Sunday, January 9, 2011

മുജാഹിദീങ്ങളുടെ സമ്മേളന ജിഹാദ്‌


മലപ്പുറത്ത്‌. രണ്ടത്താണിയില്‍ മുജാഹിദ്‌ സമ്മേളനം. മറുവിഭാഗത്തിന്‌ ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യം നടത്താന്‍ ഇന്നത്തെ ദിവസമല്ലാതെ പറ്റില്ലെന്ന്‌ ഏതു കണിയാനാവും ഗണിച്ചുകൊടുക്കുന്നത്‌?... ഹാ.... മഹാകഷ്ടം...!.. അറിവ്‌ സമാധാനക്കേടിന്‌ എന്ന്‌ നമുക്ക്‌ പ്രമേയം തിരുത്താം. അനവസരത്തിലുള്ള ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ ആത്മാര്‍ത്ഥതയെ കളങ്കമില്ലാതെ സംശയിക്കുകയുമാവാം.... എങ്ങനെയാണ്‌ ഈ മതസംഘടനകള്‍ക്ക്‌ ഇത്രത്തോളം അധ:പതിക്കാനാവുന്നത്‌. അതും കേരളത്തില്‍ മുസ്‌്‌ലിം നവോത്ഥാനത്തിന്‌ ചുക്കാന്‍ പിടിച്ച ഒരു പ്രസ്ഥാനം എങ്ങനെയാണ്‌ ഇങ്ങനെ സ്വയം അപഹസിക്കുന്നത്‌...?
ആര്‍ക്കുവേണ്ടിയാണ്‌ ഈ മതസംഘടകള്‍ നിലകൊള്ളുന്നത്‌? ആരുടെ താല്‍പര്യങ്ങളാണ്‌ ഇവരെ നയിക്കുന്നത്‌? ആത്മരോഷത്തിന്റെ ആണത്തമുള്ള ഒറ്റയെണ്ണവും ഇക്കൂട്ടത്തിലില്ലേ..? രണ്ടു മുജാഹിദ്‌ വിഭാഗവും ഈ ഏര്‍പ്പാട്‌ തുടങ്ങിയിട്ട്‌ കാലം കുറെയായി... ഇവരെ സഹിക്കുന്ന അനുയായി വൃന്ദത്തെ സമ്മതിച്ചുകൊടുക്കണം.... സമൂഹത്തെ മുഴുവനായും വിഡ്‌ഢികളാക്കുന്ന ഈ കലാപരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കാറായില്ലേ... അറിവ്‌ സമാധാനത്തിന്‌, ഫലസ്‌തീന്‍ ഐക്യദാര്‍ഢ്യം തുടങ്ങിയ പ്രമേയങ്ങളുടെ വ്യാപ്‌തിയെന്തെന്ന്‌ ഈ സംഘാടകര്‍ ചിന്തിച്ചിട്ടുണ്ടോ... ആരുടെ കണ്ണുകെട്ടാനാണ്‌ ലക്ഷങ്ങള്‍ പൊടിയ്‌ക്കുന്ന ഈ സമ്മേളന മഹാമഹങ്ങള്‍.. സമ്മേളന ഇസ്‌്‌ലാമിനെ പ്രതിഷ്‌ഠിച്ചാല്‍ സമൂഹത്തിലെ പ്രശ്‌നങ്ങളും നിങ്ങള്‍ക്കുള്ളിലെ പ്രശ്‌നങ്ങളും അവസാനിക്കുമോ.. സമ്മേളനഭ്രാന്ത്‌ പണ്ടത്തെ എറണാകുളവും കോഴിക്കോടും തീര്‍ന്നപ്പോള്‍ തീര്‍ക്കേണ്ടതായിരുന്നില്ലേ...
കുട്ടിക്കുരങ്ങനെക്കൊണ്ട്‌ ചുടുചോറ്‌ വാരിക്കുന്ന നേതാക്കള്‍ക്ക്‌ തലയിലെന്താ ഓളമാണോ... സമുദായത്തെ ഇങ്ങനെ വ്യഭിചരിക്കാന്‍ ആരാണ്‌ ഇവര്‍ക്ക്‌ അധികാരം കൊടുത്തത്‌.... ഇത്‌ ചീപ്പാണെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ ആണ്‍പിറന്നവരും പെണ്‍പിറന്നോരും അക്കൂട്ടത്തിലില്ലേ.... ഇപ്പോള്‍ സമ്മേളനങ്ങള്‍ നടത്തി ജിഹാദ്‌ കൊഴുപ്പിക്കാനാണ്‌ മുജാഹിദീങ്ങളുടെ പരിപാടി. എം.എസ്‌.എം ഒന്നു നടത്തിയാല്‍ മറ്റേ എം.എസ്‌.എം അതേ ദിവസം മറ്റൊന്ന്‌. ഐ.എസ്‌.എം എന്തിനെങ്കിലും ഇറങ്ങിപ്പുറപ്പെട്ടാല്‍ മറ്റേ ഐ.എസ്‌.എമ്മും രംഗത്ത്‌. വഷളത്തരം...!
സംഘടനാ ഭ്രാന്തിന്റെ പൊറാട്ടുനാടകങ്ങള്‍ക്കിടെ ഇനി നവോത്ഥാനത്തിന്റെ വിത്ത്‌ പാകേണ്ടത്‌ നേതാക്കളുടെ തലയിലാണ്‌. അധികാരത്തിനും പണത്തിനും സ്ഥാപനങ്ങള്‍ക്കും സ്ഥാപിത താല്‍പര്യങ്ങള്‍ക്കും വേണ്ടി സംഘശേഷിയെ ബലികൊടുക്കുന്നവര്‍ അസംതൃപ്‌തരുടെ കൂട്ടങ്ങള്‍ കയറിവന്ന്‌ പടിക്കുപുറത്താക്കുന്ന കാലത്തെക്കുറിച്ചല്ല; അല്ലാഹുവിന്റെ കോടതിയില്‍ മറുപടി പറയേണ്ട ദിവസത്തെക്കുറിച്ചെങ്കിലും ബേജാറായെങ്കില്‍ ഈ നാട്‌ നന്നാവുമായിരുന്നു. സമ്മേളനങ്ങളുടെ പേരിലുള്ള ഈ പരിസര മലിനീകരണം അവസാനിക്കുമായിരുന്നു.