Wednesday, December 24, 2008

വീണ്ടുമൊരു യാഥാസ്ഥിതിക ലേഖനം അഥവാ കച്ചവട കാലത്തെ സ്വത്വ വിചാരം

ഇതെന്റെ ശരീരമാണ്‌. എന്റെ മാത്രം ശരീരം.
ഇതിനെ എടുക്കുന്നതും ഉടുക്കുന്നതും ഞാന്‍...
നിനക്ക്‌ തൊടാനാവില്ല.
സ്‌നേഹം നഷ്ടമാകുമ്പോള്‍ മറ്റെല്ലാം നഷ്ടമാണ്‌ എന്നു പറയുംപോലെ തന്നെ പ്രധാനമാണ്‌ സ്വത്വം നഷ്ടപ്പെടുമ്പോള്‍ മനുഷ്യത്വവും നഷ്ടമാകുന്നു എന്നത്‌.
സ്വത്വത്തിലേക്ക്‌ മടങ്ങുക എന്നാല്‍ പ്രകൃതിയുടെ ഇലയനക്കങ്ങളെപ്പോലും തിരിച്ചറിയുക എന്നാണ്‌.

കൃത്യമായ സ്വത്വ ബോധത്തിലേക്ക്‌ വിദ്യാര്‍ത്ഥിയും യുവത്വവും ഉണരേണ്ട അനിവാര്യത ദിനംപ്രതിയുള്ള പേടിപ്പെടുത്തുന്ന വാര്‍ത്തകളിലൂടെ കാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതൊരുപക്ഷേ നവോത്ഥാനത്തിന്‌ ഇറങ്ങിത്തിരിച്ചവരുടെ പിന്‍മുറക്കാരെയൊക്കെ ഭയപ്പെടുത്തുന്നതു കൂടിയാണ്‌.


നമ്മുടെ പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും പാടെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന തരത്തിലേക്ക്‌ ആധുനികയുടെ മതിഭ്രമങ്ങള്‍ വഴിമാറിയപ്പോഴാണ്‌ യുവത്വത്തിന്‌ തിരിച്ചിവും സ്വത്വ ബോധവും നഷ്ടമായത്‌.

ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന വിഡ്‌ഢികളായി പുതിയ തലമുറ മാറരുത്‌ എന്നാഗ്രഹിക്കുകയും അതിനനുസരിച്ച പ്രവര്‍ത്തന പദ്ധതികള്‍ നിര്‍മിക്കുകയും ചെയ്യുക എന്നതാണ്‌ ഇതിനുളള പരിഹാരമായി സംഘടിത പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്‌. സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ധാര്‍മികത അപ്രത്യക്ഷമാകുന്നു എന്നത്‌ ഇക്കാലത്തെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്‌. നമ്മുടെ താല്‍ക്കാലികമായ ഇച്ഛകളെ തൃപ്‌തിപ്പെടുത്തുന്ന പ്രലോഭനങ്ങളാണ്‌ ആധുനിക ലോകം ഒരുക്കുന്ന കെണി. അതില്‍ അകപ്പെടുന്നവന്‌ അറിവുണ്ടാകുമെങ്കിലും തിരിച്ചറിവുണ്ടാകണമെന്നില്ല. അവന്റെ ഹൃദയത്തിലേക്കുള്ള തിരിച്ചറിവിന്റെ വാതിലുകളെല്ലാം കൊട്ടിയടക്കാനും അവിടെ കേറി അടയിരിക്കാനുമുള്ള മിടുക്ക്‌ ആഗോളീകരണം ഒരുക്കുന്ന കെണികള്‍ക്കുണ്ട്‌. അവിടെ കച്ചവടമാണ്‌ പ്രധാനം.
എന്റെ ഏകാന്തത അപാരം. അവിടെ ചെന്ന്‌ ഇരിക്കാന്‍ എനിക്ക്‌ ഭയമാണ്‌. ഇഷ്ടവുമാണ്‌.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയം എന്നീ പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവര്‍ത്തനങ്ങളെന്ന്‌ നാം ധരിച്ചു വെച്ചവയെല്ലാം ഇവിടെ പ്രഫഷണല്‍ ആവുകയും കച്ചവടത്തിന്റെ സാധ്യതകള്‍ തേടുകയും ചെയ്യുന്നു. ഏതൊരാള്‍ ഏതൊന്നിനെ സമീപിക്കുന്നുവോ അതതെല്ലാം കച്ചവടക്കണ്ണിലൂടെയാവണമെന്ന്‌ യുവത്വത്തെ നിരന്തരം ധരിപ്പിക്കാനും അതനുസരിച്ചുള്ള ജീവിത രീതി കെട്ടിപ്പടുക്കാനും ഈ പ്രവണത ശ്രമിച്ചു കൊണ്ടിരിക്കും. അവിടെ ബന്ധങ്ങള്‍, സൗഹൃദം, സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളെല്ലാം ചവറ്റുകുട്ടയിലേക്ക്‌ വലിച്ചെറിയപ്പെടുകയും പകരം കച്ചവടത്തിന്റെ കണ്ണുകള്‍ അവയെ നോട്ടമിടുകയും ചെയ്യുന്നു. ഈ പറയപ്പെട്ടവയെല്ലാം എന്തെങ്കിലും ലൗകിക നേട്ടങ്ങള്‍ക്കായുള്ള ഉപാധി എന്ന നിലക്ക്‌ ഉപയോഗിക്കപ്പെടുന്നതോടെ മഹത്തായ മാനവികത എന്നൊക്കെ നാം പറയാറുളള കാര്യങ്ങളില്‍ ചെളി പറ്റുകയാണ്‌. കച്ചവട കാലത്ത്‌ ധാര്‍മ്മിക ബോധത്തോടെയും പരലോപ്രീതി പ്രതീക്ഷിച്ചും കര്‍മ്മങ്ങള്‍ ചെയ്യുന്നവനെ പരിഹസിക്കാനാണ്‌ ചുറ്റുമുള്ളവര്‍ക്ക്‌ കമ്പം. അതോടെ മറ്റുള്ളവര്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോകാതിരിക്കാനായി ഇത്തിരിയെങ്കിലും ദയയുള്ളവന്റെ ഹൃദയവും വാണിജ്യവല്‍ക്കരിക്കപ്പെടും.മൂല്യങ്ങള്‍ വിസ്‌മരിക്കപ്പെടുന്നിടത്ത്‌ ചെകുത്താന്‍ പാര്‍പ്പു തുടങ്ങുകയായി. പിന്നെ സംഭവിക്കുന്നതെല്ലാം തെറ്റായിരിക്കും. ആ തെറ്റുകളെ കച്ചവടത്തിന്റെ ന്യായം പറഞ്ഞ്‌ സ്വീകരിക്കാനാണ്‌ പലരും പിന്നീട്‌ ശ്രമിക്കുക. താന്‍ നില കൊള്ളുന്ന സമൂഹത്തിന്‌ ഉപകാരപ്പെടുന്ന വിധത്തില്‍ തന്റെ പ്രവര്‍ത്തന മേഖലയെ എങ്ങനെ സജ്ജീകരിക്കാം എന്നതിനെപ്പറ്റി യുവത്വം ഇന്നത്തെക്കാലത്ത്‌ അധികം ചിന്തിക്കാറില്ല. പകരം തനിക്കും കുടുംബത്തിനും എന്തു കിട്ടും എന്ന്‌ അവന്‍ ആലോചിക്കുന്നു. അതിന്റെ പളപളപ്പുകളിലേക്ക്‌ അവന്റെ മനസ്സു ചായുന്നു. മാനുഷിക മൂല്യങ്ങള്‍ക്കോ ബന്‌ഘങ്ങള്‍ക്കോ അവിടെ യാതൊരു പ്രസക്തിയുമില്ല. നില്‍ക്കുന്ന തറ ഏതാണെന്ന്‌ അറിയാതെ പോയതാണ്‌ ആധുനിക കാലത്തെ യുവത്വത്തിനു പറ്റിയ അബദ്ധങ്ങളില്‍ പ്രാധാനം. ജീവിക്കുന്ന തറയുടെ ചരിത്രവും അതിന്റെ ഉറച്ച മണ്ണ്‌ കൊടുക്കുന്ന ബലവും ഉപയോഗപ്പെടുത്തി ജീവിതം ക്രമപ്പെടുത്തിയവര്‍ തന്നെ അതിനെ തള്ളിപ്പറയുന്ന കാഴ്‌ച ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും ഭീതിതവുമാണ്‌. ദൈവബോധവും ധാര്‍മ്മികതയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട വ്യവസ്ഥാപിതങ്ങള്‍ക്ക്‌ തീറെഴുതിക്കൊടുത്തവരാണ്‌ യഥാര്‍ത്ഥത്തില്‍ ഇത്തരം കുടുക്കുകളില്‍ ചെന്നു വീഴുന്നത്‌. അവര്‍ ചെയ്യുന്നതു മാത്രമാണ്‌ ശരി എന്ന വാശിയും ഇവരുടെ പ്രത്യേകതയാണ്‌. നാം വീണ്ടെടുക്കേണ്ടത്‌ സ്വയാര്‍ജ്ജിതമായ പൈതൃകങ്ങളം ധാര്‍മ്മികതയുമാണ്‌. നില്‍ക്കുന്ന തറയെക്കുറിച്ചുള്ള തിരിച്ചറിവിലൂടെയല്ലാതെ അതു കൈവരില്ല. ആ തിരിച്ചറവു തന്നെയാണ്‌ യഥാര്‍ത്ഥമായ സ്വത്വ ബോധത്തിലേക്ക്‌ നമ്മെ നയിക്കുക. ആരുടെയെങ്കിലും ചട്ടുകമാവുക എന്നത്‌ എളുപ്പമുള്ള കാര്യമാണ്‌. എന്നാല്‍ തന്റെ അസ്‌തിത്വം തിരിച്ചറിഞ്ഞവന്‍ ഒരിക്കലും അത്തരത്തിലുള്ള ചട്ടുകങ്ങളാകാന്‍ നിന്നു കൊടുക്കില്ല. ജീവിതത്തെപ്പറ്റിയും സമൂഹത്തെക്കുറിച്ചും കൃത്യമായ ബോധമുള്ളവനായിരിക്കും അവന്‍. അവനെ കീഴ്‌പ്പെടുത്താന്‍ ധാര്‍മ്മികതയിലൂന്നിയ പ്രവര്‍ത്തികള്‍ക്കല്ലാതെ മറ്റൊന്നിനും കഴിയില്ല. ദൈവത്തിനല്ലാതെ അവന്‍ മറ്റൊന്നിനും കീഴ്‌പ്പെടുകയുമില്ല. ചുറ്റും ചെളിയാണ്‌ എന്നു വിലപിക്കുന്നതിനു പകരം അത്‌ നീക്കം ചെയ്യാനുളള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കാനാണ്‌ നാം മെനക്കെടേണ്ടത്‌. സ്വത്വ ബോധം നേടിയവന്‌ അത്‌ സാധിക്കും. എല്ലാം പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം നമ്മുടെ ഉള്ളില്‍ കിടക്കുന്നു. അതിനെ വേര്‍തിരിച്ചെടുത്ത്‌ ഉപയോഗിക്കാനും വരുംതലമുറയുടെ നല്ല ഭാവിക്കായി ഇട്ടു കൊടുക്കാനുമാകുമ്പോള്‍ നാം നേടിയ അറിവുകളെല്ലാം ഉപകാരപ്പെട്ടടുന്നതാകുമെന്ന്‌ ഉറപ്പുണ്ട്‌. കച്ചവട കാലത്ത്‌ നാം വിചാരപ്പെടേണ്ടത്‌ സ്വത്വത്തെ തിരിച്ചറിയേണ്ടത്‌ എങ്ങനെയെന്നാണ്‌. അടിച്ചേല്‍പ്പിക്കപ്പെടുന്ന അറിവുകളിലൂടെ അതു സാധിക്കില്ല. ഇടപെടുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ എല്ലാറ്റിലും തന്റേതായ അംശത്തെ തേടലും പ്രയോഗിക്കലുമാണത്‌. നമുക്കതിനു കഴിയും. നമുക്ക്‌ മാത്രമേ കഴിയൂ.

Sunday, December 14, 2008

ഒരു യാഥാസ്ഥിതിക ലേഖനം അഥവാ ഐ.ടി കാലത്തെ പെണ്ണുങ്ങളും ആണുങ്ങളും


പ്രസവിക്കാന്‍ പേടിയില്ല. പക്ഷേ
ഈ നശിച്ച ലോകത്തേക്കാണല്ലോ അവന്‍/ അവള്‍
വരാന്‍ പോകുന്നത്‌ എന്നോര്‍ക്കുമ്പോഴോ...
പ്രസവിക്കാനൊരുങ്ങുന്ന പെണ്‍സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു.
ധാര്‍മികതയെപ്പറ്റിയും സദാചാരത്തെക്കുറിച്ചും ഒട്ടേറെ മനസ്സില്‍പതിയുന്ന വിവരങ്ങളും വിവരണങ്ങളും നല്‍കിയാണ്‌ നമ്മുടെ കുട്ടികളെ വളര്‍ത്താറുള്ളത്‌. എന്നാല്‍ മുതിര്‍ന്നു വരുമ്പോള്‍ ഏറെ സദാചാര ശിക്ഷണം ലഭിച്ച കുട്ടികള്‍ പോലും അവന്‍ ചെന്നു പെട്ട സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മൂലം വൃത്തികേടുകളുട സഹചാരിയാകുന്ന കാഴ്‌ച നമ്മെ വേദനിപ്പിക്കുന്നതാണ്‌. പുതിയ വിവരസാങ്കേതിക വിദ്യയുടെ കാലം സാമൂഹികമായ പൈതൃകങ്ങളെയെല്ലാം തമസ്‌കരിക്കുന്നതിന്റെ സൂചനകളാണു നല്‍കുന്നത്‌.
തികച്ചും ആശങ്കാജനകമായ ഇത്തരമൊരു അവസ്ഥയില്‍ നിന്ന്‌ വരും തലമുറയെ രക്ഷിച്ചെടുക്കേണ്ട ബാധ്യത നമുക്കുണ്ട്‌. കാലം അത്രയൊന്നും നല്ലതല്ല എന്ന പരാതി ഉന്നയിക്കുകയും ബദല്‍ പ്രക്രിയകളൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുക എന്ന അവസ്ഥ ഏറ്റവും അബദ്ധമാണ്‌. നല്ല വഴികളും നിലപാടുകളും നമുക്കുണ്ട്‌. സ്വന്തം അസ്‌തിത്വത്തിനു മുറിവേറ്റാല്‍ വൈകാപരികമായി പ്രതികരിക്കുന്ന സ്വഭാവവുമുണ്ട്‌. എന്നാല്‍ ഇനി വരാനിരിക്കുന്നവരുടെ നിലപാടുകളിലെവിടെയും ധാര്‍മ്മികത, സദാചാരം, എന്നിവക്ക്‌ പ്രസക്തി കാണുന്നില്ല. ആഗോളീകരണം വിദ്യാര്‍ത്ഥിയിലും സമൂഹത്തില്‍ പൊതുവെയും വരുത്തിക്കൂട്ടുന്ന അപകടങ്ങളിലൊന്നായിട്ടുവേണം സദാചാര ധ്വംസനങ്ങളെ വിലയിരുത്താന്‍. നന്മയുടെ വിത്തുകളും വിളയും ഏറെയുള്ളതാണ്‌ നമ്മുടെ പൈതൃകങ്ങളും പാരമ്പര്യവും. അവയുടെ കടയ്‌ക്കല്‍ കത്തിവെക്കുന്ന സമീപനവും നയവുമാണ്‌ പുതിയ തലമുറയിലെ ഐ.ടി ജീവികള്‍ പലപ്പോഴും സ്വീകരിക്കുന്നത്‌. ബാംഗ്ലൂരില്‍ നിന്ന്‌ ഈ രംഗത്തെപ്പറ്റി കേള്‍ക്കുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. സ്വന്തം മണ്ണു വിട്ടു പോകുന്നവന്‍ സംസ്‌കാരത്തെയും തിരസ്‌കരിക്കുന്ന കാഴ്‌ചയാണ്‌ ബാംഗ്ലൂര്‍ പോലത്തെ മെട്രോ നഗരങ്ങള്‍ പറയുന്നത്‌. ഐ.ടി രംഗത്ത്‌ നിലനില്‍ക്കുന്ന അരാജകബോധം മറ്റൊരു കെണിയാണ്‌. പഠിച്ചിറങ്ങുമ്പോഴേക്കും ലഭിക്കുന്ന അഞ്ചക്ക ശമ്പളത്തിന്റെ ഹുങ്കാണ്‌ പലരെയും തെറ്റുകളിലേക്ക്‌ നയിക്കുന്നതെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. അമിതമായ മാനസിക സമ്മര്‍ദ്ദവും പണം എങ്ങനെ വിനിയോഗിക്കണമെന്ന അറിവില്ലായ്‌മയും ഈ അഭിനവ മുതലാളിമാരുടെ പ്രശ്‌നമാണ്‌. ഈ രംഗത്തേക്കു കടന്നു വന്ന ഉടനെ നിറയെ പണം ലഭിക്കുന്ന യുവാക്കള്‍ പ്രത്യേകമായ സാമ്പത്തിക ബാധ്യതളൊന്നും ഇല്ലാത്തവരാണ്‌. കുടുംബത്തിലേക്ക്‌ പണം കൊടുക്കേണ്ട ആവശ്യമില്ലാത്തവര്‍ക്ക്‌ പിന്നെ ശമ്പളം എന്തു ചെയ്യണമെന്ന്‌ നിശ്ചയമില്ലാതെയാവുകയും അസാന്മാര്‍ഗ്ഗികവും അപകടകരവുമായ അവസ്ഥകളിലേക്ക്‌ ഇവര്‍ വഴിമാറുകയും ചെയ്യുന്നു. മയക്കുമരുന്ന്‌, മദ്യം, പരസ്‌ത്രീഗമനം എന്നിവക്കായി കിട്ടിയ ശമ്പളത്തിന്റെ പാതിയും ഉപയോഗിക്കുന്നവരാണ്‌ ഇവര്‍. ദൈവികബോധമോ സദാചാരവിചാരങ്ങളോ ആഗോളീകരണത്തിന്റെ വിഷയത്തില്‍ എവിടെയും വരാത്തതായതിനാല്‍ നിയന്ത്രണങ്ങള്‍ അസാധ്യമാവുകയും ചെയ്യുന്നു. ഇവിടങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെപ്പറ്റി ഞെട്ടിക്കുന്ന കഥകളാണ്‌ ഈയിടെ പുറത്തു വന്നത്‌. നമ്മള്‍ കടമെടുത്തും അല്ലാതെയും പഠിക്കാനയക്കുന്ന കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന കിടങ്ങ്‌ എത്ര വലുതാണെന്ന്‌ മനസ്സിലാക്കണമെങ്കില്‍ തീര്‍ച്ചയായും തുറന്ന കണ്ണുളള വീക്ഷണം അനിവാര്യം. െൈലംഗിക അരാജകത്വത്തിന്റെയും കുത്തഴിഞ്ഞ ജീവിതത്തിന്റെയും അടിമകളായ ഇവര്‍ക്ക്‌ സദാചാരത്തിന്റെ കാര്യം പറഞ്ഞാല്‍ തലയില്‍ കയറില്ല. പോടാ പുല്ലേ എന്നു വരെ പറഞ്ഞേക്കും. അവനൊരു സദാചാരവദി വനിനരിക്കുന്ന എന്ന കമന്റും പ്രതീക്ഷിക്കാം. പാശ്ചാത്യ സംസ്‌കാരത്തിന്റെ അലകളുമായി ലോകവുമായുള്ള അണ്‍ലിമിറ്റഡ്‌ നെറ്റ്‌വര്‍ക്ക്‌ സൗകര്യം ലഭിച്ചതാണ്‌ നമ്മുടെ കുട്ടികള്‍ നാടുവിടാനുണ്ടായ കാരണം. ആഗോളീകരണമെന്ന്‌ പുറംമോടിക്ക്‌ പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ അതു ചെയ്യുന്ന ദോഷമെന്താണെന്ന്‌ നാമിതുവരെ ചിന്തിച്ചിട്ടില്ലെന്നു വേണം കരുതാന്‍. നാടുവിടുക എന്നത്‌ ഒരു ഫാഷനായി മാറുന്നതിന്റെ രസതന്ത്രവും അപ്പോള്‍ മനസ്സിലാകും. ജീവിതലക്ഷ്യമെന്നത്‌ ആഘോഷിക്കാനുള്ളതാണെന്ന അബദ്ധധാരണയുമായാണ്‌ സാമ്രാജ്യത്വം നമ്മുടെ സംസ്‌കാരത്തെ മയക്കാനെത്തുന്നത്‌. അത്‌ ആട്ടത്തിലൂടെയും പാട്ടിലൂടെയും വിദ്യാഭ്യാസ വൈജാത്യത്തിലൂടെയും നമ്മുടെ കണ്‍മുന്നില്‍ താണ്ഡവമാടുന്നുണ്ടെങ്കിലും കാണാത്ത ഭാവം നടിക്കുകയാണ്‌ പലരും. യാഥാര്‍ത്ഥ്യത്തിന്റെ ഭീകരത ഉള്‍ക്കൊള്ളാന്‍ പോലുമാകാതെ തകര്‍ന്നു പോയ കുടുംബങ്ങളുമുണ്ട്‌. ആഗോളീകരണം ലോകത്തിന്‌ ഒരുപാട്‌ നന്മകള്‍ സമ്മാനിച്ചിട്ടുണ്ട്‌. അതു പോലെ ദോഷങ്ങളും. അതിന്റെ ഏറ്റവും വലിയ കെണി വരുംതലമുറയുടെ മാനസികവിചാരങ്ങള്‍ മാംസ വിചാരങ്ങളാക്കുന്നു എന്നതാണ്‌. മനസ്സിന്റെ പ്രാധാന്യം ചവറ്റുകുട്ടയിലെറിയപ്പെടുകയും മാംസം അഥവാ ഭൗതികവും ലൗകികവുമായ നൈമിഷിക താല്‍പര്യങ്ങള്‍ സ്വീകരണമുറിയില്‍ ഇരിപ്പിടം കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെ ചെറുക്കാനുള്ള മരുന്ന്‌ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. കാരണം അതിനുള്ള മരുന്ന്‌ അവനവന്റെ ഹൃദയങ്ങളിലാണ്‌ എന്നതത്രേ. ആ ഹൃദയങ്ങള്‍ ആരൊക്കെയോ ചേര്‍ന്ന്‌്‌ അപഹരിച്ചതിനാല്‍ നമുക്കാ മരുന്ന്‌ കണ്ടെത്താനുമാകുന്നില്ല.ധാര്‍മിക വിചാരങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ്‌ അനിവാര്യം. സന്നദ്ധസംഘടനകള്‍ക്കും മതസംഘടനകള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കാനുണ്ട്‌. സാമൂഹിക ദുരന്തങ്ങളെ ഇങ്ങനെ ക്ഷണിച്ചുവരുത്തുന്നതെന്തിനാണെന്ന്‌ നാമോരുത്തരും ചിന്തിക്കുന്നത്‌ നല്ലതാണ്‌. സദാചാരവും ധാര്‍മികതയും കടലു കടന്നു പോയിട്ടില്ലെന്ന്‌ നമ്മുടെ കുട്ടികള്‍ തെളിയിക്കണം. എല്ലാ തരം അധാര്‍മികവല്‍ക്കരണങ്ങളെയും സ്വയാര്‍ജ്ജിതമായ വിശ്വാസത്തിന്റെ ബലം കൊണ്ട്‌ തകര്‍ത്തെറിയാന്‍ കഴിയണം. അപ്പോള്‍ മാത്രമാണ്‌ അടുക്കളയിലും നാമറിയാതെ നമ്മുടെ ഹൃദയങ്ങളിലും അടിഞ്ഞുകൂടിയ അധിനിവേശത്തിന്റെ അപകടങ്ങളെ തൂത്തെറിയാന്‍ കഴിയൂ. അപ്പോള്‍ മാത്രമാണ്‌ അപകടപ്പെടുത്തുന്ന കടന്നുകയറ്റങ്ങളെ നാടിനു വേണ്ടി മാറ്റിയെടുത്ത്‌ ഉപയോഗിക്കാന്‍ കഴിയൂ. എല്ലാതരം പരിഷ്‌കാരങ്ങളും നന്മക്കു വേണ്ടി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമ്പോള്‍ ഐ.ടി രംഗത്തടക്കം സമൂഹത്തെ വേവലാതിപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന അപകടങ്ങളെ ചെറുക്കാനാവുമെന്ന്‌ പ്രത്യാശിക്കാം.