Saturday, July 10, 2010

ഒരു ദിവസം എത്രപേരെ കൊല്ലാം?...

ഒറ്റ വെട്ടിന്‌ പിളര്‍ത്താവുന്ന സാമുദായിക ഇഴയടുപ്പമല്ല കേരളത്തിന്റേത്‌. വെട്ടിയവനും വെട്ട്‌ കൊണ്ടവനും അതറിയാം. തൊടുപുഴയില്‍ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈ അറുത്തെടുക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനെ വീണ്ടും നിന്ദിക്കുകയാണ്‌ അക്രമികള്‍ ചെയ്‌തത്‌. ഇസ്‌്‌ലാം ശുദ്ധമതമാണെന്നും അത്‌ ലോകസമാധാനം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും വിശ്വസിക്കുന്ന കോടിക്കണക്കിന്‌ മുസ്‌്‌ലിംകളുടെ ഹൃദയങ്ങളിലേക്കുകൂടിയാണ്‌ ഇസ്‌്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ ചിന്തുന്ന ചോരക്കറ പടരുന്നത്‌. മതത്തെ പിന്നെയും പിന്നെയും മുറിവേല്‍പ്പിക്കാനാണ്‌ ഇറക്കുമതി ചെയ്‌ത ന്യായവാദങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള കേരളത്തിലെ തീവ്രവാദസ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ പലപ്പോഴായി ശ്രമിച്ചുവരുന്നത്‌.
ടി.ജെ ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനെ മാത്രമല്ല, പടച്ചവനെയും അധിക്ഷേപിക്കുന്നു. മതത്തില്‍ വിശ്വസിക്കുന്നവരെയും വിശ്വസിക്കാത്തവരെയും ഒരുപോലെ വേദനിപ്പിച്ച സംഭവം. ആത്മരോഷത്താല്‍ മതേതര ജനത പ്രതികരിച്ചതിന്റെ ഫലമായി അധ്യാപകനെതിരെ ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സ്വീകരിക്കാവുന്ന നടപടികളെല്ലാം ഉണ്ടായി. എന്നിട്ടരിശം തീരാഞ്ഞിട്ടാവാം ആയുധമെടുത്ത്‌ പെരുമാറിയതെന്ന്‌ ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത്‌ ശരിയല്ല. എത്രമേല്‍ അരിശപ്പെടാവുന്ന തെറ്റു ചെയ്‌തവനെയും നിയമത്തിനു വിട്ടുകൊടുക്കുന്നതാണ്‌ ജനാധിപത്യത്തിന്റെ ശരി. അതിനപ്പുറം ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റ്‌. അങ്ങനെ ചെയ്യുന്നത്‌ നിയമപാലകരാണെങ്കിലും അവരെ വെറുതെ വിടാന്‍ പാടില്ലെന്നാണ്‌ പാലക്കാട്ടെ കസ്റ്റഡി മരണമടക്കമുള്ള സംഭവങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്‌. മതവിശ്വാസത്തിനും പ്രബോധനത്തിനും പ്രചാരണത്തിനും വേണ്ടുവോളം സ്വാതന്ത്ര്യമുള്ള രാജ്യമാണെന്ന ധാരണയില്‍ അനുകൂലസാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്ന വിധ്വംസകശക്തികളാണ്‌ ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ക്കുള്ള മണ്ണൊരുക്കുന്നത്‌. പൊട്ടക്കിണറ്റിലെ തവളകളെപ്പോലെ ഇതാണു ലോകമെന്ന വികാരത്തില്‍ അടിപ്പെട്ട ഇക്കൂട്ടര്‍ ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ അളവിനെപ്പറ്റിയൊന്ന്‌ പഠിക്കണം. കണ്ണിലും കരളിലും മതഭ്രാന്തിന്റെ തിമിരം ബാധിച്ചിട്ടില്ലെങ്കില്‍ കിട്ടിയ സ്വാതന്ത്ര്യത്തെ നിര്‍മാണത്തിനുവേണ്ടി ഉപയോഗിക്കാന്‍ അവര്‍ക്ക്‌ സാധിച്ചേക്കാം. സാമുദായിക സൗഹാര്‍ദ്ദത്തിന്റെ വിളവെടുപ്പ്‌നിലമെന്നാണ്‌ കേരളത്തെ അഭിമാനത്തോടെ വിശേഷിപ്പിക്കാവുന്ന സാമൂഹ്യനിര്‍വചനം. ഇസ്‌്‌ലാമിന്റെ സംരക്ഷകര്‍ എന്ന കപടനാട്യത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കുവേണ്ടി പണിയെടുക്കുന്നു എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുന്നത്‌ ഇവിടെയാണ്‌. മുസ്‌്‌ലിം വിരുദ്ധശക്തികള്‍ അവസരം ലഭിക്കുമ്പോഴെല്ലാം ഇസ്‌്‌ലാമില്‍ ആരോപിക്കാന്‍ ആഗ്രഹിക്കുന്ന കാടത്തത്തിന്റെ രീതിശാസ്‌ത്രത്തെ അവര്‍ക്കുവേണ്ടി ഭംഗിയായി അവതരിപ്പിച്ച്‌ വിജയിപ്പിക്കുക എന്ന ദൗത്യമാണ്‌ ഇസ്‌്‌ലാമിന്റെ പേരില്‍ ഏതാനും വര്‍ഷങ്ങളായി ഉയിര്‍ത്തുവന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ നിര്‍വ്വഹിച്ചുപോരുന്നത്‌. വാര്‍ത്ത മുസ്‌്‌ലിം നാമധാരികള്‍ക്കെതിരാകുമ്പോള്‍ ഇസ്‌്‌ലാമിനെ ഒന്നടങ്കം കടിച്ചുകീറാനുള്ള ആര്‍ത്തിയോടെ കാത്തിരിക്കുന്ന മാധ്യമങ്ങള്‍ക്കും സംഘടനകള്‍ക്കും തെമ്മാടിത്തം കാട്ടി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതും ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളാണ്‌. ഇസ്‌്‌ലാമിക വിരുദ്ധശക്തികളില്‍നിന്ന്‌ അച്ചാരം വാങ്ങിയിട്ടെന്ന പോലെ ആത്മാര്‍ത്ഥമായും ആസൂത്രിതമായും ഇവര്‍ കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നു.
ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത അവിശ്വാസികളോട്‌ പുഞ്ചിരിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയുമാണ്‌ പ്രവാചകന്‍ ചെയ്‌തത്‌. തന്നെ വധിക്കാന്‍ വാളൂരിയവന്‌ മാപ്പ്‌ കൊടുത്തതും ഇതേ പ്രവാചകന്‍. വിട്ടുവീഴ്‌ചയാണ്‌ വിജയമെന്ന്‌ തിരുനബി ലോകത്തെ പഠിപ്പിച്ചു. നടന്നുപോകുമ്പോള്‍ ചപ്പുചവറുകള്‍ ദേഹത്തേക്ക്‌ വലിച്ചെറിയുന്ന പെണ്‍കുട്ടി അസുഖബാധിതയായപ്പോള്‍ അവളെ സന്ദര്‍ശിച്ച്‌ രോഗശമനത്തിനായി പ്രാര്‍ത്ഥിച്ച പ്രവാചകന്‍, വിഷം പുരട്ടിയ വാളുമായി കൊല്ലാന്‍ വന്ന ഉമൈറുബ്‌്‌നു വഹബിനും അയാളെ നിയോഗിച്ച സ്വഫാനുബ്‌്‌നു ഉമയ്യക്കും മാപ്പു നല്‍കി വിട്ടയച്ച കാരുണ്യദൂതന്‍, മക്കാവിജയാനന്തരം തനിക്കുമുന്നില്‍ പ്രതികാരം ഭയന്ന്‌ നില്‍ക്കുന്നവരോട്‌ ` ഇന്ന്‌ നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല, നിങ്ങള്‍ക്ക്‌ പോകാം. നിങ്ങള്‍ സ്വതന്ത്രരാണ്‌ എന്നു വിസ്‌മയിപ്പിച്ച ഭരണാധികാരി, ജൂതന്റെ മൃതദേഹത്തോടും എഴുന്നേറ്റ്‌ നിന്ന്‌ ആദരവു പ്രകടിപ്പിച്ച മനുഷ്യസ്‌നേഹി... പ്രവാചകന്റെ മധുരപ്രതികാരങ്ങള്‍ക്ക്‌ ചരിത്രത്തില്‍ തുല്യതയില്ലാത്ത ഉദാഹരണങ്ങളുണ്ട്‌. പ്രതിക്രിയയില്‍ പരിഹാരമുണ്ടെന്ന സാന്ദര്‍ഭികവ്യാഖ്യാനത്തെ അടര്‍ത്തിയെടുത്ത്‌ വാളെടുക്കാന്‍ ന്യായം രചിക്കുന്നവര്‍ കാണാതെപോകുന്ന ചരിത്രമാണിത്‌.
ഈ വിവരംകെട്ടവരുടെ കത്തിമുനയില്‍നിന്ന്‌ പ്രവാചകനെയും മതത്തെയും മോചിപ്പിക്കാനുള്ള ശ്രമത്തിന്‌ പണ്ഡിതന്മാര്‍ മുന്‍കൈയെടുക്കണം. ഇവരെ ന്യായീകരിക്കാനായി ഐക്യവേദിയുമായി രംഗത്തിറങ്ങുന്നവര്‍ അപകടപ്പെടുത്തുന്നത്‌ ഇസ്‌്‌ലാമിന്റെ പാരമ്പര്യത്തെയാണ്‌. മൗനത്തിന്റെ വാല്‍മീകത്തില്‍നിന്ന്‌ പണ്ഡിതപക്ഷം ഉണര്‍ന്നു പ്രവര്‍ത്തിക്കാതിരുന്നാല്‍ കേരളത്തിന്റെ ഇടനെഞ്ചിലേക്ക്‌ ഈ തീവ്രവാദികള്‍ കൊത്തിത്തരുന്നത്‌ കാലത്തിനും മായ്‌ക്കാനാവാത്ത മുറിവുകളാവും. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ഒറ്റക്കെട്ടായി ചെറുത്ത പാരമ്പര്യമുള്ള മണ്ണാണിത്‌. ആ പൈതൃകത്തെ പൊന്നുപോലെ കാക്കാന്‍ ന്യൂനപക്ഷത്തിനും ബാധ്യതയുണ്ട്‌. മുഹമ്മദ്‌ എന്ന പേരുവെച്ച്‌ മോഷണത്തിനും ബലാത്സംഗത്തിനും കൊലപാതകത്തിനും പിടിക്കപ്പെടുന്നവര്‍ അപമാനിക്കുന്ന ഇസ്‌്‌ലാമിനെയോര്‍ത്ത്‌ ഇവിടെയാര്‍ക്കും വികാരം വ്രണപ്പെടാറില്ല. അവരെ കൊല്ലാനോ കൈ വെട്ടാനോ ആരും പോകാറില്ല.
താലിബാന്‍ മോഡല്‍ നടപ്പാക്കാനിറങ്ങുന്നവര്‍ ആര്‍ക്കും പതിച്ചുനല്‍കിയിട്ടില്ലാത്ത സ്വന്തം മനസ്സാക്ഷിയോട്‌ ഇത്തിരിനേരം സംസാരിക്കുന്നത്‌ നന്നായിരിക്കും. സ്വന്തം സമുദായത്തിലുള്ളവര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകളെ ന്യായീകരിക്കേണ്ട ഒരു ബാധ്യതയും മുസ്‌്‌ലിമിനില്ലെന്ന്‌ തെറ്റു ചെയ്‌തിട്ട്‌ പിന്നീട്‌ വിലപിക്കുന്നവര്‍ ഓര്‍ക്കേണ്ടതാണ്‌. പ്രവാചകന്‍ ലോകത്തിന്‌ പഠിപ്പിച്ച ജീവിതവ്യവസ്ഥയുടെ, ഉറച്ച നിലപാടുകളുടെ കൈകളാണ്‌ അധ്യാപകനെ വെട്ടിയവര്‍ മുറിച്ചുമാറ്റാനോങ്ങിയത്‌.
ക്രിസ്‌തുവും കൃഷ്‌ണനും ജീവിച്ചിരുന്നിട്ടേ ഇല്ല എന്ന ഗവേഷണപുസ്‌തകവുമായി രംഗത്തുവന്നവരും ബ്ലോഗുകളിലൂടെയും മറ്റും പ്രവാചകനെയും ഇസ്‌ലാമിനെയും നിരന്തരം അവഹേളിക്കുന്നവരും കേരളത്തിലുണ്ട്‌. ഇങ്ങനെയുള്ളവരെ കൊല്ലാനിറങ്ങിയാല്‍ ഒരു ദിവസം ശരാശരി എത്രപേരെ കൊല്ലേണ്ടിവരും? യുക്തിവാദികളും നിരീശ്വരവാദികളും ദൈവത്തിന്റെ സാധുതയെത്തന്നെ ചോദ്യം ചെയ്യുന്നു. ഏകദൈവത്തിലും ത്രിത്വത്തിലും കോടിക്കണക്കിന്‌ ദൈവങ്ങളിലും വിശ്വസിക്കുന്നവര്‍ ഇന്ത്യയിലുണ്ട്‌. ഇവരെല്ലാം പരസ്‌പരം കായികമായി നേരിടാനൊരുങ്ങിയാല്‍ ഈ രാജ്യത്തിന്റെ അവസ്ഥയെന്താകും? ബഹുസ്വരതയോട്‌ സഹിഷ്‌ണുതയോടെ പെരുമാറുമ്പോഴാണ്‌ വിശ്വാസത്തെയും രാജ്യത്തെയും സ്‌നേഹിക്കാനാവുക.
നമുക്ക്‌ വേണ്ടത്‌ വെട്ടിമുറിക്കാനുള്ള കോടാലികളല്ല. തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലുമാണ്‌. നശിപ്പിക്കാന്‍ എളുപ്പമാണ്‌. നിര്‍മാണമാണ്‌ പ്രയാസം. പുതിയ തലമുറ ഒന്നും നിര്‍മ്മിക്കേണ്ട. കാരണവന്മാര്‍ സൂക്ഷിക്കാനേല്‍പിച്ച സൗഹൃദത്തിന്റെ കണ്ണുകള്‍ ഉള്ളിടങ്ങളില്‍ പരിക്കുപറ്റാതെ കാത്തുവെച്ചാല്‍മതി. അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തന്റെ മതവിചാരമെന്ന ബോധമുണ്ടായാല്‍മതി. പ്രയോഗത്തിലും പ്രചാരത്തിലും മതവികാരം എന്ന വാക്ക്‌ മതവിചാരം എന്നാക്കി മാറ്റണം. വികാരങ്ങള്‍ വ്രണപ്പെടുക എളുപ്പമാണ്‌. വിചാരമാണ്‌ വേണ്ടത്‌. വിചാരം വിവേകത്തിന്‌ വഴിമാറുമ്പോള്‍ വികാരം അവിവേകങ്ങള്‍ക്കാണ്‌ വഴിമരുന്ന്‌ പാകുന്നത്‌. തനിക്കുള്ള അതേ വികാരം മറ്റു മതവിശ്വാസികള്‍ക്കുമുണ്ട്‌ എന്ന ബോധവും നല്ലതാണ്‌.
അമിതമായി വികാരം കൊള്ളേണ്ടിവരുമ്പോള്‍ നില്‍ക്കുന്ന തറയുടെ ചരിത്രമെന്താണെന്നും ജനിപ്പിച്ച തലമുറയുടെ നിലനില്‍പ്പുകളുടെ ആധാരമെന്താണെന്നും പഠിക്കാനുള്ള ഉള്‍ക്കരുത്ത്‌ കാണിക്കണം. ഏതാനും വൃത്തികെട്ട ചെറുപ്പക്കാരുടെ പിച്ചാത്തി കണ്ടാല്‍ ചോര്‍ന്നുപോകാനുള്ളതല്ല പിന്‍തലമുറ പകര്‍ന്ന അതിജീവനത്തിന്റെ ഊര്‍ജ്ജമെന്ന ബോധ്യം നമ്മെ കൂടുതല്‍ കരുതലുള്ളവരാക്കും.

Wednesday, June 16, 2010

മഅ്‌ദനി: ഒരു ദുരന്തനാടകത്തിന്റെ അന്ത്യം

മഅ്‌ദനിയുടെ കഥയില്‍ ദുരന്തങ്ങള്‍ മാത്രമാണ്‌ കൂട്ടിനുണ്ടായിരുന്നത്‌. ദുരന്തങ്ങളില്‍നിന്ന്‌ പ്രചോദിതനായി ദുരന്തങ്ങളിലേക്ക്‌ ആളെകൂട്ടി ദുരന്തങ്ങളിലൂടെ നടന്ന്‌ ദുരന്തത്തില്‍ അവസാനിക്കുക എന്നതായിരുന്നു ഈ ചാക്രികചലനത്തിന്റെ ശീലം. വാളെടുത്തവന്‍ വാളാല്‍ എന്ന നാട്ടുഭാഷയില്‍ ഈ രീതിയെ എഴുതിവെക്കുന്നതിനുമുമ്പേ മനുഷ്യരായി ജനിച്ചവരെല്ലാം മനസ്സിരുത്തി ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്‌.
യഥാര്‍ത്ഥത്തില്‍ ആ വരവ്‌ ഫാഷിസ്റ്റ്‌ ഭീകരതക്കെതിരായ മുന്നേറ്റമെന്ന പ്രതീതിയിലായിരുന്നു. എന്നാല്‍ മഅ്‌ദനിയും കൂട്ടരും സന്നാഹസേനയെ ഉല്‍പാദിപ്പിക്കുന്നതിനും എത്രയോ കൊല്ലങ്ങള്‍ക്കു മുമ്പേ അങ്ങനെയൊരു മുന്നേറ്റനിര കേരളത്തില്‍ ഉണ്ടായിരുന്നു എന്ന്‌ മനസ്സിലാക്കാന്‍ ആ സാധുക്കള്‍ക്ക്‌ സാധിക്കാതെ പോയി. അതൊരിക്കലും ഭീതിയുടെ മുഖങ്ങളെ പേറിയല്ല പ്രവര്‍ത്തിച്ചിരുന്നത്‌ എന്നതായിരുന്നു വ്യത്യാസം. സമുദായത്തോടൊപ്പം സമൂഹവും രാഷ്ട്രവും എന്ന വികാരം അവര്‍ ഹൃദയത്തില്‍ കൊണ്ടുനടന്നു. അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും കേരളത്തിലെ വ്യവസ്ഥാപിത മുസ്‌്‌ലിം സംഘടനകളെല്ലാം ഈ മാര്‍ഗ്ഗത്തില്‍ ഒരു നിശബ്ദ വിപ്ലവംതന്നെ നടത്തി. കാരുണ്യത്തിലും സമാധാനത്തിലും ഊന്നിയായിരുന്നു അവരുടെ ശീലങ്ങള്‍. അതിനുവേണ്ടിയാരുന്നു അവരുടെ പ്രബോധനങ്ങള്‍. പ്രകോപനങ്ങള്‍ എന്തുണ്ടായാലും ആ വഴിയില്‍നിന്ന്‌ ഒരിഞ്ച്‌ മാറേണ്ടതില്ലെന്ന പക്വമായ തീരുമാനമാണ്‌ അവര്‍ കൈക്കൊണ്ടത്‌. സ്‌നേഹത്തിന്റെ വശ്യസൗന്ദര്യമുള്ള ഇത്തരം മുഖങ്ങളും നിലപാടുകളുമാണ്‌ 1920കളില്‍തന്നെ പ്രവര്‍ത്തനം തുടങ്ങിയ കേരളത്തിലെ ആര്‍.എസ്‌.എസ്‌ അടക്കമുള്ള ഫാഷിസ്റ്റ്‌ ചിന്താധാരകളെ പ്രതിരോധിച്ചത്‌. ആ പ്രതിരോധം ജയിച്ചതിന്റെ നിലങ്ങളിലാണ്‌ കേരളം നവോത്ഥാനവിചാരങ്ങള്‍ക്ക്‌ അടിക്കല്ലു പാകിയത്‌.
എന്നാല്‍, കേരളത്തിന്റെ സാമൂഹ്യരീതിക്ക്‌ അപരിചിതമായ ഭീകരതക്കെതിരെ ഭീകരത എന്ന മുദ്രാവാക്യവുമായാണ്‌ മഅ്‌ദനി രംഗപ്രവേശം ചെയ്യുന്നത്‌. അദ്ദേഹത്തിന്റെ അബദ്ധവിചാരങ്ങള്‍ക്ക്‌ വാനോളമുയരാനുള്ള അസ്വസ്ഥതയുടെ പുക അന്തരീക്ഷത്തില്‍ ധാരാളമുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ രാഷ്ട്രീയാവസ്ഥകളില്‍ ഹിന്ദുത്വ തീവ്രവാദം അഴിഞ്ഞാടുന്നതായിരുന്നു അതില്‍ പ്രധാനം. ബാബ്‌്‌രി മസ്‌ജിദ്‌, മുംബൈ കലാപം, ബിഹാറിലെ ഭഗല്‍പൂര്‍ കലാപം തുടങ്ങിയ സംഭവങ്ങളെ ചേരുംപടി ചേര്‍ത്ത്‌ ഈ ഭീകരത കേരളത്തിലേക്ക്‌ പാഞ്ഞെത്താന്‍ അധികം താമസമില്ല എന്ന മട്ടിലായിരുന്നു പ്രചരണം. മഅ്‌ദനി ഈ സുവിശേഷക്കാരില്‍ മുഖ്യ പാസ്റ്ററായി. വ്യവസ്ഥകളെ പൊട്ടിച്ചെറിഞ്ഞ്‌ പുറത്തെടുക്കാന്‍ നിവൃത്തിയില്ലെന്നുകരുതിയ തീവ്രചിന്തകളില്‍ അഭിരമിച്ചവര്‍ക്ക്‌ അദ്ദേഹം ഇരയും ചാകരയുമായിരുന്നു. പണവും ബുദ്ധിയും ഇറക്കുമതി ചെയ്‌ത്‌ കാലങ്ങളായി കാത്തിരുന്നതിന്റെ അപ്രതീക്ഷിതഫലം. ആ ഇരയെ ചൂണ്ടയില്‍ കൊരുത്ത്‌ കേരളത്തിന്റെ മതനിരപേക്ഷബോധങ്ങളുടെ ആഴങ്ങളിലേക്ക്‌ വീശിയെറിയാന്‍ പിന്നെ താമസമുണ്ടായില്ല. വിവരം ലവലേശമില്ലാത്ത ചില പരലുകളും പൊടിമീനുകളും ആ ചൂണ്ടയില്‍ കൊത്തി. ആ പൊടിക്കുട്ടികളാണ്‌ ഏറ്റവുമൊടുവിലത്തെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍വരെ മഅ്‌ദനിയെ എത്തിച്ചത്‌. വേട്ടയാടാനാണോ സ്വയം ഇരകളാവാനാണോ ഇവര്‍ ഇറങ്ങിത്തിരിച്ചത്‌ എന്ന്‌ ചോദിച്ചാല്‍ മഅ്‌ദനിക്കുപോലും മറുപടിയുണ്ടാവില്ല. സത്യത്തില്‍ ഇക്കൂട്ടര്‍ വേട്ടയാടിയത്‌ ഇവിടുത്തെ ന്യൂനപക്ഷത്തിന്റെ നെഞ്ചകങ്ങളെയായിരുന്നു. ഇവരുടെ ചെയ്‌ത്തുകളുടെ ഇരകളായതും ഇതേ ന്യൂനപക്ഷം തന്നെ. ആരാണ്‌ വേട്ടക്കാര്‍, ആരാണ്‌ ഇരകള്‍ എന്ന ഗവേഷണത്തിന്‌ ഉത്തരം ആഗ്രഹിക്കുന്നവര്‍ ഈ വഴിക്കുകൂടി അന്വേഷണത്തെ തിരിച്ചുവിടുന്നത്‌ നന്നായിരിക്കും.
ഐ.എസ്‌.എസ്‌ പിരിച്ചുവിട്ട്‌ പി.ഡി.പിയുമായി എത്തിയ മഅ്‌ദനി അഗ്നിശുദ്ധി വരുത്തിയെന്ന്‌ അന്നത്തെ സി.പി.എമ്മും ഇടതുപക്ഷവും ആണയിട്ടു. അഹിംസയുടെ പ്രവാചകനെന്ന്‌ ലോകം വാഴ്‌ത്തിയ ഗാന്ധിജിയോടുപോലും അദ്ദേഹത്തെ ഉപമിക്കാന്‍ ഇ.എം.എസ്‌ എന്ന അടവുകമ്യൂണിസത്തിന്റെ താത്വികാചാര്യന്‍ തയ്യാറായി. പത്രവും പ്രസിദ്ധീകരണങ്ങളുമായി മുസ്‌്‌ലിംലീഗിനെയും അതുവഴി മുസ്‌്‌ലിം വ്യവസ്ഥകളെയും പൊളിക്കുക എന്ന അജണ്ടയുമായി ജമാഅത്തെ ഇസ്‌്‌ലാമിയും കൂടെ കൂടി. ആ വിള്ളലിലേക്ക്‌ അള്ളിക്കയറുക എന്നതായിരുന്നു അവരുടെ ആഗ്രഹം. ഒറ്റപ്പാലം, ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വിശ്വരൂപം പൂണ്ട മഅ്‌ദനിക്ക്‌ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നത്‌ വാളയാര്‍ചുരം പിന്നിട്ട്‌ കോയമ്പത്തൂര്‍ ജയിലിലേക്ക്‌ പോകുമ്പോള്‍ മാത്രമാണ്‌. അപ്പോഴേക്കും ആ പേര്‌ ഭീതിയുടെയും ഭീകരതയുടെയും അടയാളമായി ചെറിയ കുട്ടികളുടെ മനസ്സില്‍പോലും പതിഞ്ഞുകഴിഞ്ഞിരുന്നു. മഅ്‌ദനിയെപ്പോലെതന്നെ സാധാരണജീവിതത്തിലേക്ക്‌ തിരിച്ചുവരാന്‍ പറ്റാത്തവിധം നിരവധി ചെറുപ്പക്കാരും തീവ്രവാദഭൂമികയില്‍ അകപ്പെട്ടു. മഅ്‌ദനി പടര്‍ത്തിയെടുത്ത വേരുകള്‍ കാശ്‌മീരിലെ കുപ്‌വാരയിലേക്കുവരെ വളം തേടിപ്പോകുന്ന കാഴ്‌ചയും കേരളം കണ്ടു. പരമ്പരകള്‍ നെയ്‌തുണ്ടാക്കിയ മതസൗഹാര്‍ദ്ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മണ്ണിനെ ഉഴുതെടുക്കാനുള്ള കലപ്പയുമായി എത്തിയവര്‍ക്ക്‌ ഉരുക്കളെ നഷ്ടമാകുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. ചെറിയൊരു പോറലേല്‍പ്പിക്കാനല്ലാതെ ഇളക്കിമറിക്കാനായില്ല. ഇതാണ്‌ കേരളത്തിന്റെ അത്യന്തികശീലമെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ തീവ്രവാദം പറഞ്ഞുനടന്നപലരും ജനാധിപത്യത്തിന്റെ മഹത്വത്തെ വാഴ്‌ത്തി പൊതുധാരയില്‍ അലിയാന്‍ വെമ്പുന്നത്‌. ന്യൂനപക്ഷശാക്തീകരണം, ജനപക്ഷ രാഷ്ട്രീയം എന്നെല്ലാം പേരുകള്‍ നല്‍കി പുതിയ രാഷ്ട്രീയപാര്‍ട്ടികള്‍ ഉടലുവെക്കുന്നത്‌ ഈ പാഠങ്ങളില്‍നിന്നാണെന്നു കരുതാം.
വിധി വിപരീതമായാണ്‌ എപ്പോഴും മഅ്‌ദനിയെ തേടിയെത്തിയത്‌. മനസ്സറിഞ്ഞ്‌ പിന്തുണച്ച സി.പി.എം തന്നെ അദ്ദേഹത്തെ തിരിഞ്ഞുകൊത്തി. കോയമ്പത്തൂര്‍ സ്‌ഫോടനങ്ങളുടെ പേരില്‍ കൂട്ടിക്കൊണ്ടുപോകാനെത്തിയ തമിഴ്‌നാട്‌ പോലീസിന്‌ തെല്ലും സങ്കോചമില്ലാതെ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ മഅ്‌ദനിയെ പിടിച്ചുകൊടുത്തു. പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഭരണനേട്ടങ്ങളിലൊന്നായി ഈ സംഭവത്തെ ചൂണ്ടിക്കാട്ടാനും മടിച്ചില്ല. ഒരു മനുഷ്യനെ അപമാനിക്കാവുന്നതിന്റെ അങ്ങേതല എന്ന്‌ വിശേഷിപ്പിക്കാവുന്ന ഈ സംഗതികളില്‍ മനംനൊന്താണ്‌ മറ്റൊരു വിപരീതം മഅ്‌ദനി ചെയ്‌തത്‌. യു.ഡി.എഫിന്‌ പിന്തുണ എന്നതായിരുന്നു അത്‌. അന്നേവരെ സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും ദല്ലാളന്മാരായി വിശേഷിപ്പിച്ചവരെയെല്ലാം അദ്ദേഹത്തിന്‌ മാറ്റിപ്പറയേണ്ടിവന്നു. ഒമ്പതാണ്ടുകള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണതടവുകാരനായി മഅ്‌ദനിയുടെ ജീവിതം ഹോമിക്കപ്പെട്ടപ്പോള്‍ ബി.ജെ.പി ഒഴികെയുള്ള കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരും അതൊരു മനുഷ്യാവകാശപ്രശ്‌നമായി ഏറ്റെടുത്തു. തീവ്രവാദിയായ മഅ്‌ദനിയെയല്ല, മനുഷ്യനായ മഅ്‌ദനിയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുതെന്ന ആവശ്യം ശക്തമായി. തന്റെ ചെയ്‌തികളുടെ ദുരന്തഫലം കാത്തിരുന്ന മഅ്‌ദനിപോലും ഒരുപക്ഷേ പ്രതീക്ഷിക്കാതിരുന്ന വിപരീതമായിരുന്നു അത്‌. പിന്നീട്‌ ജയില്‍മോചിതനായ മഅ്‌ദനിയെ കാത്ത്‌ ആളും ആശയും നല്‍കാന്‍ ശംഖുമുഖം കടപ്പുറത്ത്‌ മറ്റൊരു വൈപരീത്യം വെയിലുകൊണ്ട്‌ നിന്നിരുന്നു. തമിഴ്‌നാട്‌ പോലീസിന്‌ തന്നെ പിടിച്ചുകൊടുത്തത്‌ ഭരണനേട്ടമായി കൊട്ടിഘോഷിച്ച അതേ സി.പി.എമ്മിന്റെ മന്ത്രിമാര്‍. കരിമ്പൂച്ചകളുമായി മഅ്‌ദനി വന്ന കാലത്ത്‌ പറഞ്ഞ അതേ ന്യായം മുസ്‌്‌ലിം വോട്ടില്‍ കണ്ണുംനട്ട്‌ ഇവിടെയും സി.പി.എം ആവര്‍ത്തിച്ചു. ഇതു പഴയ മഅ്‌ദനിയല്ല എന്നതായിരുന്നു അത്‌. കാലെടുത്തുവെക്കും മുമ്പേ അദ്ദേഹം അറിഞ്ഞു. നട്ടുപോയ കാഞ്ഞിരച്ചെടികള്‍ തഴച്ചുവളര്‍ന്നിരിക്കുന്നു. പതിനാറാം വയസ്സില്‍ മഅ്‌ദനിയുടെ പ്രസംഗം കേട്ട്‌ ഐ.എസ്‌.എസ്സില്‍ ചേര്‍ന്ന തടിയന്റവിട നസീര്‍ ബംഗ്ലാദേശ്‌ അതിര്‍ത്തിയില്‍നിന്ന്‌ പിടിയിലായതോടെ ആ ചിത്രം പൂര്‍ണമായി. ദിനേനയെന്നോണം നസീറിന്റെ തിരുമൊഴികള്‍ മഅ്‌ദനിക്കെതിരായ അമ്പുകളായി മാധ്യമങ്ങള്‍ തൊടുത്തുവിട്ടു. തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയരാകുമ്പോള്‍ മടുപ്പും ഉളുപ്പുമില്ലാതെ പ്രയോഗിക്കാനായി സി.പി.എം റെക്കോര്‍ഡ്‌ ചെയ്‌തുവെച്ച സാമ്രാജ്യത്വ, ഫാഷിസ്റ്റ്‌ ഗൂഢാലോചന എന്ന വാക്ക്‌ മഅ്‌ദനിയും ആവര്‍ത്തിച്ചു. ഇതു പഴയ മഅ്‌ദനി തന്നെയെന്ന്‌ ലോക്‌സഭാതെരഞ്ഞെടുപ്പിലെ പ്രകടനത്തോടെ അദ്ദേഹം തെളിയിച്ചു. പത്രസമ്മേളനം നടത്തുമ്പോള്‍ അരികില്‍ കാവിയും ചന്ദനക്കുറിയും രുദ്രാക്ഷമാലയുമുള്ള സന്യാസിയെ ഇരുത്തിയാല്‍ മതേതരനാവാമെന്നും അദ്ദേഹത്തെ ആരോ പറഞ്ഞുപറ്റിച്ചു. കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും സംഭവിച്ചിട്ടില്ലാത്ത ഗതികേട്‌. ഒന്നും ഏശിയില്ല. രക്ഷകനായി അവതരിച്ചയാള്‍ക്ക്‌ സ്വന്തം തടി മാത്രമല്ല, ഭാര്യ സൂഫിയയെപോലും രക്ഷിക്കാനായില്ല. തെരെഞ്ഞെടുപ്പ്‌ മുന്നില്‍കണ്ടാണ്‌ ഈ ആരോപണങ്ങളെന്ന്‌ ബുദ്ധിയുള്ളവരും ഇല്ലാത്തവരുമായ ഇടതുജീവികള്‍ ഉരുവിട്ടു. ഓപ്പറേഷന്‍ മഅ്‌ദനിയെന്ന്‌ വിശേഷിപ്പിച്ച്‌ കൂലിയെഴുത്തുകാര്‍ വിലപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോഴും മാധ്യമങ്ങള്‍ തങ്ങള്‍ക്കുകിട്ടിയ വാര്‍ത്തകള്‍ അതേ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. അപ്പോള്‍പ്പിന്നെ സാമ്രാജ്യത്വമായി കാരണം. കളമശ്ശേരിയില്‍ ബസ്സ്‌ കത്തിച്ചത്‌ തന്റെ ജയില്‍മോചനം ആഗ്രഹിക്കാത്തവരാണെന്ന്‌ മഅ്‌ദനി പലവട്ടം പറഞ്ഞിരുന്നു. ഉള്ളുനീറുന്ന വേദനയോടെയായിരുന്നു അദ്ദേഹം അതു പറഞ്ഞിരുന്നതെന്ന്‌ അങ്ങനെ ആഗ്രഹിച്ച വ്യക്തി തന്റെ ഭാര്യ സൂഫിയ തന്നെയാണെന്ന്‌ കോടതിയും പോലീസും സാക്ഷികളും പറഞ്ഞപ്പോള്‍ ബോധ്യപ്പെട്ടു. ജയില്‍മോചനത്തിന്‌ എല്ലാ സാധ്യതകളും തുറന്നിട്ട നേരത്താണ്‌ ഇതു സംഭവിച്ചതെന്നും അത്‌ കേസിനെ ബാധിച്ചെന്നും ചാനലുകളില്‍ മഅ്‌ദനി അറുത്തുമുറിച്ചുപറഞ്ഞു. എന്നാല്‍ ബസ്സ്‌ കത്തിച്ചത്‌ സൂഫിയയുടെ മേല്‍നോട്ടത്തിലും നിര്‍ദ്ദേശത്തിലുമാണെന്ന്‌ തെളിവുകള്‍ സഹിതം പൊതുസമൂഹത്തിന്‌ ബോധ്യപ്പെട്ടപ്പോള്‍ ഇതേ ബുദ്ധിജീവികള്‍ കണ്ണട നേരെയാക്കി പറഞ്ഞു: അത്‌ ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ഒരു പാവം സ്‌ത്രീയുടെ തത്രപ്പാടല്ലേ. അങ്ങനെ ചെയ്‌തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അല്ലെങ്കിലും രാഷ്ട്രീയക്കാര്‍ എത്രയോ ബസ്സ്‌ കത്തിച്ചിട്ടില്ലേ. അതൊന്നും ഇത്ര പുകിലായില്ലല്ലോ... ഉദരനിമിത്തം ബഹുകൃതവേഷം!.
തീവ്രവാദിയായി പോയ മഅ്‌ദനിയെയല്ല മിതവാദിയായി മടങ്ങിയ മഅ്‌ദനിയെയാണ്‌ തങ്ങള്‍ പിന്തുണച്ചതെന്ന ഇടതുപക്ഷത്തിന്റെ ആര്‍പ്പുകള്‍ ജയില്‍മോചനത്തിനുശേഷം സംഭവിച്ച ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ അദ്ദേഹം പ്രതിചേര്‍ക്കപ്പെടുന്നതോടെ അവസാനിച്ചു. ആ പിന്തുണ നാലു വോട്ടിനുവേണ്ടി മാത്രമായിരുന്നു എന്ന്‌ പച്ചക്ക്‌ തെളിയിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ തമിഴ്‌നാട്‌ പോലീസിന്‌ മഅ്‌ദനിയെ വിട്ടുകൊടുത്ത അതേ സി.പി.എം തന്നെ കേസ്‌ നടക്കുന്നവേളയിലേ ബാംഗ്ലൂര്‍ പോലീസിന്‌ പിന്തുണ പ്രഖ്യാപിച്ചു. തനിയാവര്‍ത്തനത്തിന്റെ ചരിത്രം. നിങ്ങള്‍ വന്നോളൂ ഞങ്ങള്‍ പിടിച്ചുതരാം എന്ന മട്ടിലായിരുന്നു കോടിയേരിയുടെ സംസാരം.
തീവ്രവാദത്തിന്റെ പേമഴയത്ത്‌ കുരുത്തുവന്ന രാഷ്ട്രീയവിത്തുകളുടെയെല്ലാം ലക്ഷ്യം മുസ്‌്‌ലിംലീഗായിരുന്നു. ഒന്നുകില്‍ ഈ സംഘടിതരൂപത്തിലേക്ക്‌ നുഴുഞ്ഞുകയറുക; അല്ലെങ്കില്‍ പുറത്തുനിന്ന്‌ കുത്തുക എന്നതായിരുന്നു രീതി. എന്നാല്‍, മുസ്‌്‌ലിംലീഗ്‌ രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും പോസിറ്റീവായാണ്‌ വിവക്ഷിച്ചത്‌. അനാവശ്യഭയങ്ങളെ ഊതിപ്പെരുപ്പിച്ച്‌ സമുദായത്തില്‍ അരക്ഷിതബോധം വളര്‍ത്തുകയും അതുവഴി തീവ്രവാദത്തിലേക്കും രാഷ്ട്രവിരുദ്ധതയിലേക്കും യുവാക്കളെ ഉന്തിവിടുകയും ചെയ്യുക എന്നത്‌ ആ പാര്‍ട്ടിയുടെ രീതിയായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗമായി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ജനാധിപത്യത്തിന്റെ നിര്‍മാണത്തിലും വിതരണത്തിലും സഹകരിപ്പിക്കുക എന്ന നയമാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌്‌ലിംലീഗിന്റെ പ്രഥമ പ്രസിഡണ്ട്‌ ഖാഇദെമില്ലത്ത്‌ മുഹമ്മദ്‌ ഇസ്‌്‌മാഈല്‍ സാഹിബ്‌ ചെയ്‌തത്‌. അതായിരുന്നു ഇന്ത്യയിലൊട്ടാകെയുള്ള മുസ്‌്‌ലിംകള്‍ സ്വീകരിക്കേണ്ടിയിരുന്ന വഴിയെന്ന്‌ പിന്നീട്‌ തെളിയുകയും ചെയ്‌തു.
വേരുകളാണ്‌ പറിച്ചുകളയേണ്ടതെന്ന്‌ ഈ ദുരന്തനാടകങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഉന്മാദവിചാരങ്ങളുടെ ആ വേരുകള്‍ പറ്റിക്കിടക്കുന്നത്‌ പോസ്‌റ്ററുകളിലോ പ്രസംഗങ്ങളിലോ അല്ല. ഒരിത്തിരി നനവു കാത്ത്‌ ഓരോരുത്തരുടെയും നെഞ്ചുകളില്‍ അതുണ്ട്‌. അതിനെ പിഴുതെടുത്ത്‌ ദൂരെ കളയാന്‍ അവനവന്‍ സന്നദ്ധമാകുന്നതുവരെ നമ്മുടെ പൈതൃകങ്ങളിലേക്ക്‌ ഈ വൈകൃതങ്ങള്‍ നുഴഞ്ഞുകയറിക്കൊണ്ടേ ഇരിക്കും.

Wednesday, January 13, 2010

തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം

അധിനിവേശത്തിന്റെ ഏറ്റവും പുതിയ തന്ത്രങ്ങളിലൊന്ന്‌ മസ്‌തിഷ്‌കങ്ങളില്‍ കയറിക്കൂടുക എന്നതാണ്‌. സാംസ്‌കാരികാധിനിവേശം അതിനു പറ്റിയ ഏറ്റവും നല്ല മാധ്യമമാണ്‌. പാശ്ചാത്യ അധിനിവേശരീതികള്‍ നാമറിയാതെ സംഭവിക്കുമ്പോള്‍ കേരളത്തില്‍ തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം ബോധപൂര്‍വ്വം നടക്കുന്ന പ്രക്രിയയാണ്‌. വിപ്ലവത്തിന്റെ വിഫല സ്വപ്‌നങ്ങള്‍ പേറുന്ന പഴയകാല നക്‌സലുകളടക്കമുള്ള ബുദ്ധിജീവികളും കേരളത്തില്‍ ഒരുതരത്തിലും വേരുറപ്പിക്കാനാവാതെ തീവ്രവാദത്തിന്റെ വഴിയെ മാറ്റിപ്പിടിച്ച്‌ പല്ലും പൂടയും പൊഴിഞ്ഞ മുസ്‌്‌ലിം നാമധാരികളുമാണ്‌ ഈ അധിനിവേശപ്രക്രിയക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. മസ്‌തിഷ്‌കത്തെ ആക്രമിക്കുക എന്ന തന്ത്രം തന്നെയാണ്‌ ഇക്കൂട്ടര്‍ ഇവിടെയും പ്രയോഗിക്കുന്നത്‌. ഒരര്‍ത്ഥത്തില്‍ അത്‌ നാസികളും ഫാഷിസ്റ്റുകളും സ്വീകരിച്ച രീതികളില്‍നിന്ന്‌ വിഭിന്നവുമല്ല. താന്‍ വിശ്വസിക്കുന്നതിന്‌ അപ്പുറമുള്ളതെല്ലാം തെറ്റാണെന്നും അതിനെ നശിപ്പിക്കേണ്ടത്‌ തന്റെ ബാധ്യതയാണെന്നും ഫാഷിസം ഉദ്‌ഘോഷിക്കുന്നു. തീവ്രവാദവും ഫാഷിസവും സന്ധിക്കുന്ന ഇടം ഇതാണ്‌. അവ തമ്മില്‍ അസാമാന്യമായ സാദൃശ്യങ്ങളുണ്ട്‌.
സിമി പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ച്‌, ഒടുവില്‍ നിവൃത്തികേടുകൊണ്ടു മാത്രം പ്രവര്‍ത്തനമേഖല മാറ്റിയ ഒരു വിഭാഗമാണ്‌ പീഡിതരുടെ രാഷ്ട്രീയമെന്ന ഓമനപ്പേരില്‍ പ്രവര്‍ത്തിച്ചുവരുന്നത്‌. ജമാഅത്തെ ഇസ്‌്‌ലാമിയുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയിലാണ്‌ ഇവരുടെ നിലനില്‍പ്പും വളര്‍ച്ചയും. മതരാഷ്ട്രമെന്ന മൗദൂദിയന്‍ വിചാരത്തിന്റെ പുതപ്പിനുള്ളില്‍നിന്ന്‌ ഇപ്പോഴും മോചിതരായിട്ടില്ലാത്ത വിഭാഗമാണ്‌ ജമാഅത്തുകാര്‍. ഇന്ത്യയിലെയും കേരളത്തിലെയും സാമുദായിക വികാരങ്ങളെയും പ്രശ്‌നങ്ങളെയും ആഗോള മുസ്‌്‌ലിം രീതിശാസ്‌ത്രവുമായി ബന്ധിപ്പിക്കുക എന്നതാണ്‌ ഇവരുടെ കര്‍മ്മ പദ്ധതികളില്‍ പ്രധാനം. ഈ ഉദ്യമത്തില്‍നിന്ന്‌ അത്യന്തികമായി ഉരുത്തിരിഞ്ഞ്‌ വരുന്നത്‌ തീവ്രവാദമല്ലാതെ മറ്റൊന്നുമല്ല. വിദ്യാഭ്യാസം നേടുന്നതിനും ജീവിതത്തില്‍ വളര്‍ച്ചയും വികാസവും സംഭവിക്കുന്നതിനും അദ്ധ്വാനിക്കുന്ന വ്യവസ്ഥാപിത മതസംഘടനകളോടെല്ലാം ഇവര്‍ക്ക്‌ പുച്ഛമാണ്‌. ഭൂരിപക്ഷം വരുന്ന സുന്നി, മുജാഹിദ്‌ സംഘടനകളൊന്നും ലോകത്തിന്റെ പോക്കിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നതായിരിക്കും ഇവരുടെ പരാതികളില്‍ പ്രധാനം. ലോകത്തിന്റെ പോക്ക്‌ എന്നതുകൊണ്ട്‌ ഇവര്‍ ഉദ്ദേശിക്കുന്നത്‌ തീവ്രവാദത്തിന്റെ പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ മുസ്‌്‌ലിം വിഭാഗത്തിനു നേരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളും ക്രൂരതകളുമാണ്‌. കണ്ണിനു കണ്ണ്‌ എന്ന്‌ അടക്കിപ്പറയുകയും സമാധാനത്തിന്‌ വേണ്ടി വൈരുദ്ധ്യങ്ങളോടെ പ്രസംഗിക്കുകയും ചെയ്യുന്നു എന്നതാണ്‌ ഇവരുടെ പ്രത്യേകത. ഭരണകൂടത്തിന്റെ തീവ്രവാദ വിരുദ്ധ നടപടികളെല്ലാം ഇവരുടെ കണ്ണില്‍ ഭരണകൂട ഭീകരതയാണ്‌. വാര്‍ത്തകളെ വാര്‍ത്തകളായി അവതരിപ്പിക്കുന്ന മാധ്യമങ്ങളെല്ലാം ഇവര്‍ക്ക്‌ സാമ്രാജ്യത്വത്തിന്റെ ദാസ്യവേലക്കാരാണ്‌.
സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ 'തീവ്രവാദം: ഇരകള്‍ ആര്‌, പ്രതികള്‍ ആര്‌?' എന്ന വിഷയം ചര്‍ച്ച ചെയ്‌തപ്പോള്‍ ജമാഅത്തെ ഇസ്‌്‌ലാമി അമീര്‍ ടി.ആരിഫലി പറഞ്ഞ വാക്യങ്ങള്‍ മാത്രം മതിയാകും ഇവര്‍ വെച്ചുപുലര്‍ത്തുന്ന ധാരണകള്‍ തിരിച്ചറിയുന്നതിന്‌. സാമൂഹ്യ അസന്തുലിതാവസ്ഥയാണ്‌ തീവ്രവാദത്തിനു കാരണമെന്നും മുസ്‌്‌ലിം സമുദായത്തെ പൊതുധാരയില്‍നിന്ന്‌ അകറ്റിനിര്‍ത്താനുള്ള ഗൂഢാലോചന കേരളത്തില്‍ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബഹുമതസമൂഹങ്ങള്‍ ഒന്നിച്ചു പാര്‍ക്കുന്ന ഒരു വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ സമുദായത്തെ ശക്തിപ്പെടുത്തേണ്ടത്‌ രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ മുസ്‌്‌ലിംകളുടെ ശക്തമായ പ്രാതിനിധ്യം അടയാളപ്പെടുത്തിക്കൊണ്ടാണെന്നും അതില്‍നിന്ന്‌ വിട്ടുനിന്നിട്ടല്ല എന്നും മനസ്സിലാക്കാനുള്ള വിവരമുള്ളവരാണ്‌ സെമിനാറില്‍ പ്രസംഗിച്ച തേജസ്‌ പത്രത്തിന്റെ പ്രതിനിധി അടക്കമുള്ളവര്‍. എന്നാല്‍ അതേപ്പറ്റി ഒരക്ഷരം സംസാരിക്കാതെ മുസ്‌്‌ലിംകള്‍ അരക്ഷിതരാണ്‌, അവരെ തീവ്രവാദികളായി മുദ്ര കുത്തുന്നു എന്ന പതിവു പല്ലവികള്‍ ആവര്‍ത്തിച്ച്‌ മുസ്‌്‌ലിം സമുദായത്തിന്റെ നിര്‍മ്മാണ ശേഷിയെ മരവിപ്പിച്ചുനിര്‍ത്തുകയാണ്‌ ഇക്കൂട്ടര്‍ ചെയ്യുന്നത്‌. സെമിനാറില്‍ പ്രസംഗിച്ച പി.ഡി.പിയുടെ പ്രതിനിധി സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത വിഭാഗത്തെ തകര്‍ക്കാനാണ്‌ സാമ്രാജ്യത്വം ലക്ഷ്യമിടുന്നതെന്നും ആരോപിക്കുന്നു. ആ വിഭാഗം പ്രതിനിധീകരിച്ചത്‌ ഏത്‌ തത്വസംഹിതയെ ആണെന്ന്‌ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നതാണ്‌ ശ്രദ്ധേയം. അത്‌ നശീകരണത്തിന്റെ തത്വശാസ്‌ത്രമായിരുന്നു എന്നും ഇന്ത്യനവസ്ഥയില്‍ അതല്ല പരിഹാരമാര്‍ഗ്ഗമെന്നും സമ്മതിക്കാനുള്ള ചങ്കൂറ്റം ദുരനുഭവങ്ങള്‍ ഏറെയുണ്ടായിട്ടും ഈ വിഭാഗങ്ങള്‍ക്ക്‌ കിട്ടിയിട്ടില്ല എന്നു ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ്‌ ഇത്രയും സൂചിപ്പിച്ചത്‌.

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ മേളം
ഫാഷിസത്തെയും തീവ്രവാദത്തെയും പരസ്‌പരം ബന്ധിപ്പിക്കുന്ന ചില കണ്ണികള്‍ തീവ്രവാദവുമായി രാജിയാകുന്നതില്‍ ഇടതുപക്ഷത്തിനും ന്യായമാകുന്നുണ്ട്‌. ചില ഇടതു തീവ്രവാദികളും ചരിത്രകാരന്മാരും പലപ്പോഴും ഇടതുപക്ഷം തന്നെയും ഈ വിഭാഗത്തോട്‌ പുലര്‍ത്തുന്ന പരസ്യമായ കൂറിനെ കേരളം കാണാതെ പോയിക്കൂടാ. ഈ വിഭാഗത്തോടൊപ്പം നിന്നാലല്ലാതെ സാംസ്‌കാരിക നായകനായി വിലസാനാവില്ലെന്നുവരെ ചില പാവം ബുദ്ധിജീവികള്‍ ധരിച്ചുവെച്ചിരിക്കുന്നു. അവര്‍ സ്വന്തം ഇടമുറപ്പിക്കാന്‍ കാട്ടിക്കൂട്ടുന്ന വൈകൃതങ്ങള്‍ കണ്ടാല്‍ ഇവര്‍ ബുദ്ധിയുള്ള ജീവികള്‍ തന്നെയാണോ എന്ന്‌ ഒരുവേള ആരും സംശയിച്ചുപോകും.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഈയിടെ കോഴിക്കോട്ട്‌ നടത്തിയ അന്താരാഷ്ട്ര പുസ്‌തകമേളയില്‍ തേജസ്‌, ഐ.പി.എച്ച്‌ തുടങ്ങിയ പ്രസിദ്ധീകരണവിഭാഗങ്ങള്‍ക്കും അവരുടെ സാന്നിദ്ധ്യത്തിനും നല്‍കിയ അപകടകരമായ ഇരിപ്പിടം മതേതരകേരളം ചര്‍ച്ച ചെയ്യേണ്ടതാണ്‌. പുസ്‌തകമേളയുടെ കവാടം കടന്നാല്‍ ആദ്യം കാണുന്നത്‌ തേജസ്‌ പബ്ലിക്കേഷന്‍സിന്റെ സ്റ്റാളായിരുന്നു. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌? പ്രധാനമായും രണ്ടു കാരണങ്ങളുണ്ടാവാം. ഒന്നുകില്‍ ഈ വിഭാഗം പ്രതിനിധീകരിക്കുന്ന തത്വശാസ്‌ത്രമെന്താണെന്ന അറിവില്ലായ്‌മ. അതല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ അതിനെ വരിക്കുമ്പോഴുള്ള ലാഭങ്ങള്‍. രണ്ടായാലും ഇടതു പുരോഗമനവാദികളുടെ ഈ പോക്ക്‌ രാജ്യത്തിനാപത്താണെന്ന്‌ പറയാതെവയ്യ.
തീവ്രവാദം ഉന്മാദമാണ്‌. മതം അതിന്റെ ഉപകരണവും. ആ ഉപകരണത്തെ ഉപയോഗിച്ച്‌ ആഗോളതലത്തില്‍ മസ്‌തിഷ്‌കപ്രക്ഷാളനം നടന്നുവരുന്നതിന്റെ അനുരണനങ്ങളാണ്‌ ഇരവാദത്തിന്റെയും പ്രതിരോധത്തിന്റെയും പേരില്‍ കേരളത്തിലും നടക്കുന്നത്‌. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌ എന്ന ഇടതുപക്ഷ ബുദ്ധിജീവിയാണ്‌ ഇരവാദമെന്ന പേരിലുള്ള അരക്ഷിതലേബലില്‍ ഈ വിഭാഗത്തിന്‌ ഊര്‍ജ്ജം പകരുന്നതിന്‌ മുന്നില്‍നില്‍ക്കുന്നത്‌. ഇരവാദം എന്നത്‌ അരക്ഷിതബോധമാണ്‌. അരക്ഷിതബോധത്തെ അതുപോലെ നിലനിര്‍ത്തുമ്പോഴാണ്‌്‌ തീവ്രവാദത്തിന്‌ ഊക്ക്‌ കൂടുന്നത്‌.
പേരില്‍ പുരോഗമനം എന്ന്‌ എഴുതിവെക്കുകയും പ്രവര്‍ത്തിയില്‍ പരിവര്‍ത്തനത്തിനോ പരിഷ്‌കരണത്തിനോ നിര്‍മാണാത്മകതക്കോ ഒട്ടും സ്ഥാനമില്ലാത്ത തീവ്രവാദത്തെ സഹായിക്കുകയും ചെയ്യുന്നത്‌ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ത്തത്‌ നാം നേരത്തെ കണ്ടതാണ്‌. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കൃത്യവും ലളിതവുമായ അവസരങ്ങളുണ്ടായിട്ടും അതിനെയൊക്കെ അവഗണിച്ചുകൊണ്ടാണ്‌ ഈ വിഭാഗത്തിന്റെ പോക്ക്‌. എന്‍.ഡി.എഫ്‌ അടക്കമുള്ള തീവ്രവാദ, ക്വട്ടേഷന്‍ സംഘങ്ങള്‍ നക്‌സലിസം പോലെ ചെറുത്തുനില്‍പ്പ്‌ പ്രസ്ഥാനങ്ങളാണെന്ന്‌ സിവിക്‌ ചന്ദ്രന്‍ അടക്കമുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഇടതുപക്ഷത്തിന്‌ ആഭിമുഖ്യമോ ആധിപത്യമോ ഉള്ള സാംസ്‌കാരിക സംഘടനകളിലേക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ ഈ വിഭാഗം നുഴഞ്ഞുകയറുന്നുണ്ട്‌. രാജ്യത്തിനോ സമൂഹത്തിനോ യാതൊരു ഗുണവും ചെയ്യാത്ത ഒരു സിദ്ധാന്തത്തെ ഇരവാദത്തിന്റെയും പീഢനങ്ങളുടെയും പേരില്‍ അവതരിപ്പിച്ച്‌ മുസ്‌്‌ലിം സമുദായത്തിന്റെ വളര്‍ച്ചയെ നിശ്ചലമാക്കുകയാണ്‌ തീവ്രവാദികള്‍ ചെയ്യുന്നത്‌. അതിന്‌ ജനസ്വീകാര്യത ലഭിക്കാന്‍ ഇടതുപക്ഷമാണ്‌ എളുപ്പവഴിയെന്ന്‌ അവര്‍ തിരിച്ചറിയുകയും ചെയ്‌തിരിക്കുന്നു. തീവ്രവാദികള്‍ അവരുടെ ഇടം നിശ്ചയിച്ചുകഴിഞ്ഞിട്ടും മതേതര ചേരിക്ക്‌ അവരെ ചെറുക്കാനുള്ള ഇടം ഇപ്പോഴും ഒത്തുകിട്ടിയിട്ടില്ല. അതിനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ.

സമരങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം
ജനകീയ സമരങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം തീവ്രവാദികള്‍ പൊതുസ്വീകാര്യതക്കുവേണ്ടി ചെയ്‌തുവരുന്ന മറ്റൊരു ഇടപാടാണ്‌. ചെങ്ങറയിലും പ്ലാച്ചിമടയിലും ഇവര്‍ ഇത്തരം ഇടപെടലുകള്‍ നടത്തിയിരുന്നു. അരുക്കാക്കപ്പെട്ടവര്‍ ആരായാലും സംരക്ഷിക്കാന്‍ ഞങ്ങളുണ്ട്‌ എന്ന്‌ വരുത്തിത്തീര്‍ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനും ഇവരെ മുന്‍പന്തിയില്‍ കാണാം. പതുങ്ങിയിരുന്ന്‌ ആളെ കൊന്ന്‌, അതിനെ പ്രതിരോധം എന്നു വിളിക്കുന്നവരില്‍നിന്നാണ്‌ ഇങ്ങനെയുള്ള അനുഭവം എന്നത്‌ ഒരേ സമയം രസകരവും ഗൗരവമുള്ളതുമായ വിഷയമാണ്‌. തങ്ങളുടെ കൊള്ളരുതായ്‌മകള്‍ക്ക്‌ മറയിടാനുള്ള വിദ്യയായിട്ടാണ്‌ ഇത്തരം സംഗതികളെ ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത്‌. ആര്‍.എസ്‌.എസ്സ്‌ അടക്കമുള്ള സംഘ്‌പരിവാര്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളും ഇതേ രീതിയിലാണ്‌ രാജ്യത്ത്‌ പ്രവര്‍ത്തിച്ചുവരുന്നത്‌.
വര്‍ഗ്ഗീയമായി സംഘം ചേരുക എന്നത്‌ കേരളത്തിന്റെ സാംസ്‌കാരികരീതിയല്ല. ചരിത്രത്തിലെവിടെയും വേര്‍തിരിവിന്റെ മതിലിനകത്ത്‌ കേരള മുസ്‌്‌ലിംകള്‍ കെട്ടിയിടപ്പെട്ടിട്ടുമില്ല. എന്നാല്‍ അങ്ങനെ മുസ്‌്‌ലിംകളെ കെട്ടിയിടാനും പൊതുസമൂഹത്തില്‍നിന്ന്‌ വേറിട്ടുനിര്‍ത്താനും ആഗ്രഹിക്കുന്നവരാണ്‌ മലയാളിക്ക്‌ അപരിചിതമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്‌. ഇറാനിയന്‍ വിപ്ലവത്തിന്റെ വിത്തുകളും ആശയങ്ങളും കേരളത്തിന്റെ പ്രത്യേകാവസ്ഥയിലേക്ക്‌ നട്ടുനനക്കുമ്പോഴാണ്‌ തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം സംഭവിക്കുന്നത്‌. മൗദൂദിയുടെ മതരാഷ്ട്ര സിദ്ധാന്തങ്ങള്‍ കേരളത്തെ ചൊല്ലിക്കേള്‍പ്പിക്കുമ്പോള്‍ അതാണ്‌ തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം.
ഈ വിഭാഗത്തെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനുമുള്ള ആര്‍ജ്ജവം കാണിക്കേണ്ട വിഭാഗം തന്നെ ഇവര്‍ക്ക്‌ കുട പിടിക്കുന്നു എന്നതാണ്‌ സങ്കടം. ഇവര്‍ പ്രയോഗിക്കുന്ന ചെറുത്തുനില്‍പ്പ്‌, പ്രതിരോധം തുടങ്ങിയ വാചകങ്ങള്‍ വ്യാജമാണെന്നും അതിലെ ഒളിയജണ്ട രാജ്യത്തിന്റെ കെട്ടുറപ്പിന്‌ ഭീഷണിയാണെന്നും ഒരുപക്ഷേ, ആദ്യം തിരിച്ചറിയേണ്ടത്‌ ഇടതുപക്ഷമായിട്ടും അവര്‍ ആ യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടയ്‌ക്കുന്നു എന്നത്‌ മതനിരപേക്ഷകേരളത്തിന്റെ ചരിത്രത്തില്‍ പൊറുക്കാനാവാത്ത അപരാധമായി വിലയിരുത്തപ്പെടും. ഇടതുരാഷ്‌്‌ട്രീയത്തില്‍നിന്ന്‌ അടിസ്ഥാനജനവിഭാഗങ്ങള്‍ ഇപ്പോഴും ഏറെ നല്ല കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. കുറേ പ്രസിദ്ധീകരണങ്ങളും സാംസ്‌കാരികപ്രവര്‍ത്തനവും ഉണ്ടായതുകൊണ്ട്‌ തീവ്രവാദികള്‍ അവരല്ലാതായി മാറുന്നില്ല. തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശത്തെ ചെറുക്കാന്‍ ഇടതെന്നോ വലതെന്നോ വിഭജിക്കപ്പെടാത്ത മതേതരചേരി ശക്തിപ്പെടണം. അതിനുവേണ്ടത്‌ സൂക്ഷ്‌മമായ ജാഗ്രതയാണ്‌.