Thursday, June 26, 2008

നമ്മുടെ പള്ളികള്‍ ആരുടെ കൈകളില്‍...?

നമ്മുടെ നാട്ടില്‍ ദിനേനയെന്നോണം മുളച്ചു പൊന്തുന്ന പള്ളികള്‍ക്ക്‌ കണക്കില്ല. ഇതെങ്ങനെ എവിടുന്നുണ്ടാകുന്നു എന്നോ പള്ളിപ്പണിക്ക്‌ വരുന്ന വിദേശപ്പണത്തിന്റെ വരവു ചെലവ്‌ കണക്കുകള്‍ എങ്ങനെയൊക്കെയാണെന്നോ ആരുമധികം അന്വേഷിക്കാറില്ല. വീട്ടില്‍ പട്ടിണിയാണെങ്കിലും നാട്ടുകാര്‍ മുണ്ടു മുറുക്കിയെടുത്ത്‌ പള്ളികള്‍ക്ക്‌ സംഭാവന നല്‍കാറുമുണ്ട്‌(വരിസംഖ്യക്കു പുറമെ). കേരളത്തിലെ ഓരോ പളളിക്കും ലക്ഷക്കണക്കിന്‌ രൂപയുടെ ആസ്‌തിയാണുള്ളത്‌. റബ്ബര്‍ തോട്ടങ്ങളും ഷോപ്പിംഗ്‌ കോംപ്ലക്‌സുകളും അക്കൂട്ടത്തില്‍പെടും. എന്നാല്‍ മാരകരോഗം, മാറാവ്യാധി തുടങ്ങി ജനങ്ങളുടെ അടിയന്തരമായ ആവശ്യങ്ങള്‍ക്ക്‌ നാട്ടില്‍ പണം തികയാറുമില്ല. അങ്ങനെ സംഭവിച്ചവന്‍ ഒന്നുകില്‍ കൈനീട്ടണം. അല്ലെങ്കില്‍ പള്ളിപ്പടിയില്‍ മുണ്ട്‌ വിരിക്കണം.
പള്ളികള്‍ മുസ്‌്‌ലിം സമുദായത്തിന്റെ സാംസ്‌കാരിക കേന്ദ്രങ്ങളാണെന്നാണ്‌ പൊതുവെ പറയപ്പെടുന്നത്‌. പള്ളികളെക്കുറിച്ച്‌ വിശ്വ കാഥികന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ പറഞ്ഞ ഒരു കാര്യമാണ്‌ ഓര്‍മ്മ വരുന്നത്‌. ഒരാള്‍ അദ്ദേഹത്തോട്‌ അടുത്തു വല്ല പള്ളിയുമുണ്ടോ എന്നന്വേഷിച്ചപ്പോള്‍ ബഷീര്‍ പറഞ്ഞു." നേരെ പോയാല്‍ നല്ല സൊയമ്പന്‍ മൂത്രത്തിന്റെ മണമടിക്കും. അവിടെത്തന്നെ." അദ്ദേഹം പറഞ്ഞതില്‍ നിന്ന്‌ ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ പ്രധാനമായും മനസ്സിലാക്കാവുന്നതാണ്‌. സാംസ്‌കാരിക കേന്ദ്രങ്ങളാവണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്ന പള്ളിയെ സമുദായം മൂത്രപ്പുരയാക്കി എന്നതാണ്‌ ഒന്ന്‌. ഇന്ന്‌ ജനങ്ങള്‍ക്ക്‌ പള്ളികളെക്കൊണ്ട്‌ എന്തെങ്കിലും ഉപകാരം കിട്ടുന്നുണ്ടെങ്കില്‍ അതു മൂത്രമൊഴിക്കാനുളള സൗകര്യമാണ്‌. ഇത്രയും സ്വസ്ഥമായും പണം മുടക്കാതെയും ലഭിക്കുന്ന സൗകര്യത്തിന്‌ അല്ലാഹുവിന്‌ സ്‌തുതി!.. നേരത്തെ കേരളത്തിലെ ഒരു വിദ്യാര്‍ത്ഥി വിഭാഗം പുറത്തിറക്കുന്ന മാസികയില്‍ ഈയൊരു ചര്‍ച്ച പൊടിപൊടിച്ചിരുന്നു. ഈ മാറാലപ്പുരകള്‍ ആരു തകര്‍ക്കും എന്നായിരുന്നു അതിന്റെ കവര്‍ സ്റ്റോറി എന്നാണ്‌ ഓര്‍മ്മ. എന്തായാലും വളരെ ഭംഗിയായി കേരളത്തിലെ പള്ളികള്‍ നേരിടുന്ന പ്രതിസന്ധിയെപ്പറ്റി അതില്‍ വിവരിച്ചിരുന്നു. എന്തു കൊണ്ടോ പയ്യന്മാര്‍ തയ്യാറാക്കിയ കണക്കു പുസ്‌തകമായതിനാല്‍ മതനേതാക്കള്‍ അത്‌ ശ്രദ്ധിക്കുകയോ വേണ്ടത്ര ചര്‍ച്ചകള്‍ നടത്തുകയോ ഉണ്ടായില്ല.
ആര്‍ക്കും പള്ളിയില്‍ വരാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍തന്നെ വേണ്ടത്ര ഗൗരവത്തില്‍ ഇക്കാര്യങ്ങള്‍ ഉണര്‍ത്തിക്കാനാവുന്നില്ലെന്നുമാണ്‌ ഇമാമുമാര്‍ പറയുന്ന ന്യായം. ശുദ്ധ അസംബന്ധമാണത്‌. പണ്ടൊക്കെ ദര്‍സ്‌ മുഖേനയും പാതിരാപ്രസംഗങ്ങളിലൂടെയും നാട്ടുകാര്‍ക്ക്‌ നല്ല വിവരം കിട്ടിയിരുന്നു. പള്ളിയില്‍ അനുഷ്‌ഠാനങ്ങള്‍ക്കപ്പുറത്ത്‌ വിധിതീര്‍പ്പുകളുമുണ്ടായിരുന്നു. ഇന്ന്‌ പള്ളിയിലെ മുസ്‌്‌ല്യാരുടെ അടുത്തേക്ക്‌ പ്രശ്‌നപരിഹാരത്തിനു ചെല്ലുന്നവര്‍ തുലോം വിരളമാണ്‌. കാരണമെന്താണെന്ന്‌ അവര്‍ തന്നെ ചിന്തിക്കുന്നത്‌ നന്നായിരിക്കും.
കേവലം അനുഷ്‌ഠാനങ്ങള്‍ക്കപ്പുറത്ത്‌ നിന്ന്‌ ഈ മാറാലപ്പുരകള്‍ തകര്‍ക്കാന്‍, താന്‍പോരിമയുടെ അഹന്ത കൊണ്ട്‌ അര്‍ഹരല്ലാത്തവരുടെ ആസനത്തിനടിയില്‍ കിടക്കുന്ന പരിശുദ്ധിയെ വീണ്ടെടുക്കാന്‍ പണ്ഡിത പക്ഷത്തു നിന്നാണ്‌ കൂടുതല്‍ ശ്രമങ്ങളുണ്ടാവേണ്ടത്‌. (സഹികെട്ട ദുരവസ്ഥയില്‍ നിന്ന്‌ ഇനി നമുക്ക്‌ അമ്പലങ്ങള്‍ക്ക്‌ തീ കൊളുത്താമെന്നു പറഞ്ഞത്‌ വി.ടി ഭട്ടതിരിപ്പാടാണ്‌).
ഇനി നമുക്ക്‌ നാട്ടുകാര്‍ക്ക്‌ വേണ്ടാത്ത പള്ളികളുടെ അടിക്കല്ലിളക്കാം....
പള്ളികള്‍ സാധാരണക്കാരില്‍ നിന്ന്‌ എത്ര അകലം പാലിക്കാമോ അത്രയും അകലം സൂക്ഷിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു എന്നതാണ്‌ ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ദുര്യോഗം. ആരുടെ വരുതിയിലാണ്‌ അല്ലാഹുവിന്റെ ഭവനങ്ങള്‍ നിലകൊള്ളുന്നത്‌ എന്നതിനെപ്പറ്റി ഒരു സാമാന്യനിരീക്ഷണം ഓരോരുത്തരും നടത്തുന്നത്‌ നല്ലതാണ്‌. ആ നിരീക്ഷണം എത്തിച്ചേരുന്ന സംജ്ഞ എന്താണെങ്കിലും ഇനിപ്പറയുന്ന കാര്യത്തിന്റെ (കഥയല്ല; ഈ ഭൂലോകത്ത്‌ നടന്ന സംഭവം) അടുത്തേക്കെങ്കിലും വിവരമുള്ളവരും പരിസരവ്യാകുലതയുള്ളവരും എത്തിച്ചേരുമെന്ന കാര്യം ഉറപ്പാണ്‌.
സംഭവം നടന്നത്‌ ഒട്ടൊന്നും അകലെയല്ല. മലപ്പുറം ജില്ലയില്‍ വിവരം എമ്പാടുമുള്ള മുസ്‌്‌ലിംകള്‍ തിങ്ങിനിറഞ്ഞ്‌ പാര്‍ക്കുന്ന ഒരു പ്രദേശത്ത്‌. പലചരക്ക്‌ കച്ചവടവും അത്യാവശ്യം പൊളിയുന്ന മറ്റു പല 'വിസിനസ്സു'കളുമായി കഴിഞ്ഞുകൂടിയിരുന്ന കഥാ നായകന്‍ ഒരു സുപ്രഭാതത്തില്‍ ഗല്‍ഫിലേക്ക്‌ പറക്കുകയാണ്‌. പച്ചപിടിക്കാത്ത തന്റെ സാമ്രാജ്യം പച്ചപിടിപ്പിക്കാനുറച്ചായിരുന്നു ആ പറക്കം. കൃത്യം 2 മാസത്തിനുള്ളില്‍ ഇയാള്‍ നാട്ടില്‍ മടങ്ങിയെത്തി. മടങ്ങിയെത്തിയ ഉടനെ ജീപ്പും കാറും കൂറ്റന്‍ ബംഗ്ലാവും പമികഴിപ്പിച്ചു. മൂന്നു കാറുകള്‍, കൊട്ടാരസദൃശമായ വീട്‌, റബ്ബര്‍ തോട്ടം എന്നിങ്ങനെ ആള്‍ അക്ഷരാര്‍ത്ഥത്തില്‍ കോടീശ്വരനായി. പള്ളിയിലേക്ക്‌ ഇയാള്‍ സ്‌പോണ്‍സര്‍ ചെയ്‌ത വാതിലിന്‌ ലക്ഷക്കണക്കിന്‌ ഉറുപ്പിക വിലയുണ്ടായിരുന്നു. അപ്പോഴും ആ നാട്ടില്‍ ദുരിതക്കാരുണ്ടായിരുന്നു. നാശം പിടിച്ച പട്ടിണി വര്‍ഗ്ഗം. അതിലൊരാള്‍ മകളുടെ കല്യാണ ആവശ്യത്തിന്‌ ഒരിക്കല്‍ ഇയാളുടെ അടുത്ത്‌ പിരിവിനു പോയി. അപ്പോള്‍ നമ്മുടെ കഥാപുരുഷന്‍ പറഞ്ഞത്‌ ഇപ്രകാരമായിരുന്നു. എന്തെന്നാല്‍ ഹേയ്‌.... ഒന്നുകില്‍ നിങ്ങള്‍ക്ക്‌ പണം വേണം. അല്ലെങ്കില്‍ മകള്‍ക്ക്‌ സൗന്ദര്യം വേണം. ഇതു രണ്ടുമില്ലാത്തവന്‍ ഇത്തരം സ്വപ്‌നങ്ങള്‍ കാണരുത്‌..
ഇങ്ങനെ അരുളിച്ചെയ്‌ത ഈ മഹാന്‍ സ്വന്തം മകളുടെ കല്യാണം സന്തോഷ്‌ മാധവന്‍ നടത്തിയ വിവാഹത്തേക്കാള്‍ പൊടിപൊടിച്ചു. കോഴി, കാട, ബീഫ്‌, കഷ്‌ണം മീന്‍ തുടങ്ങി വിഭവങ്ങളുടെ ഘോഷയാത്രയായിരുന്നു. നാട്ടുകാരെന്ന എമ്പോക്കികള്‍ ബഹുസ്സായി അകത്താക്കിയിട്ട്‌ ഇതിയാന്റെ പോരിശയും പറഞ്ഞ്‌ ചായപ്പീടികയില്‍ കുത്തിയിരുന്നു. കഥാനായകന്‍ ഇടക്കിടെ ഗള്‍ഫില്‍ പോയി കീശ നിറയെ പണവുമായി മടങ്ങി.
ഇക്കഥയില്‍ പള്ളിക്കെന്തു കാര്യം എന്നതാണു വിഷയം. കഥാപുരുഷന്‍ ഒരു പുലര്‍ച്ചെ പണക്കാരനായതിനു ശേഷം പള്ളിക്കമ്മിറ്റിക്ക്‌ സംഭാവനകള്‍ ഒഴുക്കി. നാട്ടില്‍ അത്യാവശ്യം സ്വീകാര്യത ലഭിക്കണമെങ്കില്‍ പള്ളിക്ക്‌ കൈയയച്ച്‌ സംഭാവന നല്‍കണമെന്ന സാമാന്യതത്വം അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഗള്‍ഫില്‍ ഇയാള്‍ക്ക്‌ കള്ളക്കടത്താണു പണിയെന്ന്‌ പള്ളിക്കമ്മിറ്റിക്കാര്‍ക്കടക്കം നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന പരസ്യമായ പരസ്യമാണ്‌. (രഹസ്യമല്ല). നിഴല്‍ക്കടത്ത്‌ എന്ന പുതിയ ഭാഷയാണ്‌ ഇതിന്‌ നാട്ടുകാര്‍ ഉപയോഗിച്ചത്‌. എന്തെല്ലാമോ നിഗൂഢതകള്‍ ഇയാളെ ചുറ്റിപ്പറ്റി ഉണ്ടെന്ന്‌ നാട്ടുകാര്‍ക്കറിയാമായിരുന്നു. പറഞ്ഞു പറഞ്ഞിരിക്കെ സംഭവിക്കേണ്ടത്‌ സംഭവിച്ചു. കഥാപുരുഷന്‍ പള്ളിക്കമ്മിറ്റി പ്രസിഡണ്ടായി.
സംഭവങ്ങളൊന്നുമില്ലാതെ ദിവസങ്ങള്‍ കഴിഞ്ഞു പോകവേ ഇയാള്‍ പിന്നെയും ഗള്‍ഫില്‍ പോയി. അവിടെ വെച്ച്‌ പലനാള്‍ കള്ളന്‍ അതിമനോഹരമായി പിടിക്കപ്പെട്ടു. ജയിലിലായി. പിന്നെയുള്ള കഥയാണ്‌ രസം. എന്റെ റബ്ബേ... ചിരിച്ച്‌ ചിരിച്ച്‌ .... സംഗതി മറ്റൊന്നുമല്ല. രാജ്യദ്രോഹിയും കൊടും ക്രിമിനലുമായ ഇയാള്‍ക്കു വേണ്ടി പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തി. ഇയാളെ വേഗം വിട്ടുകിട്ടണേ നാഥാ എന്ന്‌ കരഞ്ഞു പറഞ്ഞു. (എന്നാലല്ലേ പള്ളിക്ക്‌ പിന്നെയും പണം കിട്ടൂ. ബാങ്ക്‌ ബാലന്‍സ്‌ വര്‍ദ്ധിപ്പിക്കാനാവൂ.)
ഇപ്പറഞ്ഞ കാര്യങ്ങളില്‍ ഒരു വള്ളിപുള്ളി നുണയില്ല. ഇനിയും നൂറുനൂറു നാറിയ കഥകള്‍ ബാക്കിയുണ്ട്‌. ഇളിഭ്യച്ചിരിയുമായി ഹദീസും ആയത്തും കക്ഷത്ത്‌ വെച്ച്‌ ഉറങ്ങിയുണരുകയും സമുദായത്തിന്റെ ചോറ്‌ തിന്ന്‌ തടിച്ചു കൊഴുക്കുകയും ചെയ്‌തവര്‍ക്ക്‌ ബാധ്യതയുണ്ട്‌. എല്ലാമറിഞ്ഞിട്ടും ഇത്തരക്കാരെ വെച്ചുപൊറുപ്പിക്കുന്ന ഉളുപ്പില്ലാത്ത നാട്ടുകാര്‍ക്കും ബാധ്യതയുണ്ട്‌. എന്തു കൊണ്ട്‌ മമ്മൂട്ടിയുടെ സിനിമ ഹറാമും പള്ളിക്ക്‌ സംഭാവന കിട്ടുമ്പോള്‍ അദ്ദേഹത്തിന്റെ പണം ഹലാലുമാകുന്നു എന്നു ചിന്തിക്കാന്‍ ഇനിയും നേരമുണ്ട്‌. ഇതിലും സത്യസന്ധമായി പറയാന്‍ എനിക്ക്‌ മനസ്സില്ല. ഇത്തിരി കാലം കൂടി ജീവിക്കണമെന്ന്‌ കൊതിയുണ്ടളിയോ...

വാലില്‍ കടി: സ്‌നേഹ സഹോദരന്മാരേ, ഇതൊരു കാടടച്ചുള്ള വെടിയല്ല. കൊള്ളേണ്ടവര്‍ക്കു മാത്രം കൊള്ളാനുള്ളതാണ്‌. മേത്ത്‌ തട്ടാതിരിക്കണമെന്നുള്ളവര്‍ മാറി നില്‍ക്കുക. നന്മകളുടെ വീണ്ടെടുപ്പിന്‌ പ്രതിജ്ഞാബദ്ധമാവുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.

4 comments:

‍ശരീഫ് സാഗര്‍ said...

കേവലം അനുഷ്‌ഠാനങ്ങള്‍ക്കപ്പുറത്ത്‌ നിന്ന്‌ ഈ മാറാലപ്പുരകള്‍ തകര്‍ക്കാന്‍, താന്‍പോരിമയുടെ അഹന്ത കൊണ്ട്‌ അര്‍ഹരല്ലാത്തവരുടെ ആസനത്തിനടിയില്‍ കിടക്കുന്ന പരിശുദ്ധിയെ വീണ്ടെടുക്കാന്‍ പണ്ഡിത പക്ഷത്തു നിന്നാണ്‌ കൂടുതല്‍ ശ്രമങ്ങളുണ്ടാവേണ്ടത്‌.

Naseef TPM said...

Your Clear, But Please be Care. The Meanings are include in word by word & letter by letter

Eanchakkal Jamal Mobile: 9446179220 said...

പ്രിയപ്പെട്ട ഷെരീഫ്, അസ്സലാമു അലൈക്കും

താങ്കളുടെ ബ്ലോഗ് കണ്ടു ലേഖേനം വായിച്ചു.സമാന ചിന്തയും ഇത്തരം പ്രശ്നങ്ങളില് ഇടപെട്ട് പള്ളിക്കമ്മറ്റിക്ക് അനഭിമതനായ ഒരാളും കൂടിയാണു ഞാന് . അതുകൊണ്ട് തന്നെ ഇതില് തീരെ അതിശയൊക്തി തോന്നിയില്ല. നാളെ മഹ്ഷറയില് അര്ഷിന്റെ തണല് ലഭിക്കുന്ന ഏഴുവിഭാഗത്തില് ഒന്നാമത്തെ കൂട്ടരാണല്ലോ നീതിമാനായ ഭരണകര് ത്താക്കള്. അവരുടെ കാര്യം നമുക്ക് അല്ലാഹുവിനുവിടാം.

ബഷീർ said...

ഇതൊരു കാടടച്ച വെടിയായിപ്പോയല്ലോ ഷെറിഫേ...

വസ്ഥുതകള്‍ അംഗീകരിക്കുന്നുവെങ്കിലും ..