ തുടങ്ങും. പ്രധാനമായും മാധ്യമങ്ങളും പിന്നെ എതിര്‍ കക്ഷികളുമാണ്‌ ഇയാള്‍ക്കെതിരെ പടവാളുമായി കലിതുള്ളുക.

രാഷ്ട്രീയം ആരുടെയും ഉപജീവന മാര്‍ഗ്ഗമല്ല. എന്നാല്‍ ചിലര്‍ക്ക്‌ അങ്ങനെ തന്നെയാണ്‌. അവര്‍ക്കും കുഞ്ഞുകുട്ടിപരാധീനങ്ങളുള്ളതിനാല്‍ ചില അഡ്‌ജസ്റ്റുമെന്റുകള്‍ക്ക്‌ വിധേയരാകേണ്ടതായി വരും. എന്നാല്‍ അത്‌ രാജ്യദ്രോഹപരമാകുമ്പോഴും സമൂഹത്തിന്‌ ഉള്‍ക്കൊള്ളാനാവാത്ത ചെറ്റത്തരമാകുമ്പോഴുമാണ്‌ അപകടമാവുക. അത്തരത്തില്‍ രാജ്യത്തെ ഒറ്റുകയും സ്വന്തം കീശ വീര്‍പ്പിച്ച്‌ ഇത്തിള്‍ക്കണ്ണികളായി ജീവിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ സംബന്ധിച്ചല്ല ഈ കുറിപ്പ്‌. മറിച്ച്‌ യാതൊരു തെറ്റും ചെയ്യാതെ ചില ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയക്കാര്‍ വേട്ടയാടപ്പെടാറുണ്ട്‌. ഇവരുടെ കൂട്ടിന്‌ സ്വന്തം പാര്‍ട്ടിക്കാരെ പോലും ചിലപ്പോള്‍ കിട്ടിയെന്നു വരില്ല. അത്രമാത്രം ഒറ്റപ്പെടാറുള്ള ഇവര്‍ അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിലെവിടെയോ വെച്ച്‌ നടത്തം മതിയാക്കാറാണ്‌ പതിവ്‌. ചിലര്‍ കരുത്തോടെ ഉയിര്‍ത്തു വന്ന ചരിത്രവുമുണ്ട്‌.

ചുരുക്കത്തില്‍ ആരോപണവിധേയനായ ഒരാളെ നിജസ്ഥിതികള്‍ അന്വേഷിക്കാതെ അപമാനിക്കാണ്‌ മാധ്യമപ്രവര്‍ത്തകരും ശ്രദ്ധിക്കാറുള്ളത്‌. സമൂഹത്തില്‍ ഏതൊരു വിഭാഗവും ജനങ്ങള്‍ക്കു വേണ്ടി ഇത്രയധികം അധ്വാനിക്കുന്നില്ല എന്നതാണ്‌ എന്റെ പക്ഷം. മരണവീട്ടിലും കല്യാണവീട്ടിലുമൊക്കെ ഇവര്‍ ഏതു പാതിരാത്രിയിലും ഓടിയെത്തും. രോഗികളുടെ ജീവന്‍ രക്ഷിക്കേണ്ട നാട്ടിന്‍പുറത്തെ ചില ഡോക്ടര്‍മാര്‍ പോലും രാത്രി പത്തിനു ശേഷം വാതിലില്‍ മുട്ടിയാല്‍ തുറക്കാറില്ല. മനുഷ്യസ്‌നേഹം പ്രസംഗിക്കുന്ന അരാഷ്ട്രീയ ബുദ്ധിജീവികളുടെയും സ്ഥിതി വ്യത്യസ്‌തമല്ല. എത്ര പുളിച്ച തെറി പറഞ്ഞാലും ആളുകള്‍ ചില ആവശ്യങ്ങള്‍ക്ക്‌ വേണ്ടി ഓടിച്ചെല്ലുന്നത്‌ രാഷ്ട്രീയക്കാരുടെ അടുത്തേക്കാണ്‌.

രാഷ്ട്രീയക്കാരാണെങ്കില്‍ തന്നെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഭാര്യയുടെ കൈ പതുക്കെ മാറ്റിവെച്ചിട്ട്‌ കൂടെ വരും. അല്ലാത്തവര്‍ ഒന്നു കൂടി മൂടിപ്പുതച്ചുറങ്ങും. അല്ലെങ്കില്‍ നേരം വെളുക്കട്ടെ എന്നു പറയും. (എല്ലാ ജനസാമാന്യത്തെയും ഉദ്ദേശിച്ചല്ല. ചില മാന്യദേഹങ്ങള്‍ മാത്രം). ഈ ചാടി വരവിനെ വോട്ടിനു വേണ്ടിയെന്നോ കള്ളപ്പണമുണ്ടാക്കാനെന്നോ വ്യാഖ്യാനിച്ച്‌ പരിഹസിക്കാനാണ്‌ നമ്മള്‍ ശ്രമിക്കുക. എന്തൊരു കഷ്ടം.!എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെയാണെന്ന്‌ വിചാരിക്കരുത്‌. ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കിയ ഒട്ടേറെ പേരെ എനിക്കു നേരിട്ടു പരിചയമുണ്ട്‌. ഭൂരിപക്ഷം ആളുകളും ഇത്തരക്കാരാണെന്നാണ്‌ എന്റെ വിലയിരുത്തല്‍. എല്ലാ മേഖലയിലുമെന്ന പോലെ ഇക്കൂട്ടത്തിലും ചില കള്ളനാണയങ്ങളുണ്ട്‌. അവരെ വേര്‍തിരിച്ചറിയാന്‍ സാധിക്കണം. അതിനു മാധ്യമങ്ങള്‍ക്ക്‌ ഏറെ പങ്കു വഹിക്കാനുണ്ട്‌. എന്നാല്‍ ദൗര്‍ഭാഗ്യം എന്തെന്നാല്‍ ഒരാള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത നുണയെ എത്രത്തോളം പെരുപ്പിക്കാമെന്നു മാത്രമാണ്‌ രാഷ്ട്രീയക്കാരെ സംബന്ധിച്ച ഒന്ന്‌ കൈയില്‍ കിട്ടിയാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുക. ഏതു പാതിരാത്രിക്കും കൊടും മഴയത്തും വിളിച്ചാല്‍ കൂടെ വരുന്ന രാഷ്ട്രീയക്കാരാണ്‌ എന്റെ നാട്ടിന്‍പുറത്തുള്ളത്‌. അത്‌ ഏതു പാര്‍ട്ടിയിലായാലും.

രാഷ്ട്രീയക്കാരന്റെ ഖദറോ അല്ലെങ്കില്‍ ആ തരത്തിലുള്ള ഏതെങ്കിലും ആദര്‍ശപ്രകടനങ്ങളോ കാണുമ്പോള്‍ തന്നെ ചിലരുടെ നെറ്റിചുളിയും. താന്‍ നടക്കുന്ന റോഡും താനിരിക്കുന്ന വീട്ടിലെ വൈദ്യുതിയും തന്നെ നിയന്ത്രിക്കുന്ന ജീവിത സാഹചര്യങ്ങളും സമാധാനപൂര്‍ണമായ അന്തരീക്ഷവും ഈ രാഷ്ട്രത്തിന്റെ കരുതലുകളാണെന്നും അതിലേക്കു തന്നെ നയിച്ചത്‌ വ്യക്തവും ജനാധിപത്യപരവുമായ രാഷ്ട്രീയപ്രവര്‍ത്തനങ്ങളാണെന്നും രാഷ്ട്രീയക്കാരെ അടച്ചാക്ഷേപിക്കുന്ന വിഡ്‌ഢികള്‍ ആലോചിക്കാറില്ല. കപടമതേതരത്വമെന്നും കപടജനാധിപത്യമെന്നും മുദ്രപ്പെടുത്തി അവര്‍ തങ്ങളുടെ സുന്ദരമായ വര്‍ഗ്ഗീയ മുഖം നിഷ്‌കളങ്കമായി വെളിപ്പെടുത്തും. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയം സംവിധാനിച്ച സുഖസൗകര്യങ്ങളുടെ പന്തലിലിരുന്ന്‌ ഏമ്പക്കം വിട്ടിട്ട്‌ ആ അരാഷ്ട്രീയവാദി എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരാണെന്നു പറയും. അയല്‍ രാജ്യങ്ങളില്‍ രാഷ്ട്രീയം വഴിവിട്ടതിന്റെ പേരില്‍ അവര്‍ അനുഭവിക്കുന്ന ദുരന്തചിത്രങ്ങളൊന്നും അവന്റെ മനസ്സില്‍ പതിഞ്ഞിട്ടേ ഉണ്ടാകില്ല. മറ്റേതു ലോകരാഷ്ട്രങ്ങളേക്കാളും സൗകര്യങ്ങള്‍ ജനാധിപത്യ ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്‌. എന്നിട്ടും ഉളുപ്പില്ലാത്ത അരാഷ്ട്രീയവാദി വിളിച്ചു പറയും.. രാജാക്കന്മാരുടെ കാലം തന്നെയായിരുന്നു നല്ലത്‌. അവനറിഞ്ഞുകൂട; രാജാക്കന്മാരുടെ കാലത്തെ ചരിത്രവും ദുരിതപര്‍വങ്ങളും. പുതിയ തലമുറയിലെ ആളുകള്‍ രാഷ്‌ട്രീയത്തില്‍ നിന്ന്‌ അകലുന്ന സാഹചര്യത്തില്‍ വികസിത രാജ്യങ്ങളിലെ കുട്ടികള്‍ രാഷ്ട്രീയം ഔദ്യോഗികമായി പഠിച്ച്‌ ഒരു പ്രൊഫഷന്‍ എന്ന നിലയില്‍ സ്വീകരിച്ചുതുടങ്ങിയ കാലമാണിത്‌.

ഇന്ത്യയിലും ഇങ്ങനെ പോയാല്‍ ആ സംവിധാനം വേണ്ടി വന്നേക്കും. ആരൊക്കെ കുതിരകയറിയാലും സംയമനം പാലിക്കുന്ന രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും തേജോവധ രാഷ്ട്രീയത്തിനെതിരെ യൂണിയനുണ്ടാക്കണമെന്നാണ്‌ എന്റെ അഭിപ്രായം. ഏതു രാഷ്ട്രീയക്കാരനെപ്പറ്റി എന്തു നെറികേടു പറഞ്ഞാലും മറുപക്ഷത്തിന്റെ പിന്തുണ കിട്ടുമെന്ന ബലത്തിലാണ്‌ രാഷ്ട്രീയക്കാര്‍ ഇങ്ങനെ ചെറുതാകുന്നത്‌. എല്ലാ തൊഴിലാളികള്‍ക്കമുള്ള പോലെ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ യൂണിയനുണ്ടാക്കിയാല്‍ ഒരു തെണ്ടിയും ഞൊട്ടാന്‍ വരില്ല.
വാലില്‍ കടി: ഞാനൊരു രാഷ്ട്രീയപ്രവര്‍ത്തകനല്ല. രാഷ്ട്ര ബോധമുള്ളവനാണ്‌. എല്ലാ നല്ല രാഷ്ട്രീയക്കാരെയും ഏറെ ബഹുമാനിക്കുന്നു. നിഷ്‌കളങ്കമായി സമൂഹത്തിനു വേണ്ടി അധ്വാനിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടെന്ന്‌ ബോധ്യമുള്ള വ്യക്തിയാണ്‌. എന്തിന്റെ പേരിലായാലും അവര്‍ അദ്ധ്വാനിക്കുന്നത്‌ കുടുംബം നന്നാക്കാന്‍ മാത്രമല്ല. നമുക്കു കൂടി വേണ്ടിയാണ്‌.

2 comments:

‍ശരീഫ് സാഗര്‍ said...

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയം സംവിധാനിച്ച സുഖസൗകര്യങ്ങളുടെ പന്തലിലിരുന്ന്‌ ഏമ്പക്കം വിട്ടിട്ട്‌ ആ അരാഷ്ട്രീയവാദി എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരാണെന്നു പറയും. അയല്‍ രാജ്യങ്ങളില്‍ രാഷ്ട്രീയം വഴിവിട്ടതിന്റെ പേരില്‍ അവര്‍ അനുഭവിക്കുന്ന ദുരന്തചിത്രങ്ങളൊന്നും അവന്റെ മനസ്സില്‍ പതിഞ്ഞിട്ടേ ഉണ്ടാകില്ല. മറ്റേതു ലോകരാഷ്ട്രങ്ങളേക്കാളും സൗകര്യങ്ങള്‍ ജനാധിപത്യ ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്നുണ്ട്‌. എന്നിട്ടും ഉളുപ്പില്ലാത്ത അരാഷ്ട്രീയവാദി വിളിച്ചു പറയും.. രാജാക്കന്മാരുടെ കാലം തന്നെയായിരുന്നു നല്ലത്‌. അവനറിഞ്ഞുകൂട; രാജാക്കന്മാരുടെ കാലത്തെ ചരിത്രവും ദുരിതപര്‍വങ്ങളും.

Unknown said...

oru themmadiyude avasaana abhaya kenthramayi rastriyathe kanaruthe....