Thursday, July 3, 2008

പ്രിയപ്പെട്ട മാലാഖക്കൊച്ചുങ്ങള്‍ക്ക്‌

കന്യാസ്‌ത്രീകളും പള്ളീലച്ചന്മാരും എത്രയോ ഭാഗ്യവതികളും ഭാഗ്യവാന്മാരുമാണ്‌. അവര്‍ക്കൊരിക്കലും വട്ടിപ്പലിശക്ക്‌ തമിഴന്റെ കൈയില്‍ നിന്ന്‌ പണം വാങ്ങേണ്ട ഗതികേടു വരില്ല. ഭാര്യയുടെ ചിരിക്കുന്ന മുഖം പ്രതീക്ഷിച്ചു ചെന്നാല്‍ കേള്‍ക്കേണ്ടി വരുന്ന പയ്യാരങ്ങളുടെ കൊട്ടകള്‍ തലയില്‍ പേറേണ്ടി വരില്ല. കള്ളുകുടിച്ച്‌ കൂത്താടുകയും ചീട്ടുകളിച്ച്‌ കിനാക്കോട്ടകള്‍ തകര്‍ക്കുകയും ചെയ്‌ത ഭര്‍ത്താവ്‌ പാതിരയാകുമ്പോള്‍ വലിഞ്ഞുകയറി വരുന്നത്‌ കാണേണ്ടി വരില്ല. ദൈവത്തോടല്ലാതെ മറ്റാരോടും യാതൊരു ബാദ്ധ്യതയുമില്ലാതെ അവര്‍ സുഖമായുറങ്ങുന്നു. കര്‍ത്താവിന്റെ മണവാട്ടിമാരും അച്ചന്മാരും ഇടക്കിടെ മാത്രം അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയെ തോല്‍പ്പിക്കാനാവാതെ കുഴയുന്നു. ഇടക്കിടെ മാത്രം.
എന്റെ കൂടെ പാലക്കാട്‌ വിക്ടോറിയയില്‍ പഠിച്ചിരുന്ന തങ്കം പോലത്തെ ഒരു കന്യാസ്‌ത്രീയായിരുന്നു സിസ്‌റ്റര്‍ ഉദയ. ബ്രഹ്മചര്യത്തെപ്പറ്റിയും മറ്റും അവരോട്‌ പലതവണ സംവദിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്‌. അപ്പോഴൊക്കെ ഈ പടുപാപിയുടെ ചില വിവരക്കേടുകളെ അവര്‍ തിരുത്തിയിട്ടുമുണ്ട്‌. എന്നിട്ടുമിപ്പോള്‍ ആ ഭാഗ്യവതികളെപ്പറ്റിത്തന്നെയാകുന്നു എന്റെ ചിന്ത. സ്വര്‍ഗ്ഗത്തിലേക്ക്‌ നേരിട്ട പ്രവേശനം ലഭിക്കുമെന്ന വിശ്വാസത്തില്‍ ഒരേയൊരു ജീവിതത്തെ ബലി കൊടുത്ത്‌ അവരെന്തിനാണിങ്ങനെ ഉരുകിത്തീരുന്നതെന്ന ചോദ്യം വിടാത്ത വേദനയായി ഇടനെഞ്ചില്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ബ്രഹ്മചര്യം അനുഷ്‌ഠിക്കുന്നത്‌ പ്രകൃതി വിരുദ്ധമാണെന്ന്‌ വിശ്വസിക്കുന്ന വ്യക്തിയാണ്‌ ഞാന്‍. അത്‌ കന്യാസ്‌ത്രീ ആയാലും സംന്യാസി ആയാലും സൂഫിയായാലും. പ്രത്യുല്‍പാദനത്തിനും ലൈംഗികതക്കുമുള്ള സ്വാഭാവികമായ ആഗ്രഹങ്ങള്‍ ലോകത്തിന്റെ നിലനില്‍പ്പിനായി ദൈവം സൃഷ്ടിച്ചതാണെന്ന്‌ വിശ്വസിക്കുന്ന എന്റെയുള്ളില്‍ ഇപ്പോഴും വിയോജിപ്പുള്ള വിഷയമാണ്‌ ഗാന്ധിജിയുടെ ബ്രഹ്മചര്യ പരീക്ഷണങ്ങള്‍.
വിശപ്പു പോലെ അനിവാര്യമായ പ്രകൃതിയുടെ വിളിയാണ്‌ ലൈംഗികതയുമെങ്കില്‍ ജീവിതത്തില്‍ നിന്ന്‌ ദൈവത്തിന്റെ പേരില്‍ അതിനെ പറ്റെ മാറ്റിനിര്‍ത്തുന്നത്‌ തെറ്റാണ്‌. ഗുദസംഭോഗം പോലെയോ അല്ലെങ്കില്‍ സ്വവര്‍ഗ്ഗ രതി പോലെയോ പ്രകൃതിവിരുദ്ധമാണ്‌ ബ്രഹ്മചര്യവും. പ്രകൃതിവിരുദ്ധമെന്നാല്‍ ദൈവത്തെ ധിക്കരിക്കുക എന്നാണ്‌. ദൈവത്തെ ധിക്കരിക്കുന്നവരെങ്ങനെയാണ്‌ സ്വര്‍ഗ്ഗത്തില്‍ പോവുക..?ലോകത്തെ നന്നാക്കിയെടുക്കാന്‍ മെഴുകുതിരി പോലെ ഉരുകുകയാണ്‌ തങ്ങളെന്ന്‌ ഇവര്‍ക്ക്‌ പറയാമായിരിക്കാം. ഇങ്ങനെ ചില മെഴുകുതിരികള്‍ ഉരുകാതെങ്ങനെയാണ്‌ വെളിച്ചമുണ്ടാവുക. ഇരുട്ട്‌ മാറിപ്പോവുക എന്നും ചോദിക്കാം. ശരി തന്നെ. എന്നാലും ആ മെഴുകുതിരികളും പടച്ചോന്റെ പടപ്പുകളല്ലായോ..? അവര്‍ക്കുമില്ലേ മനുഷ്യാവകാശങ്ങള്‍...?
വിശ്വാസത്തിന്റെ പേരില്‍ ഇത്തരം അടിച്ചമര്‍ത്തപ്പെടുന്ന മനുഷ്യാവകാശലംഘനങ്ങളെപ്പറ്റി മിണ്ടാന്‍ എന്തുകൊണ്ടാണ്‌ നമ്മുടെ മനുഷ്യാവകാശം മൊത്തമായും ചില്ലറയായും തോളില്‍ തൂക്കി നടക്കുന്നവര്‍ അറയ്‌ക്കുന്നത്‌. കന്യാസ്‌ത്രീകല്‍ക്ക്‌ ആ ജീവിതം തെരെഞ്ഞെടുക്കാനുള്ള പ്രായം പതിനെട്ടു വയസ്സാക്കണമെന്ന ഒരു വിവരക്കേടു മാത്രമാണ്‌ വനിതാ കമ്മീഷന്‍ ഈയിടെ ഉന്നയിച്ചത്‌. സത്യത്തില്‍ പല പല റീത്തുകളായി കിടക്കുന്ന ക്രസ്‌തീയ സഭാന്തരീക്ഷത്തില്‍ ലാറ്റിന്‍ റൈറ്റ്‌ പ്രകാരം കന്യാസ്‌ത്രീയാകാന്‍ 18 വയസ്സാകണം. സീറോ മലബാറില്‍ ഇത്‌ 21 വയസ്സാണ്‌. മലങ്കരയിലും മറ്റും മറ്റുമായി 18 വയസ്സിനപ്പുറം ഇത്തരം തീരുമാനമെടുക്കാന്‍ ഒരു പെണ്‍കുട്ടിക്ക്‌ അവകാശമില്ല. പിന്നെ നേര്‍ച്ചയിടല്‍ പരിപാടി പുരാതന കാലത്തേതാണെന്നണ്‌ എന്റെ പ്രിയപ്പെട്ട മാലാഖക്കോച്ച്‌ സിസ്‌റ്റര്‍ ഉദയയുടെ വെളിപ്പെടുത്തല്‍. ഇന്നത്തെക്കാലത്ത്‌ അങ്ങനെ നേര്‍ച്ചയിട്ടാലൊന്നും പെണ്‍കൊച്ചുങ്ങളെ ഇപ്പണിക്ക്‌ കിട്ടില്ലെന്നും അവര്‍ പറയുന്നു.
മലയാളം വാരികയില്‍ ഇതുസംബന്ധമായി വന്ന രണ്ടു ലേഖനങ്ങളാണ്‌ ഈ കുറിപ്പെഴുതാന്‍ പ്രേരണയായത്‌. പലപ്പോഴും എന്നെ വേട്ടയാടിയിരുന്ന ഒരു പ്രഹേളികയായിരുന്നു ഈ കന്യാസ്‌ത്രീകളെന്നത്‌. മഠത്തില്‍ നിന്നിറങ്ങി കൂട്ടത്തോടെ നടക്കാറുള്ള അവരിലെ ഏറ്റവും സുന്ദരികള്‍ ഏതാണെന്ന്‌ പറഞ്ഞ്‌ ഞാനും കൂട്ടുകാരും തര്‍ക്കിക്കാറുണ്ടായിരുന്നു. എത്ര വഴക്കിട്ടാലും അവരുടെ ജീവിതത്തില്‍ പ്രണയമില്ലല്ലോ എന്ന്‌ ഞങ്ങള്‍ ഒരുമിച്ചിരുന്ന്‌ സങ്കടപ്പെടുകയും ചെയ്യും. പിന്നെയാണ്‌ ഞാന്‍ സി.വി ബാലകൃഷ്‌ണന്റെ കഥയെഴുത്ത്‌ വായിക്കുന്നത്‌. അപ്പോള്‍ ഈ വിഭാഗത്തോടുള്ള സഹാനുഭൂതി ഇത്തിരി കൂടുകയും ചെയ്‌തു. സി.വി ബാലകൃഷ്‌ണന്റെ ആമേന്‍ ആമേന്‍ ഒരു വാര്‍ഷികപ്പതിപ്പില്‍ അച്ചടിച്ചു വന്നപ്പോള്‍ വിക്ടോറിയാ കോളജിന്റെ ലൈബ്രറിയില്‍ വെച്ച്‌ സിസ്‌റ്റര്‍ ഉദയയെ ഞാന്‍ ഇരുത്തി വായിപ്പിച്ചു. കന്യാസ്‌ത്രീകള്‍ തമ്മിലുള്ള സ്വവര്‍ഗ്ഗരതിയെ വളരെ മനോഹരമായാണ്‌ അതില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. അതു വായിച്ചപ്പോള്‍ മാത്രമാണ്‌ എനിക്കത്തിരി ആശ്വാസം തോന്നിയത്‌. ഇവര്‍ക്കും ഇത്തരം വികാരങ്ങളുണ്ടെന്ന്‌ ഈയടുത്ത്‌ വര്‍ഷങ്ങളോളം ഒരു ജീപ്പ്‌ ഡ്രൈവറുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്ന കന്യാസ്‌ത്രീയുടെ ചരിത്രം കൂടി വായിച്ചപ്പോള്‍ ബോധ്യപ്പെട്ടു. അവരുടെ പാപ ബോധവും ദൈവത്തോടുള്ള ഏറ്റുപറച്ചിലുമാണ്‌ എന്നെ ഏറെ ആശ്ചര്യപ്പെടുത്തിയത്‌. ഇത്രയൊക്കെ അപമാനം വരുത്തിവെക്കുന്നതാണ്‌ ലൈംഗികതയെങ്കില്‍ എന്തിനാണു ദൈവമേ ഞങ്ങള്‍ക്കത്‌ തന്നത്‌ എന്നു ചോദിക്കാന്‍ ഒരു കന്യാസ്‌ത്രീ ജനിക്കുമോ ആവോ..?.
മെത്രാന്മാര്‍ മദ്ധ്യകാലത്ത്‌ ശാഠ്യം പിടിച്ചതിനൊക്കെ മാറ്റം വരുത്താന്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍ വലിയ കഷ്ടമാണ്‌. ചുരുങ്ങിയ പക്ഷം അച്ചന്മാരും കന്യാസ്‌ത്രീകളും പരസ്‌പരമെങ്കിലും ശമനമാകണമെന്നാണ്‌ എന്റെ പക്ഷം. പ്രണയം ദൈവത്തിന്‌ ഒരിക്കലും ഇഷ്ടപ്പെടാതിരിക്കാന്‍ വഴിയില്ല. സോളമന്റെ ഗീതങ്ങള്‍ തന്നെ വലിയ ഉദാഹരണം. പതിനൊന്നാം നൂറ്റാണ്ടില്‍ ബെനഡിക്ട്‌ എട്ടാമന്‍ എന്ന മാര്‍പ്പാപ്പ ബുദ്ധിപൂര്‍വ്വം ഏര്‍പ്പെടുത്തിയതാണ്‌ നിര്‍ബന്ധിത ബ്രഹ്മചര്യമെന്ന ആശയം. ബൈബിളോ മറ്റു കാനോനിക പാരമ്പര്യങ്ങളോ ഇതിനെ അനുകൂലിക്കുന്നില്ല. ആയുഷ്‌ക്കാലം മുഴുവന്‍ കന്യകയായി കഴിയുന്ന പെണ്ണുങ്ങള്‍ വിഡ്‌ഢികളാണെന്ന്‌ ബൈബിള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. പുരുഷ സ്‌പര്‍ശമേല്‍ക്കാതെ മരിക്കുന്ന കന്യകകളുടെ വ്യര്‍ത്ഥമായ കന്യകാത്വത്തെച്ചൊല്ലി അവളുടെ സഖിമാര്‍ ഒരു നിര്‍ദ്ദിഷ്‌ഠ കാലം അനുഷ്‌ഠാനപരമായി വിലപിക്കാറുണ്ടായിരുന്നു.(ന്യായാധിപന്മാര്‍: 11-37-46).
സഭയുടെ ക്രൂരമായ സാമ്പത്തിക ലക്ഷ്യങ്ങളുടെ ഇരകള്‍ കൂടിയാണ്‌ കന്യാസ്‌ത്രീകള്‍. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന സഭാസ്വത്തുക്കളില്‍ അവര്‍ കൂലിയില്ലാതെ പണിയെടുത്തതിന്റെ വിയര്‍പ്പിന്റെ ഉപ്പാണുള്ളത്‌. ദീര്‍ഘകാലമായി വിദേശത്തെ മഠങ്ങളിലേക്ക്‌ കയറ്റി അയക്കുന്ന ബുദ്ധിയുള്ള കന്യാസ്‌ത്രീകള്‍ നേരിടുന്ന പീഢനങ്ങള്‍ വിവരണാതീതമാണ്‌. നിര്‍ബന്ധിത കൂലിയില്ലാ ജോലി എന്നതിനപ്പുറം അവര്‍ അനുഭവിക്കുന്ന മാനസികവ്യഥകളും ഏറെയാണെന്ന്‌ ഫാദര്‍ വടക്കന്‍ എഴുതിയ ആത്മകഥ വ്യക്തമാക്കുന്നുണ്ട്‌ (കുതിപ്പും കിതപ്പും). സഭാനേതൃത്വവും ക്രൈസ്‌തവ സമൂഹവും ഇന്നു കാണുന്ന അഭിവൃദ്ധിയിലേക്ക്‌ കുതിച്ചത്‌ ഈ വര്‍ഗ്ഗത്തിന്റെ നിസ്വാര്‍ത്ഥമായ അദ്ധ്വാനം കൊണ്ടായിരുന്നു.
ഇപ്പോഴാണ്‌ ബിഷപ്പുമാര്‍ക്ക്‌ ബോധോദയമുണ്ടായത്‌. ഇത്രയൊക്കെ പണിയെടുത്തിട്ടും ക്രിസ്‌ത്യാനികള്‍ കുറയുന്നതെന്തു കൊണ്ടാണ്‌...? ഉത്തരം ലളിതം. ഒരു നല്ല വിഭാഗം വൈദികരോ കന്യാസ്‌ത്രീകളോ ആയി വിവാഹജീവിതം ഉപേക്ഷിക്കുന്നു. വിവാഹം കഴിച്ചവര്‍ തന്നെ ഒന്നോ രണ്ടോ കൊച്ചുണ്ടായാല്‍ സംഗതി അവസാനിപ്പിക്കുന്നു. ജനപ്പെരുപ്പം കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന ഒരു രാജ്യത്തിനകത്തു നിന്ന്‌ സഭാ നേതൃത്വം ക്രിസ്‌ത്യന്‍ പെണ്ണുങ്ങളോട്‌ ഇനിയെങ്കിലും നന്നായി പെറ്റുകൂട്ടണമെന്ന്‌ പറഞ്ഞതിന്റെ സാരം എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്‌.
കന്യാസ്‌ത്രീകള്‍ മാലാഖകളെപ്പോലെ പരിശുദ്ധിയുള്ളവരാകണമെന്ന്‌ വാശിപിടിക്കേണ്ടത്‌ പ്രകൃതിവരുദ്ധ ലൈംഗികജീവിതം ഉപദേശിച്ചു കൊണ്ടല്ല. മറിച്ച്‌, വിശുദ്ധമായ ആണ്‍, പെണ്‍ ബന്ധത്തിന്റെ മഹിമ പറഞ്ഞിട്ടാണ്‌. ആ ഒരു സുഖമൊന്നും ബ്രഹ്മചര്യത്തിന്‌ കിട്ടില്ല എന്നാണ്‌ ചുരുക്കിപ്പറയേണ്ടത്‌. ആ ഒരു സന്തോഷം ദൈവത്തിന്‌ ബ്രഹ്മചാരികള്‍ നല്‍കുന്നുമില്ല.

5 comments:

‍ശരീഫ് സാഗര്‍ said...

കന്യാസ്‌ത്രീകള്‍ മാലാഖകളെപ്പോലെ പരിശുദ്ധിയുള്ളവരാകണമെന്ന്‌ വാശിപിടിക്കേണ്ടത്‌ പ്രകൃതിവരുദ്ധ ലൈംഗികജീവിതം ഉപദേശിച്ചു കൊണ്ടല്ല. മറിച്ച്‌, വിശുദ്ധമായ ആണ്‍, പെണ്‍ ബന്ധത്തിന്റെ മഹിമ പറഞ്ഞിട്ടാണ്‌. ആ ഒരു സുഖമൊന്നും ബ്രഹ്മചര്യത്തിന്‌ കിട്ടില്ല എന്നാണ്‌ ചുരുക്കിപ്പറയേണ്ടത്‌. ആ ഒരു സന്തോഷം ദൈവത്തിന്‌ ബ്രഹ്മചാരികള്‍ നല്‍കുന്നുമില്ല.

ഷാഫി said...
This comment has been removed by the author.
ഷാഫി said...

ഞാന്‍ പലപ്പോഴും സ്വയം ചോദിക്കുകയും മറ്റുള്ളവര്‍ ചോദീക്കുന്നത് കേള്‍ക്കുകയും ചെയ്ത ഒരു ചോദ്യം. ബ്രഹ്മചര്യത്തിന്റെ യഥാര്‍ഥ ഉദ്ദേശ്യമെന്താണ്? അടിച്ചേല്‍പ്പിക്കേണ്ട ഒന്നാണോ അത്?...
കന്യാസ്ത്രീ ആകാന്‍ താല്പര്യമുള്ളവര്‍ ക്രിസ്ത്യന്‍ കുടുമ്പങ്ങളില്‍ കുറഞ്ഞു വരികയാണെന്ന് ഒരു ക്രിസ്ത്യാനിയായ സുഹൃത്തു പറഞ്ഞു.

പാമരന്‍ said...

നല്ല എഴുത്ത്‌. വിഷയത്തെപ്പറ്റി പറയുന്നില്ല.

jayakrishnan. s said...

kollam. nannayittundu. nhanum yojikkunnu