Wednesday, June 16, 2010

മഅ്‌ദനി: ഒരു ദുരന്തനാടകത്തിന്റെ അന്ത്യം

മഅ്‌ദനിയുടെ കഥയില്‍ ദുരന്തങ്ങള്‍ മാത്രമാണ്‌ കൂട്ടിനുണ്ടായിരുന്നത്‌. ദുരന്തങ്ങളില്‍നിന്ന്‌ പ്രചോദിതനായി ദുരന്തങ്ങളിലേക്ക്‌ ആളെകൂട്ടി ദുരന്തങ്ങളിലൂടെ നടന്ന്‌ ദുരന്തത്തില്‍ അവസാനിക്കുക എന്നതായിരുന്നു ഈ ചാക്രികചലനത്തിന്റെ ശീലം. വാളെടുത്തവന്‍ വാളാല്‍ എന്ന നാട്ടുഭാഷയില്‍ ഈ രീതിയെ എഴുതിവെക്കുന്നതിനുമുമ്പേ മനുഷ്യരായി ജനിച്ചവരെല്ലാം മനസ്സിരുത്തി ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്‌.
യഥാര്‍ത്ഥത്തില്‍ ആ വരവ്‌ ഫാഷിസ്റ്റ്‌ ഭീകരതക്കെതിരായ മുന്നേറ്റമെന്ന പ്രതീതിയിലായിരുന്നു. എന്നാല്‍ മഅ്‌ദനിയും കൂട്ടരും സന്നാഹസേനയെ ഉല്‍പാദിപ്പിക്കുന്നതിനും എത്രയോ കൊല്ലങ്ങള്‍ക്കു മുമ്പേ അങ്ങനെയൊരു മുന്നേറ്റനിര കേരളത്തില്‍ ഉണ്ടായിരുന്നു എന്ന്‌ മനസ്സിലാക്കാന്‍ ആ സാധുക്കള്‍ക്ക്‌ സാധിക്കാതെ പോയി. അതൊരിക്കലും ഭീതിയുടെ മുഖങ്ങളെ പേറിയല്ല പ്രവര്‍ത്തിച്ചിരുന്നത്‌ എന്നതായിരുന്നു വ്യത്യാസം. സമുദായത്തോടൊപ്പം സമൂഹവും രാഷ്ട്രവും എന്ന വികാരം അവര്‍ ഹൃദയത്തില്‍ കൊണ്ടുനടന്നു. അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും കേരളത്തിലെ വ്യവസ്ഥാപിത മുസ്‌്‌ലിം സംഘടനകളെല്ലാം ഈ മാര്‍ഗ്ഗത്തില്‍ ഒരു നിശബ്ദ വിപ്ലവംതന്നെ നടത്തി. കാരുണ്യത്തിലും സമാധാനത്തിലും ഊന്നിയായിരുന്നു അവരുടെ ശീലങ്ങള്‍. അതിനുവേണ്ടിയാരുന്നു അവരുടെ പ്രബോധനങ്ങള്‍. പ്രകോപനങ്ങള്‍ എന്തുണ്ടായാലും ആ വഴിയില്‍നിന്ന്‌ ഒരിഞ്ച്‌ മാറേണ്ടതില്ലെന്ന പക്വമായ തീരുമാനമാണ്‌ അവര്‍ കൈക്കൊണ്ടത്‌. സ്‌നേഹത്തിന്റെ വശ്യസൗന്ദര്യമുള്ള ഇത്തരം മുഖങ്ങളും നിലപാടുകളുമാണ്‌ 1920കളില്‍തന്നെ പ്രവര്‍ത്തനം തുടങ്ങിയ കേരളത്തിലെ ആര്‍.എസ്‌.എസ്‌ അടക്കമുള്ള ഫാഷിസ്റ്റ്‌ ചിന്താധാരകളെ പ്രതിരോധിച്ചത്‌. ആ പ്രതിരോധം ജയിച്ചതിന്റെ നിലങ്ങളിലാണ്‌ കേരളം നവോത്ഥാനവിചാരങ്ങള്‍ക്ക്‌ അടിക്കല്ലു പാകിയത്‌.
എന്നാല്‍, കേരളത്തിന്റെ സാമൂഹ്യരീതിക്ക്‌ അപരിചിതമായ ഭീകരതക്കെതിരെ ഭീകരത എന്ന മുദ്രാവാക്യവുമായാണ്‌ മഅ്‌ദനി രംഗപ്രവേശം ചെയ്യുന്നത്‌. അദ്ദേഹത്തിന്റെ അബദ്ധവിചാരങ്ങള്‍ക്ക്‌ വാനോളമുയരാനുള്ള അസ്വസ്ഥതയുടെ പുക അന്തരീക്ഷത്തില്‍ ധാരാളമുണ്ടായിരുന്നു. ഉത്തരേന്ത്യന്‍ രാഷ്ട്രീയാവസ്ഥകളില്‍ ഹിന്ദുത്വ തീവ്രവാദം അഴിഞ്ഞാടുന്നതായിരുന്നു അതില്‍ പ്രധാനം. ബാബ്‌്‌രി മസ്‌ജിദ്‌, മുംബൈ കലാപം, ബിഹാറിലെ ഭഗല്‍പൂര്‍ കലാപം തുടങ്ങിയ സംഭവങ്ങളെ ചേരുംപടി ചേര്‍ത്ത്‌ ഈ ഭീകരത കേരളത്തിലേക്ക്‌ പാഞ്ഞെത്താന്‍ അധികം താമസമില്ല എന്ന മട്ടിലായിരുന്നു പ്രചരണം. മഅ്‌ദനി ഈ സുവിശേഷക്കാരില്‍ മുഖ്യ പാസ്റ്ററായി. വ്യവസ്ഥകളെ പൊട്ടിച്ചെറിഞ്ഞ്‌ പുറത്തെടുക്കാന്‍ നിവൃത്തിയില്ലെന്നുകരുതിയ തീവ്രചിന്തകളില്‍ അഭിരമിച്ചവര്‍ക്ക്‌ അദ്ദേഹം ഇരയും ചാകരയുമായിരുന്നു. പണവും ബുദ്ധിയും ഇറക്കുമതി ചെയ്‌ത്‌ കാലങ്ങളായി കാത്തിരുന്നതിന്റെ അപ്രതീക്ഷിതഫലം. ആ ഇരയെ ചൂണ്ടയില്‍ കൊരുത്ത്‌ കേരളത്തിന്റെ മതനിരപേക്ഷബോധങ്ങളുടെ ആഴങ്ങളിലേക്ക്‌ വീശിയെറിയാന്‍ പിന്നെ താമസമുണ്ടായില്ല. വിവരം ലവലേശമില്ലാത്ത ചില പരലുകളും പൊടിമീനുകളും ആ ചൂണ്ടയില്‍ കൊത്തി. ആ പൊടിക്കുട്ടികളാണ്‌ ഏറ്റവുമൊടുവിലത്തെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍വരെ മഅ്‌ദനിയെ എത്തിച്ചത്‌. വേട്ടയാടാനാണോ സ്വയം ഇരകളാവാനാണോ ഇവര്‍ ഇറങ്ങിത്തിരിച്ചത്‌ എന്ന്‌ ചോദിച്ചാല്‍ മഅ്‌ദനിക്കുപോലും മറുപടിയുണ്ടാവില്ല. സത്യത്തില്‍ ഇക്കൂട്ടര്‍ വേട്ടയാടിയത്‌ ഇവിടുത്തെ ന്യൂനപക്ഷത്തിന്റെ നെഞ്ചകങ്ങളെയായിരുന്നു. ഇവരുടെ ചെയ്‌ത്തുകളുടെ ഇരകളായതും ഇതേ ന്യൂനപക്ഷം തന്നെ. ആരാണ്‌ വേട്ടക്കാര്‍, ആരാണ്‌ ഇരകള്‍ എന്ന ഗവേഷണത്തിന്‌ ഉത്തരം ആഗ്രഹിക്കുന്നവര്‍ ഈ വഴിക്കുകൂടി അന്വേഷണത്തെ തിരിച്ചുവിടുന്നത്‌ നന്നായിരിക്കും.
ഐ.എസ്‌.എസ്‌ പിരിച്ചുവിട്ട്‌ പി.ഡി.പിയുമായി എത്തിയ മഅ്‌ദനി അഗ്നിശുദ്ധി വരുത്തിയെന്ന്‌ അന്നത്തെ സി.പി.എമ്മും ഇടതുപക്ഷവും ആണയിട്ടു. അഹിംസയുടെ പ്രവാചകനെന്ന്‌ ലോകം വാഴ്‌ത്തിയ ഗാന്ധിജിയോടുപോലും അദ്ദേഹത്തെ ഉപമിക്കാന്‍ ഇ.എം.എസ്‌ എന്ന അടവുകമ്യൂണിസത്തിന്റെ താത്വികാചാര്യന്‍ തയ്യാറായി. പത്രവും പ്രസിദ്ധീകരണങ്ങളുമായി മുസ്‌്‌ലിംലീഗിനെയും അതുവഴി മുസ്‌്‌ലിം വ്യവസ്ഥകളെയും പൊളിക്കുക എന്ന അജണ്ടയുമായി ജമാഅത്തെ ഇസ്‌്‌ലാമിയും കൂടെ കൂടി. ആ വിള്ളലിലേക്ക്‌ അള്ളിക്കയറുക എന്നതായിരുന്നു അവരുടെ ആഗ്രഹം. ഒറ്റപ്പാലം, ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വിശ്വരൂപം പൂണ്ട മഅ്‌ദനിക്ക്‌ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നത്‌ വാളയാര്‍ചുരം പിന്നിട്ട്‌ കോയമ്പത്തൂര്‍ ജയിലിലേക്ക്‌ പോകുമ്പോള്‍ മാത്രമാണ്‌. അപ്പോഴേക്കും ആ പേര്‌ ഭീതിയുടെയും ഭീകരതയുടെയും അടയാളമായി ചെറിയ കുട്ടികളുടെ മനസ്സില്‍പോലും പതിഞ്ഞുകഴിഞ്ഞിരുന്നു. മഅ്‌ദനിയെപ്പോലെതന്നെ സാധാരണജീവിതത്തിലേക്ക്‌ തിരിച്ചുവരാന്‍ പറ്റാത്തവിധം നിരവധി ചെറുപ്പക്കാരും തീവ്രവാദഭൂമികയില്‍ അകപ്പെട്ടു. മഅ്‌ദനി പടര്‍ത്തിയെടുത്ത വേരുകള്‍ കാശ്‌മീരിലെ കുപ്‌വാരയിലേക്കുവരെ വളം തേടിപ്പോകുന്ന കാഴ്‌ചയും കേരളം കണ്ടു. പരമ്പരകള്‍ നെയ്‌തുണ്ടാക്കിയ മതസൗഹാര്‍ദ്ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മണ്ണിനെ ഉഴുതെടുക്കാനുള്ള കലപ്പയുമായി എത്തിയവര്‍ക്ക്‌ ഉരുക്കളെ നഷ്ടമാകുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. ചെറിയൊരു പോറലേല്‍പ്പിക്കാനല്ലാതെ ഇളക്കിമറിക്കാനായില്ല. ഇതാണ്‌ കേരളത്തിന്റെ അത്യന്തികശീലമെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ തീവ്രവാദം പറഞ്ഞുനടന്നപലരും ജനാധിപത്യത്തിന്റെ മഹത്വത്തെ വാഴ്‌ത്തി പൊതുധാരയില്‍ അലിയാന്‍ വെമ്പുന്നത്‌. ന്യൂനപക്ഷശാക്തീകരണം, ജനപക്ഷ രാഷ്ട്രീയം എന്നെല്ലാം പേരുകള്‍ നല്‍കി പുതിയ രാഷ്ട്രീയപാര്‍ട്ടികള്‍ ഉടലുവെക്കുന്നത്‌ ഈ പാഠങ്ങളില്‍നിന്നാണെന്നു കരുതാം.
വിധി വിപരീതമായാണ്‌ എപ്പോഴും മഅ്‌ദനിയെ തേടിയെത്തിയത്‌. മനസ്സറിഞ്ഞ്‌ പിന്തുണച്ച സി.പി.എം തന്നെ അദ്ദേഹത്തെ തിരിഞ്ഞുകൊത്തി. കോയമ്പത്തൂര്‍ സ്‌ഫോടനങ്ങളുടെ പേരില്‍ കൂട്ടിക്കൊണ്ടുപോകാനെത്തിയ തമിഴ്‌നാട്‌ പോലീസിന്‌ തെല്ലും സങ്കോചമില്ലാതെ അന്നത്തെ നായനാര്‍ സര്‍ക്കാര്‍ മഅ്‌ദനിയെ പിടിച്ചുകൊടുത്തു. പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഭരണനേട്ടങ്ങളിലൊന്നായി ഈ സംഭവത്തെ ചൂണ്ടിക്കാട്ടാനും മടിച്ചില്ല. ഒരു മനുഷ്യനെ അപമാനിക്കാവുന്നതിന്റെ അങ്ങേതല എന്ന്‌ വിശേഷിപ്പിക്കാവുന്ന ഈ സംഗതികളില്‍ മനംനൊന്താണ്‌ മറ്റൊരു വിപരീതം മഅ്‌ദനി ചെയ്‌തത്‌. യു.ഡി.എഫിന്‌ പിന്തുണ എന്നതായിരുന്നു അത്‌. അന്നേവരെ സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും ദല്ലാളന്മാരായി വിശേഷിപ്പിച്ചവരെയെല്ലാം അദ്ദേഹത്തിന്‌ മാറ്റിപ്പറയേണ്ടിവന്നു. ഒമ്പതാണ്ടുകള്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണതടവുകാരനായി മഅ്‌ദനിയുടെ ജീവിതം ഹോമിക്കപ്പെട്ടപ്പോള്‍ ബി.ജെ.പി ഒഴികെയുള്ള കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരും അതൊരു മനുഷ്യാവകാശപ്രശ്‌നമായി ഏറ്റെടുത്തു. തീവ്രവാദിയായ മഅ്‌ദനിയെയല്ല, മനുഷ്യനായ മഅ്‌ദനിയെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുതെന്ന ആവശ്യം ശക്തമായി. തന്റെ ചെയ്‌തികളുടെ ദുരന്തഫലം കാത്തിരുന്ന മഅ്‌ദനിപോലും ഒരുപക്ഷേ പ്രതീക്ഷിക്കാതിരുന്ന വിപരീതമായിരുന്നു അത്‌. പിന്നീട്‌ ജയില്‍മോചിതനായ മഅ്‌ദനിയെ കാത്ത്‌ ആളും ആശയും നല്‍കാന്‍ ശംഖുമുഖം കടപ്പുറത്ത്‌ മറ്റൊരു വൈപരീത്യം വെയിലുകൊണ്ട്‌ നിന്നിരുന്നു. തമിഴ്‌നാട്‌ പോലീസിന്‌ തന്നെ പിടിച്ചുകൊടുത്തത്‌ ഭരണനേട്ടമായി കൊട്ടിഘോഷിച്ച അതേ സി.പി.എമ്മിന്റെ മന്ത്രിമാര്‍. കരിമ്പൂച്ചകളുമായി മഅ്‌ദനി വന്ന കാലത്ത്‌ പറഞ്ഞ അതേ ന്യായം മുസ്‌്‌ലിം വോട്ടില്‍ കണ്ണുംനട്ട്‌ ഇവിടെയും സി.പി.എം ആവര്‍ത്തിച്ചു. ഇതു പഴയ മഅ്‌ദനിയല്ല എന്നതായിരുന്നു അത്‌. കാലെടുത്തുവെക്കും മുമ്പേ അദ്ദേഹം അറിഞ്ഞു. നട്ടുപോയ കാഞ്ഞിരച്ചെടികള്‍ തഴച്ചുവളര്‍ന്നിരിക്കുന്നു. പതിനാറാം വയസ്സില്‍ മഅ്‌ദനിയുടെ പ്രസംഗം കേട്ട്‌ ഐ.എസ്‌.എസ്സില്‍ ചേര്‍ന്ന തടിയന്റവിട നസീര്‍ ബംഗ്ലാദേശ്‌ അതിര്‍ത്തിയില്‍നിന്ന്‌ പിടിയിലായതോടെ ആ ചിത്രം പൂര്‍ണമായി. ദിനേനയെന്നോണം നസീറിന്റെ തിരുമൊഴികള്‍ മഅ്‌ദനിക്കെതിരായ അമ്പുകളായി മാധ്യമങ്ങള്‍ തൊടുത്തുവിട്ടു. തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയരാകുമ്പോള്‍ മടുപ്പും ഉളുപ്പുമില്ലാതെ പ്രയോഗിക്കാനായി സി.പി.എം റെക്കോര്‍ഡ്‌ ചെയ്‌തുവെച്ച സാമ്രാജ്യത്വ, ഫാഷിസ്റ്റ്‌ ഗൂഢാലോചന എന്ന വാക്ക്‌ മഅ്‌ദനിയും ആവര്‍ത്തിച്ചു. ഇതു പഴയ മഅ്‌ദനി തന്നെയെന്ന്‌ ലോക്‌സഭാതെരഞ്ഞെടുപ്പിലെ പ്രകടനത്തോടെ അദ്ദേഹം തെളിയിച്ചു. പത്രസമ്മേളനം നടത്തുമ്പോള്‍ അരികില്‍ കാവിയും ചന്ദനക്കുറിയും രുദ്രാക്ഷമാലയുമുള്ള സന്യാസിയെ ഇരുത്തിയാല്‍ മതേതരനാവാമെന്നും അദ്ദേഹത്തെ ആരോ പറഞ്ഞുപറ്റിച്ചു. കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും സംഭവിച്ചിട്ടില്ലാത്ത ഗതികേട്‌. ഒന്നും ഏശിയില്ല. രക്ഷകനായി അവതരിച്ചയാള്‍ക്ക്‌ സ്വന്തം തടി മാത്രമല്ല, ഭാര്യ സൂഫിയയെപോലും രക്ഷിക്കാനായില്ല. തെരെഞ്ഞെടുപ്പ്‌ മുന്നില്‍കണ്ടാണ്‌ ഈ ആരോപണങ്ങളെന്ന്‌ ബുദ്ധിയുള്ളവരും ഇല്ലാത്തവരുമായ ഇടതുജീവികള്‍ ഉരുവിട്ടു. ഓപ്പറേഷന്‍ മഅ്‌ദനിയെന്ന്‌ വിശേഷിപ്പിച്ച്‌ കൂലിയെഴുത്തുകാര്‍ വിലപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോഴും മാധ്യമങ്ങള്‍ തങ്ങള്‍ക്കുകിട്ടിയ വാര്‍ത്തകള്‍ അതേ പ്രാധാന്യത്തോടെ അവതരിപ്പിച്ചു. അപ്പോള്‍പ്പിന്നെ സാമ്രാജ്യത്വമായി കാരണം. കളമശ്ശേരിയില്‍ ബസ്സ്‌ കത്തിച്ചത്‌ തന്റെ ജയില്‍മോചനം ആഗ്രഹിക്കാത്തവരാണെന്ന്‌ മഅ്‌ദനി പലവട്ടം പറഞ്ഞിരുന്നു. ഉള്ളുനീറുന്ന വേദനയോടെയായിരുന്നു അദ്ദേഹം അതു പറഞ്ഞിരുന്നതെന്ന്‌ അങ്ങനെ ആഗ്രഹിച്ച വ്യക്തി തന്റെ ഭാര്യ സൂഫിയ തന്നെയാണെന്ന്‌ കോടതിയും പോലീസും സാക്ഷികളും പറഞ്ഞപ്പോള്‍ ബോധ്യപ്പെട്ടു. ജയില്‍മോചനത്തിന്‌ എല്ലാ സാധ്യതകളും തുറന്നിട്ട നേരത്താണ്‌ ഇതു സംഭവിച്ചതെന്നും അത്‌ കേസിനെ ബാധിച്ചെന്നും ചാനലുകളില്‍ മഅ്‌ദനി അറുത്തുമുറിച്ചുപറഞ്ഞു. എന്നാല്‍ ബസ്സ്‌ കത്തിച്ചത്‌ സൂഫിയയുടെ മേല്‍നോട്ടത്തിലും നിര്‍ദ്ദേശത്തിലുമാണെന്ന്‌ തെളിവുകള്‍ സഹിതം പൊതുസമൂഹത്തിന്‌ ബോധ്യപ്പെട്ടപ്പോള്‍ ഇതേ ബുദ്ധിജീവികള്‍ കണ്ണട നേരെയാക്കി പറഞ്ഞു: അത്‌ ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ഒരു പാവം സ്‌ത്രീയുടെ തത്രപ്പാടല്ലേ. അങ്ങനെ ചെയ്‌തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. അല്ലെങ്കിലും രാഷ്ട്രീയക്കാര്‍ എത്രയോ ബസ്സ്‌ കത്തിച്ചിട്ടില്ലേ. അതൊന്നും ഇത്ര പുകിലായില്ലല്ലോ... ഉദരനിമിത്തം ബഹുകൃതവേഷം!.
തീവ്രവാദിയായി പോയ മഅ്‌ദനിയെയല്ല മിതവാദിയായി മടങ്ങിയ മഅ്‌ദനിയെയാണ്‌ തങ്ങള്‍ പിന്തുണച്ചതെന്ന ഇടതുപക്ഷത്തിന്റെ ആര്‍പ്പുകള്‍ ജയില്‍മോചനത്തിനുശേഷം സംഭവിച്ച ബാംഗ്ലൂര്‍ സ്‌ഫോടനത്തില്‍ അദ്ദേഹം പ്രതിചേര്‍ക്കപ്പെടുന്നതോടെ അവസാനിച്ചു. ആ പിന്തുണ നാലു വോട്ടിനുവേണ്ടി മാത്രമായിരുന്നു എന്ന്‌ പച്ചക്ക്‌ തെളിയിക്കപ്പെട്ടു. ഏറ്റവുമൊടുവില്‍ തമിഴ്‌നാട്‌ പോലീസിന്‌ മഅ്‌ദനിയെ വിട്ടുകൊടുത്ത അതേ സി.പി.എം തന്നെ കേസ്‌ നടക്കുന്നവേളയിലേ ബാംഗ്ലൂര്‍ പോലീസിന്‌ പിന്തുണ പ്രഖ്യാപിച്ചു. തനിയാവര്‍ത്തനത്തിന്റെ ചരിത്രം. നിങ്ങള്‍ വന്നോളൂ ഞങ്ങള്‍ പിടിച്ചുതരാം എന്ന മട്ടിലായിരുന്നു കോടിയേരിയുടെ സംസാരം.
തീവ്രവാദത്തിന്റെ പേമഴയത്ത്‌ കുരുത്തുവന്ന രാഷ്ട്രീയവിത്തുകളുടെയെല്ലാം ലക്ഷ്യം മുസ്‌്‌ലിംലീഗായിരുന്നു. ഒന്നുകില്‍ ഈ സംഘടിതരൂപത്തിലേക്ക്‌ നുഴുഞ്ഞുകയറുക; അല്ലെങ്കില്‍ പുറത്തുനിന്ന്‌ കുത്തുക എന്നതായിരുന്നു രീതി. എന്നാല്‍, മുസ്‌്‌ലിംലീഗ്‌ രാഷ്ട്രത്തെയും രാഷ്ട്രീയത്തെയും പോസിറ്റീവായാണ്‌ വിവക്ഷിച്ചത്‌. അനാവശ്യഭയങ്ങളെ ഊതിപ്പെരുപ്പിച്ച്‌ സമുദായത്തില്‍ അരക്ഷിതബോധം വളര്‍ത്തുകയും അതുവഴി തീവ്രവാദത്തിലേക്കും രാഷ്ട്രവിരുദ്ധതയിലേക്കും യുവാക്കളെ ഉന്തിവിടുകയും ചെയ്യുക എന്നത്‌ ആ പാര്‍ട്ടിയുടെ രീതിയായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ അംഗമായി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ജനാധിപത്യത്തിന്റെ നിര്‍മാണത്തിലും വിതരണത്തിലും സഹകരിപ്പിക്കുക എന്ന നയമാണ്‌ ഇന്ത്യന്‍ യൂണിയന്‍ മുസ്‌്‌ലിംലീഗിന്റെ പ്രഥമ പ്രസിഡണ്ട്‌ ഖാഇദെമില്ലത്ത്‌ മുഹമ്മദ്‌ ഇസ്‌്‌മാഈല്‍ സാഹിബ്‌ ചെയ്‌തത്‌. അതായിരുന്നു ഇന്ത്യയിലൊട്ടാകെയുള്ള മുസ്‌്‌ലിംകള്‍ സ്വീകരിക്കേണ്ടിയിരുന്ന വഴിയെന്ന്‌ പിന്നീട്‌ തെളിയുകയും ചെയ്‌തു.
വേരുകളാണ്‌ പറിച്ചുകളയേണ്ടതെന്ന്‌ ഈ ദുരന്തനാടകങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഉന്മാദവിചാരങ്ങളുടെ ആ വേരുകള്‍ പറ്റിക്കിടക്കുന്നത്‌ പോസ്‌റ്ററുകളിലോ പ്രസംഗങ്ങളിലോ അല്ല. ഒരിത്തിരി നനവു കാത്ത്‌ ഓരോരുത്തരുടെയും നെഞ്ചുകളില്‍ അതുണ്ട്‌. അതിനെ പിഴുതെടുത്ത്‌ ദൂരെ കളയാന്‍ അവനവന്‍ സന്നദ്ധമാകുന്നതുവരെ നമ്മുടെ പൈതൃകങ്ങളിലേക്ക്‌ ഈ വൈകൃതങ്ങള്‍ നുഴഞ്ഞുകയറിക്കൊണ്ടേ ഇരിക്കും.

Wednesday, January 13, 2010

തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം

അധിനിവേശത്തിന്റെ ഏറ്റവും പുതിയ തന്ത്രങ്ങളിലൊന്ന്‌ മസ്‌തിഷ്‌കങ്ങളില്‍ കയറിക്കൂടുക എന്നതാണ്‌. സാംസ്‌കാരികാധിനിവേശം അതിനു പറ്റിയ ഏറ്റവും നല്ല മാധ്യമമാണ്‌. പാശ്ചാത്യ അധിനിവേശരീതികള്‍ നാമറിയാതെ സംഭവിക്കുമ്പോള്‍ കേരളത്തില്‍ തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം ബോധപൂര്‍വ്വം നടക്കുന്ന പ്രക്രിയയാണ്‌. വിപ്ലവത്തിന്റെ വിഫല സ്വപ്‌നങ്ങള്‍ പേറുന്ന പഴയകാല നക്‌സലുകളടക്കമുള്ള ബുദ്ധിജീവികളും കേരളത്തില്‍ ഒരുതരത്തിലും വേരുറപ്പിക്കാനാവാതെ തീവ്രവാദത്തിന്റെ വഴിയെ മാറ്റിപ്പിടിച്ച്‌ പല്ലും പൂടയും പൊഴിഞ്ഞ മുസ്‌്‌ലിം നാമധാരികളുമാണ്‌ ഈ അധിനിവേശപ്രക്രിയക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. മസ്‌തിഷ്‌കത്തെ ആക്രമിക്കുക എന്ന തന്ത്രം തന്നെയാണ്‌ ഇക്കൂട്ടര്‍ ഇവിടെയും പ്രയോഗിക്കുന്നത്‌. ഒരര്‍ത്ഥത്തില്‍ അത്‌ നാസികളും ഫാഷിസ്റ്റുകളും സ്വീകരിച്ച രീതികളില്‍നിന്ന്‌ വിഭിന്നവുമല്ല. താന്‍ വിശ്വസിക്കുന്നതിന്‌ അപ്പുറമുള്ളതെല്ലാം തെറ്റാണെന്നും അതിനെ നശിപ്പിക്കേണ്ടത്‌ തന്റെ ബാധ്യതയാണെന്നും ഫാഷിസം ഉദ്‌ഘോഷിക്കുന്നു. തീവ്രവാദവും ഫാഷിസവും സന്ധിക്കുന്ന ഇടം ഇതാണ്‌. അവ തമ്മില്‍ അസാമാന്യമായ സാദൃശ്യങ്ങളുണ്ട്‌.
സിമി പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിച്ച്‌, ഒടുവില്‍ നിവൃത്തികേടുകൊണ്ടു മാത്രം പ്രവര്‍ത്തനമേഖല മാറ്റിയ ഒരു വിഭാഗമാണ്‌ പീഡിതരുടെ രാഷ്ട്രീയമെന്ന ഓമനപ്പേരില്‍ പ്രവര്‍ത്തിച്ചുവരുന്നത്‌. ജമാഅത്തെ ഇസ്‌്‌ലാമിയുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയിലാണ്‌ ഇവരുടെ നിലനില്‍പ്പും വളര്‍ച്ചയും. മതരാഷ്ട്രമെന്ന മൗദൂദിയന്‍ വിചാരത്തിന്റെ പുതപ്പിനുള്ളില്‍നിന്ന്‌ ഇപ്പോഴും മോചിതരായിട്ടില്ലാത്ത വിഭാഗമാണ്‌ ജമാഅത്തുകാര്‍. ഇന്ത്യയിലെയും കേരളത്തിലെയും സാമുദായിക വികാരങ്ങളെയും പ്രശ്‌നങ്ങളെയും ആഗോള മുസ്‌്‌ലിം രീതിശാസ്‌ത്രവുമായി ബന്ധിപ്പിക്കുക എന്നതാണ്‌ ഇവരുടെ കര്‍മ്മ പദ്ധതികളില്‍ പ്രധാനം. ഈ ഉദ്യമത്തില്‍നിന്ന്‌ അത്യന്തികമായി ഉരുത്തിരിഞ്ഞ്‌ വരുന്നത്‌ തീവ്രവാദമല്ലാതെ മറ്റൊന്നുമല്ല. വിദ്യാഭ്യാസം നേടുന്നതിനും ജീവിതത്തില്‍ വളര്‍ച്ചയും വികാസവും സംഭവിക്കുന്നതിനും അദ്ധ്വാനിക്കുന്ന വ്യവസ്ഥാപിത മതസംഘടനകളോടെല്ലാം ഇവര്‍ക്ക്‌ പുച്ഛമാണ്‌. ഭൂരിപക്ഷം വരുന്ന സുന്നി, മുജാഹിദ്‌ സംഘടനകളൊന്നും ലോകത്തിന്റെ പോക്കിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നതായിരിക്കും ഇവരുടെ പരാതികളില്‍ പ്രധാനം. ലോകത്തിന്റെ പോക്ക്‌ എന്നതുകൊണ്ട്‌ ഇവര്‍ ഉദ്ദേശിക്കുന്നത്‌ തീവ്രവാദത്തിന്റെ പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ മുസ്‌്‌ലിം വിഭാഗത്തിനു നേരെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളും ക്രൂരതകളുമാണ്‌. കണ്ണിനു കണ്ണ്‌ എന്ന്‌ അടക്കിപ്പറയുകയും സമാധാനത്തിന്‌ വേണ്ടി വൈരുദ്ധ്യങ്ങളോടെ പ്രസംഗിക്കുകയും ചെയ്യുന്നു എന്നതാണ്‌ ഇവരുടെ പ്രത്യേകത. ഭരണകൂടത്തിന്റെ തീവ്രവാദ വിരുദ്ധ നടപടികളെല്ലാം ഇവരുടെ കണ്ണില്‍ ഭരണകൂട ഭീകരതയാണ്‌. വാര്‍ത്തകളെ വാര്‍ത്തകളായി അവതരിപ്പിക്കുന്ന മാധ്യമങ്ങളെല്ലാം ഇവര്‍ക്ക്‌ സാമ്രാജ്യത്വത്തിന്റെ ദാസ്യവേലക്കാരാണ്‌.
സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്‌ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ 'തീവ്രവാദം: ഇരകള്‍ ആര്‌, പ്രതികള്‍ ആര്‌?' എന്ന വിഷയം ചര്‍ച്ച ചെയ്‌തപ്പോള്‍ ജമാഅത്തെ ഇസ്‌്‌ലാമി അമീര്‍ ടി.ആരിഫലി പറഞ്ഞ വാക്യങ്ങള്‍ മാത്രം മതിയാകും ഇവര്‍ വെച്ചുപുലര്‍ത്തുന്ന ധാരണകള്‍ തിരിച്ചറിയുന്നതിന്‌. സാമൂഹ്യ അസന്തുലിതാവസ്ഥയാണ്‌ തീവ്രവാദത്തിനു കാരണമെന്നും മുസ്‌്‌ലിം സമുദായത്തെ പൊതുധാരയില്‍നിന്ന്‌ അകറ്റിനിര്‍ത്താനുള്ള ഗൂഢാലോചന കേരളത്തില്‍ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബഹുമതസമൂഹങ്ങള്‍ ഒന്നിച്ചു പാര്‍ക്കുന്ന ഒരു വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ സമുദായത്തെ ശക്തിപ്പെടുത്തേണ്ടത്‌ രാഷ്ട്രനിര്‍മ്മാണപ്രക്രിയയില്‍ മുസ്‌്‌ലിംകളുടെ ശക്തമായ പ്രാതിനിധ്യം അടയാളപ്പെടുത്തിക്കൊണ്ടാണെന്നും അതില്‍നിന്ന്‌ വിട്ടുനിന്നിട്ടല്ല എന്നും മനസ്സിലാക്കാനുള്ള വിവരമുള്ളവരാണ്‌ സെമിനാറില്‍ പ്രസംഗിച്ച തേജസ്‌ പത്രത്തിന്റെ പ്രതിനിധി അടക്കമുള്ളവര്‍. എന്നാല്‍ അതേപ്പറ്റി ഒരക്ഷരം സംസാരിക്കാതെ മുസ്‌്‌ലിംകള്‍ അരക്ഷിതരാണ്‌, അവരെ തീവ്രവാദികളായി മുദ്ര കുത്തുന്നു എന്ന പതിവു പല്ലവികള്‍ ആവര്‍ത്തിച്ച്‌ മുസ്‌്‌ലിം സമുദായത്തിന്റെ നിര്‍മ്മാണ ശേഷിയെ മരവിപ്പിച്ചുനിര്‍ത്തുകയാണ്‌ ഇക്കൂട്ടര്‍ ചെയ്യുന്നത്‌. സെമിനാറില്‍ പ്രസംഗിച്ച പി.ഡി.പിയുടെ പ്രതിനിധി സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത വിഭാഗത്തെ തകര്‍ക്കാനാണ്‌ സാമ്രാജ്യത്വം ലക്ഷ്യമിടുന്നതെന്നും ആരോപിക്കുന്നു. ആ വിഭാഗം പ്രതിനിധീകരിച്ചത്‌ ഏത്‌ തത്വസംഹിതയെ ആണെന്ന്‌ വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല എന്നതാണ്‌ ശ്രദ്ധേയം. അത്‌ നശീകരണത്തിന്റെ തത്വശാസ്‌ത്രമായിരുന്നു എന്നും ഇന്ത്യനവസ്ഥയില്‍ അതല്ല പരിഹാരമാര്‍ഗ്ഗമെന്നും സമ്മതിക്കാനുള്ള ചങ്കൂറ്റം ദുരനുഭവങ്ങള്‍ ഏറെയുണ്ടായിട്ടും ഈ വിഭാഗങ്ങള്‍ക്ക്‌ കിട്ടിയിട്ടില്ല എന്നു ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ്‌ ഇത്രയും സൂചിപ്പിച്ചത്‌.

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ മേളം
ഫാഷിസത്തെയും തീവ്രവാദത്തെയും പരസ്‌പരം ബന്ധിപ്പിക്കുന്ന ചില കണ്ണികള്‍ തീവ്രവാദവുമായി രാജിയാകുന്നതില്‍ ഇടതുപക്ഷത്തിനും ന്യായമാകുന്നുണ്ട്‌. ചില ഇടതു തീവ്രവാദികളും ചരിത്രകാരന്മാരും പലപ്പോഴും ഇടതുപക്ഷം തന്നെയും ഈ വിഭാഗത്തോട്‌ പുലര്‍ത്തുന്ന പരസ്യമായ കൂറിനെ കേരളം കാണാതെ പോയിക്കൂടാ. ഈ വിഭാഗത്തോടൊപ്പം നിന്നാലല്ലാതെ സാംസ്‌കാരിക നായകനായി വിലസാനാവില്ലെന്നുവരെ ചില പാവം ബുദ്ധിജീവികള്‍ ധരിച്ചുവെച്ചിരിക്കുന്നു. അവര്‍ സ്വന്തം ഇടമുറപ്പിക്കാന്‍ കാട്ടിക്കൂട്ടുന്ന വൈകൃതങ്ങള്‍ കണ്ടാല്‍ ഇവര്‍ ബുദ്ധിയുള്ള ജീവികള്‍ തന്നെയാണോ എന്ന്‌ ഒരുവേള ആരും സംശയിച്ചുപോകും.
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഈയിടെ കോഴിക്കോട്ട്‌ നടത്തിയ അന്താരാഷ്ട്ര പുസ്‌തകമേളയില്‍ തേജസ്‌, ഐ.പി.എച്ച്‌ തുടങ്ങിയ പ്രസിദ്ധീകരണവിഭാഗങ്ങള്‍ക്കും അവരുടെ സാന്നിദ്ധ്യത്തിനും നല്‍കിയ അപകടകരമായ ഇരിപ്പിടം മതേതരകേരളം ചര്‍ച്ച ചെയ്യേണ്ടതാണ്‌. പുസ്‌തകമേളയുടെ കവാടം കടന്നാല്‍ ആദ്യം കാണുന്നത്‌ തേജസ്‌ പബ്ലിക്കേഷന്‍സിന്റെ സ്റ്റാളായിരുന്നു. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌? പ്രധാനമായും രണ്ടു കാരണങ്ങളുണ്ടാവാം. ഒന്നുകില്‍ ഈ വിഭാഗം പ്രതിനിധീകരിക്കുന്ന തത്വശാസ്‌ത്രമെന്താണെന്ന അറിവില്ലായ്‌മ. അതല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ അതിനെ വരിക്കുമ്പോഴുള്ള ലാഭങ്ങള്‍. രണ്ടായാലും ഇടതു പുരോഗമനവാദികളുടെ ഈ പോക്ക്‌ രാജ്യത്തിനാപത്താണെന്ന്‌ പറയാതെവയ്യ.
തീവ്രവാദം ഉന്മാദമാണ്‌. മതം അതിന്റെ ഉപകരണവും. ആ ഉപകരണത്തെ ഉപയോഗിച്ച്‌ ആഗോളതലത്തില്‍ മസ്‌തിഷ്‌കപ്രക്ഷാളനം നടന്നുവരുന്നതിന്റെ അനുരണനങ്ങളാണ്‌ ഇരവാദത്തിന്റെയും പ്രതിരോധത്തിന്റെയും പേരില്‍ കേരളത്തിലും നടക്കുന്നത്‌. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്‌ എന്ന ഇടതുപക്ഷ ബുദ്ധിജീവിയാണ്‌ ഇരവാദമെന്ന പേരിലുള്ള അരക്ഷിതലേബലില്‍ ഈ വിഭാഗത്തിന്‌ ഊര്‍ജ്ജം പകരുന്നതിന്‌ മുന്നില്‍നില്‍ക്കുന്നത്‌. ഇരവാദം എന്നത്‌ അരക്ഷിതബോധമാണ്‌. അരക്ഷിതബോധത്തെ അതുപോലെ നിലനിര്‍ത്തുമ്പോഴാണ്‌്‌ തീവ്രവാദത്തിന്‌ ഊക്ക്‌ കൂടുന്നത്‌.
പേരില്‍ പുരോഗമനം എന്ന്‌ എഴുതിവെക്കുകയും പ്രവര്‍ത്തിയില്‍ പരിവര്‍ത്തനത്തിനോ പരിഷ്‌കരണത്തിനോ നിര്‍മാണാത്മകതക്കോ ഒട്ടും സ്ഥാനമില്ലാത്ത തീവ്രവാദത്തെ സഹായിക്കുകയും ചെയ്യുന്നത്‌ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ത്തത്‌ നാം നേരത്തെ കണ്ടതാണ്‌. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കൃത്യവും ലളിതവുമായ അവസരങ്ങളുണ്ടായിട്ടും അതിനെയൊക്കെ അവഗണിച്ചുകൊണ്ടാണ്‌ ഈ വിഭാഗത്തിന്റെ പോക്ക്‌. എന്‍.ഡി.എഫ്‌ അടക്കമുള്ള തീവ്രവാദ, ക്വട്ടേഷന്‍ സംഘങ്ങള്‍ നക്‌സലിസം പോലെ ചെറുത്തുനില്‍പ്പ്‌ പ്രസ്ഥാനങ്ങളാണെന്ന്‌ സിവിക്‌ ചന്ദ്രന്‍ അടക്കമുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഇടതുപക്ഷത്തിന്‌ ആഭിമുഖ്യമോ ആധിപത്യമോ ഉള്ള സാംസ്‌കാരിക സംഘടനകളിലേക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ ഈ വിഭാഗം നുഴഞ്ഞുകയറുന്നുണ്ട്‌. രാജ്യത്തിനോ സമൂഹത്തിനോ യാതൊരു ഗുണവും ചെയ്യാത്ത ഒരു സിദ്ധാന്തത്തെ ഇരവാദത്തിന്റെയും പീഢനങ്ങളുടെയും പേരില്‍ അവതരിപ്പിച്ച്‌ മുസ്‌്‌ലിം സമുദായത്തിന്റെ വളര്‍ച്ചയെ നിശ്ചലമാക്കുകയാണ്‌ തീവ്രവാദികള്‍ ചെയ്യുന്നത്‌. അതിന്‌ ജനസ്വീകാര്യത ലഭിക്കാന്‍ ഇടതുപക്ഷമാണ്‌ എളുപ്പവഴിയെന്ന്‌ അവര്‍ തിരിച്ചറിയുകയും ചെയ്‌തിരിക്കുന്നു. തീവ്രവാദികള്‍ അവരുടെ ഇടം നിശ്ചയിച്ചുകഴിഞ്ഞിട്ടും മതേതര ചേരിക്ക്‌ അവരെ ചെറുക്കാനുള്ള ഇടം ഇപ്പോഴും ഒത്തുകിട്ടിയിട്ടില്ല. അതിനുള്ള ഒറ്റപ്പെട്ട ശ്രമങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂ.

സമരങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം
ജനകീയ സമരങ്ങളിലേക്കുള്ള നുഴഞ്ഞുകയറ്റം തീവ്രവാദികള്‍ പൊതുസ്വീകാര്യതക്കുവേണ്ടി ചെയ്‌തുവരുന്ന മറ്റൊരു ഇടപാടാണ്‌. ചെങ്ങറയിലും പ്ലാച്ചിമടയിലും ഇവര്‍ ഇത്തരം ഇടപെടലുകള്‍ നടത്തിയിരുന്നു. അരുക്കാക്കപ്പെട്ടവര്‍ ആരായാലും സംരക്ഷിക്കാന്‍ ഞങ്ങളുണ്ട്‌ എന്ന്‌ വരുത്തിത്തീര്‍ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനും ഇവരെ മുന്‍പന്തിയില്‍ കാണാം. പതുങ്ങിയിരുന്ന്‌ ആളെ കൊന്ന്‌, അതിനെ പ്രതിരോധം എന്നു വിളിക്കുന്നവരില്‍നിന്നാണ്‌ ഇങ്ങനെയുള്ള അനുഭവം എന്നത്‌ ഒരേ സമയം രസകരവും ഗൗരവമുള്ളതുമായ വിഷയമാണ്‌. തങ്ങളുടെ കൊള്ളരുതായ്‌മകള്‍ക്ക്‌ മറയിടാനുള്ള വിദ്യയായിട്ടാണ്‌ ഇത്തരം സംഗതികളെ ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത്‌. ആര്‍.എസ്‌.എസ്സ്‌ അടക്കമുള്ള സംഘ്‌പരിവാര്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളും ഇതേ രീതിയിലാണ്‌ രാജ്യത്ത്‌ പ്രവര്‍ത്തിച്ചുവരുന്നത്‌.
വര്‍ഗ്ഗീയമായി സംഘം ചേരുക എന്നത്‌ കേരളത്തിന്റെ സാംസ്‌കാരികരീതിയല്ല. ചരിത്രത്തിലെവിടെയും വേര്‍തിരിവിന്റെ മതിലിനകത്ത്‌ കേരള മുസ്‌്‌ലിംകള്‍ കെട്ടിയിടപ്പെട്ടിട്ടുമില്ല. എന്നാല്‍ അങ്ങനെ മുസ്‌്‌ലിംകളെ കെട്ടിയിടാനും പൊതുസമൂഹത്തില്‍നിന്ന്‌ വേറിട്ടുനിര്‍ത്താനും ആഗ്രഹിക്കുന്നവരാണ്‌ മലയാളിക്ക്‌ അപരിചിതമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത്‌. ഇറാനിയന്‍ വിപ്ലവത്തിന്റെ വിത്തുകളും ആശയങ്ങളും കേരളത്തിന്റെ പ്രത്യേകാവസ്ഥയിലേക്ക്‌ നട്ടുനനക്കുമ്പോഴാണ്‌ തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം സംഭവിക്കുന്നത്‌. മൗദൂദിയുടെ മതരാഷ്ട്ര സിദ്ധാന്തങ്ങള്‍ കേരളത്തെ ചൊല്ലിക്കേള്‍പ്പിക്കുമ്പോള്‍ അതാണ്‌ തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശം.
ഈ വിഭാഗത്തെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനുമുള്ള ആര്‍ജ്ജവം കാണിക്കേണ്ട വിഭാഗം തന്നെ ഇവര്‍ക്ക്‌ കുട പിടിക്കുന്നു എന്നതാണ്‌ സങ്കടം. ഇവര്‍ പ്രയോഗിക്കുന്ന ചെറുത്തുനില്‍പ്പ്‌, പ്രതിരോധം തുടങ്ങിയ വാചകങ്ങള്‍ വ്യാജമാണെന്നും അതിലെ ഒളിയജണ്ട രാജ്യത്തിന്റെ കെട്ടുറപ്പിന്‌ ഭീഷണിയാണെന്നും ഒരുപക്ഷേ, ആദ്യം തിരിച്ചറിയേണ്ടത്‌ ഇടതുപക്ഷമായിട്ടും അവര്‍ ആ യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടയ്‌ക്കുന്നു എന്നത്‌ മതനിരപേക്ഷകേരളത്തിന്റെ ചരിത്രത്തില്‍ പൊറുക്കാനാവാത്ത അപരാധമായി വിലയിരുത്തപ്പെടും. ഇടതുരാഷ്‌്‌ട്രീയത്തില്‍നിന്ന്‌ അടിസ്ഥാനജനവിഭാഗങ്ങള്‍ ഇപ്പോഴും ഏറെ നല്ല കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. കുറേ പ്രസിദ്ധീകരണങ്ങളും സാംസ്‌കാരികപ്രവര്‍ത്തനവും ഉണ്ടായതുകൊണ്ട്‌ തീവ്രവാദികള്‍ അവരല്ലാതായി മാറുന്നില്ല. തീവ്രവാദത്തിന്റെ സാംസ്‌കാരികാധിനിവേശത്തെ ചെറുക്കാന്‍ ഇടതെന്നോ വലതെന്നോ വിഭജിക്കപ്പെടാത്ത മതേതരചേരി ശക്തിപ്പെടണം. അതിനുവേണ്ടത്‌ സൂക്ഷ്‌മമായ ജാഗ്രതയാണ്‌.

Wednesday, December 30, 2009

കേരള മുസ്‌്‌ലിംകള്‍ വായിച്ചറിയുന്നതിന്‌

ആദ്യം മനുഷ്യരാവുക, പിന്നെ മുസ്‌്‌ലിംകളാവുക, ശേഷം മുജാഹിദും സുന്നിയും ജമാഅത്തും ആവുക.......
സാലിം പടിക്കല്‍ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ മുസ്‌്‌ലിംകളായ മനുഷ്യരും, മനുഷ്യരായ മുസ്‌്‌ലിംകളും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളോട്‌ പൂര്‍ണമായും യോജിക്കുന്നതോടൊപ്പം ഈ എളിയ ശ്രമത്തിന്‌ ഇത്തരം ഗുസ്‌തികളില്‍ മനംനോന്ത ഒരു മുസ്‌്‌ലിം എന്ന നിലക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. താങ്കള്‍ ഒറ്റയ്‌ക്കല്ല; ഈ നെറികേടുകളെ പ്രതിരോധിക്കാന്‍ പുതിയ തലമുറയിലെ ചിന്തിക്കുന്ന വലിയ വിഭാഗം കൂടെയുണ്ടെന്ന്‌ സ്‌നേഹത്തോടെ അറിയിക്കുന്നു. പ്രസ്‌തുത ലേഖനത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ താഴെ പറയുന്നവയാണ്‌.
1. നിങ്ങള്‍ നോക്കൂ. ഡോ. സക്കരിയ്യ സ്വലാഹിയെ, പേരോടിനെ, സലഫിയെ, സുല്ലമിയെ. പാണ്ഡിത്യത്തില്‍ ഒന്നിനൊന്ന്‌ കേമന്മാര്‍. പ്രസംഗകലയില്‍ അഗ്രഗണ്യര്‍. എന്നിട്ടോ? കഴിവുകള്‍ മുഴുവന്‍ തെരി പറയാനും സ്വവാദഗതി സ്ഥാപിച്ചെടുക്കാന്‍ ഏത്‌ പച്ചക്കള്ളവും എഴുന്നള്ളിക്കാനും മാത്രം മാറാന്‍ ഇവര്‍ക്കെങ്ങനെ കഴിയുന്നു?
2. കര്‍മ്മശാസ്‌ത്രത്തിലെ ചില സാദൃശ്യങ്ങള്‍ മാറ്റിവെച്ചാല്‍ ഇവര്‍ക്കൊന്നും അല്ലാഹുവിന്റെ മതവുമായി യാതൊരു ബന്ധവുമില്ല. സംസ്‌കാരമുള്ള ഭാഷ ഉപയോഗിക്കാന്‍ ഇവരെ ആരാണ്‌ പഠിപ്പിക്കേണ്ടത്‌? തിമിരം ബാധിച്ച അനുയായി വൃന്ദത്തെ ഹരം പിടിപ്പിക്കലാണോ ദീനീപ്രബോധനം?
3. പരസ്‌പരവൈരാഗ്യം വളര്‍ത്തിയും തെറി പറഞ്ഞും നടന്നാലേ ഈ ആട്ടിന്‍പറ്റത്തെ തങ്ങളുടെ ഇംഗിതങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്താന്‍ കഴിയൂ എന്ന്‌ മറ്റാരേക്കാളും ഈ പണ്ഡിതകേസരികള്‍ക്കറിയാം.
4. പടച്ചവനേ, ഈ നാടിന്റെ ഭരണം മുസ്‌്‌ലിംകളുടെ കൈകളില്‍ ഏല്‍പ്പിക്കരുതേ എന്ന്‌ ഓരോ നമസ്‌കാരത്തിലും പ്രാര്‍ത്ഥിക്കുക. അത്ര മഹത്തരമാണ്‌ ഈ വിഭാഗങ്ങളുടെ കുത്തിത്തിരിപ്പുകളും കൊള്ളരുതായ്‌മകളും.
5. കേരളത്തിലെ വലിയൊരു വിഭാഗം മുസ്‌്‌ലിംകള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നവരല്ല. അവര്‍ക്ക്‌ വിശ്വാസം, സുന്നി, മുജാഹിദ്‌, ജമാഅത്ത്‌, തബ്‌്‌ലീഗ്‌ പണ്ഡിതന്മാരില്‍ മാത്രം. സുന്നിയാമെങ്കില്‍ എ.പി, അല്ലെങ്കില്‍ ഇകെ, മുജാഹിദാണെങ്കില്‍ മടവൂര്‍, അല്ലെങ്കില്‍ ഔദ്യോഗികം. സംഘടനകളിലും നേതാക്കളിലും മാത്രമാണ്‌ ഇവരുടെ വിശ്വാസം. അതുകൊണ്ട്‌ തന്നെ സംഘടനക്കെതിരെ വരുന്ന ആരോപണങ്ങളെ ഏത്‌ വിധേനയും ചെറുക്കാന്‍ ഒന്നുമറിയാത്ത വിഡ്‌ഢികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നു.
6. തങ്ങള്‍ക്ക്‌ ഏതെങ്കിലും വിഷയത്തില്‍ തെറ്റുപറ്റിയെന്ന്‌ കേരളത്തിലെ ഒരു മുസ്‌്‌ലിം ഗ്രൂപ്പും ഇക്കാലം വരെ സമ്മതിച്ചിട്ടില്ല. സ്വര്‍ഗ്ഗത്തിലേക്കും നരകത്തിലേക്കും ആളെ കൂട്ടുന്ന റിക്രൂട്ടിംഗ്‌ ഏജന്‍സികളെ പോലെയാണ്‌ അവരുടെ പെരുമാറ്റം. അവരോടൊപ്പം നിന്നാലേ സ്വര്‍ഗ്ഗത്തിലെത്തൂ എന്നാണ്‌ പ്രചാരണം.
7. ലോകാടിസ്ഥാനത്തില്‍ പണ്ടു മുതലേ നിലനില്‍ക്കുന്ന കര്‍മ്മശാസ്‌ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെ ഊതിപ്പെരുപ്പിച്ചാണ്‌ ഇവരുടെ നിലനില്‍പ്പ്‌. സുബ്‌്‌ഹിയിലെ കുനൂത്ത്‌, സ്‌ത്രീ പള്ളിപ്രവേശം, തറാവീഹിലെ റക്‌്‌അത്ത്‌, ജുമുഅയിലെ രണ്ടാം ബാങ്ക്‌, നമസ്‌കാരത്തെല കൈ കെട്ടല്‍ തുടങ്ങിയ നിസ്സാരപ്രശ്‌നങ്ങളെ ഇക്കൂട്ടര്‍ ഭീകരമായി അവതരിപ്പിക്കുന്നു. സലഫി ഭരണമുള്ള മക്കയിലെ മസ്‌ജിദുല്‍ ഹറാമില്‍ തറാവീഹ്‌ ഇരുപതാമെന്നും അവിടെ ജുമുഅക്ക്‌ മുമ്പ്‌ രണ്ട്‌ ബാങ്കാണെന്നും മുജാഹിദുകള്‍ അറിയാമെങ്കിലും ഒളിയ്‌ക്കുന്നു. സലഫി ഭരണത്തില്‍ സഊദിയില്‍ മുസ്‌്‌ലിം സ്‌ത്രീകള്‍ക്ക്‌ പൊതുപ്രവേസം പോയിട്ട്‌ ഡ്രൈവിംഗ്‌ ലൈസന്‍സ്‌ പോലും ലഭിക്കില്ല. സ്‌ത്രീ പൊതുപ്രവേശം പാടില്ലെന്ന്‌ പര്‍ദ്ദ എന്ന തന്റെ പുസ്‌തകത്തില്‍ ചൂണ്ടിക്കാട്ടിയ സാക്ഷാല്‍ മൗദൂദിയുടെ പുസ്‌തകത്തിന്‌ ജമാഅത്തിന്റെ ഐ.പി.എച്ചില്‍ വിലക്കേര്‍പ്പെടുത്തി. സ്‌ത്രീ പള്ളിയില്‍പോകരുതെന്ന്‌ ഫത്‌വയിറക്കിയ എ.പി ബഹ്‌്‌റൈനിലെ സ്‌ത്രീകള്‍ നമസ്‌കരിക്കുന്ന അറാഭ്‌ പള്ളിയില്‍ ഖുതുബ നടത്തി. നാട്ടിലെത്തിയപ്പോള്‍ ആ പള്ളിയില്‍ പെണ്ണുങ്ങളില്ലെന്ന്‌ പച്ചനുണ പറഞ്ഞു. ആ പള്ളിയെപ്പറ്റി അറിവുള്ള എ.പി സുന്നികളാരും ഉസ്‌താദിനെ ചോദ്യം ചെയ്‌തില്ല. ലോക മുസ്‌്‌ലിംകളുടെ പുണ്യഗേഹങ്ങളായ മസ്‌്‌ജിദുല്‍ ഹറാം, മസ്‌ജിദുന്നബവി, മസ്‌്‌ജിദുല്‍ അഖ്‌സ എന്നിവിടങ്ങളില്‍ സ്‌ത്രീകളും നമസ്‌കാരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന കാര്യം സുന്നികള്‍ മറച്ചുവെക്കുന്നു.
8. ഇവിടെ മുജാഹിദുകളോട്‌ തുടര്‍ന്ന്‌ നിസ്‌കരിക്കാന്‍ പാടില്ലെന്നും സലാം പോലും പറയരുതെന്നും ശഠിക്കുന്ന സുന്നികള്‍ മക്കത്തും മദീനത്തുമെത്തിയാല്‍ ഖുനൂത്തോതാത്ത, കൂട്ടുപ്രാര്‍ത്ഥന നടത്താത്ത, ബിസ്‌മി ചൊല്ലാത്ത ഒന്നാം നമ്പര്‍ സലഫികളെ ഇമാമുമാരാക്കി നമസ്‌കരിക്കുന്നു.
9. അധികാരത്തോടും പണത്തോടും തങ്ങളുടെ സ്ഥാപനങ്ങളോടും മാത്രമാണ്‌ മതസംഘടനകള്‍ക്ക്‌ ആര്‍ത്തിയും വിധേയത്വവുമുള്ളത്‌. അല്ലാഹുവിനോടും റസൂലിനോടുമല്ല. തങ്ങളുടെ അധികാരസ്‌താനങ്ങളും പണാധിപത്യവും നഷ്ടപ്പെടുമെന്ന പേടി മാത്രമാണ്‌ ഇവരുടെ ലയനനീക്കങ്ങള്‍ക്കുള്ള പ്രധാന തടസ്സം.
10. പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഹറാമാണെന്ന്‌ പ്രസംഗിക്കുന്നവര്‍ തന്നെ സ്വന്തം ആവശ്യത്തിന്‌ അതിനെ ഹലാലാക്കുന്നു. മകന്റെ പാര്‍ട്‌ണര്‍ഷിപ്പുള്ള കമാലിയ്യ മെഡിക്കല്‍ കോളേജിനു ഫണ്ട്‌ കണ്ടെത്താന്‍ എ.പി ഉസ്‌താദ്‌ യത്തീം കുട്ടികളുടെ മുതലായ മര്‍കസ്‌ കോംപ്ലക്‌സ്‌ കാത്തലിക്‌ സിറിയന്‍ ബാങ്കില്‍ പണയം വെക്കുന്നു. ആ മര്‍കസ്‌ കോംപ്ലക്‌സില്‍തന്നെ പലിശക്കാര്‍ വിലസുന്ന സ്ഥാപനങ്ങളും. മടവൂര്‍ മുജാഹിദുകള്‍ വര്‍ത്തമാനം പത്രത്തിനുവേണ്ടി യൂണിയന്‍ ബാങ്കില്‍നിന്നും ജീവനക്കാരുടെ ജാമ്യത്തില്‍ ലോണെടുക്കുമ്പോള്‍ പലിശ ഹലാലാകുന്നു.
11. കേരളത്തില്‍ മുസ്‌്‌ലിം തീവ്രവാദം വളര്‍ത്തുന്നതില്‍ എക്കാലത്തും മുന്നില്‍നിന്ന ജമാഅത്തെ ഇസ്‌്‌ലാമി ജനാധിപത്യത്തെ നൂറുവട്ടം തള്ളിപ്പറഞ്ഞവരാണ്‌. പിന്നീട്‌ നിലപാടു മാറ്റിയിട്ടും ഇന്നേവരെ തെറ്റുപറ്റിയെന്ന്‌ സമ്മതിച്ചിട്ടില്ല.
12. എന്‍.ഡി.എഫിന്റെ തുടക്കത്തില്‍ അതുമായി സഹകരിച്ചതും മഅ്‌ദനി, സിമി, ഐ.എസ്‌.എസ്‌., പി.ഡി.പി തുടങ്ങി എല്ലാതരം തീവ്രവാദ സംഘടനകള്‍ക്കും അതിരുകടന്ന പ്രാധാന്യവും സെന്‍സേഷനും നല്‍കി മീറത്തും സൂറത്തും ഭഗല്‍പൂരും ബാബരി ധ്വംസനവും മുതലെടുത്ത്‌ കേരളത്തിലെ മുസ്‌്‌ലിം യുവാക്കളെ തീവ്രവാദത്തിലേക്കടുപ്പിക്കുന്നതില്‍ ജമാഅത്തും മാധ്യമവും ഐ.പി.എച്ചും വലിയ പങ്ക്‌ വഹിച്ചു. കുരങ്ങിനെക്കൊണ്ട്‌ ചുടുചോര്‌ എടുപ്പിച്ച ജമഅത്തുകാരുടെ ഇസ്‌്‌തിരി ചുളിഞ്ഞില്ല; അവര്‍ മേലുനോവുന്ന ഒരു പണിക്കും പോയില്ല.
13. മുസ്‌്‌ലിംകളുടെ യഥാര്‍ത്ഥ ശത്രുക്കളെ കണ്ടെത്തുന്നതില്‍ എന്‍.ഡി.എഫ്‌ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ ഒരേ സമയം ഇസ്‌്‌ലാമിനും പ്രായോഗിക ബുദ്ധിക്കും നിരക്കുന്നതല്ല. മുസ്‌്‌ലിംകളുടെ ശത്രുക്കള്‍ സവര്‍ണഹിന്ദുവോ ക്രിസ്‌ത്യാനിയോ അല്ല. മുസ്‌്‌ലിം തന്നെയാണ്‌. ഒരു മുസ്‌്‌ലിമിനു പകരം രണ്ടു ഹിന്ദുവിനെ കൊന്നാല്‍ വിജയം മുസ്‌്‌ലിംകള്‍ക്കായി എന്ന ദാരണ ശുദ്ധ അസംബന്ധം.
14. സംഘടനക്ക്‌ ദോഷം വന്നാലും മതത്തിന്‌ ദോഷമോ ചീത്തപ്പേരോ വരുത്താതെ നോക്കാനാണ്‌ മുസ്‌്‌ലിം ശ്രമിക്കേണ്ടത്‌. തെറ്റു കണ്ടാല്‍ നേതൃത്വത്തെ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം മുസ്‌്‌ലിം കാണിക്കണം.
15. പരസ്‌പരം കാഫിറാക്കാന്‍ നോക്കാതെ സുബഹിക്ക്‌ ഖുനൂത്ത്‌ സുന്നത്താമെന്ന്‌ അഭിപ്രായപ്പെട്ട ശാഫി ഇമാം തന്റെ ഉസ്‌താദായ ഹനഫി ഇമാമിന്റെ നാട്ടില്‍ പോയപ്പോള്‍ ഖുനൂത്തോതാതെ സുബഹി നിസ്‌കരിച്ച ചരിത്രത്തില്‍ പാഠം ഉള്‍ക്കൊള്ളുക.
മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കേരളത്തിലെ ഓരോ മുസ്‌്‌ലിമും ചിന്തിക്കേണ്ട വസ്‌തുതകളാണ്‌. പണ്ടത്തെപ്പോലെ പാവങ്ങളായ ജനങ്ങളെ പറ്റിക്കാന്‍ ഇനിയും കഴിയില്ലെന്ന്‌ ഈ മതസംഘടനകള്‍ തിരിച്ചറിയുന്നത്‌ നന്ന്‌. പുതിയ തലമുറ ഭിന്നിപ്പുകളെ കുടഞ്ഞെറിഞ്ഞ്‌ ഒന്നിച്ചുനില്‍ക്കാനും കാര്യങ്ങള്‍ തിരിച്ചറിയാനുമുള്ള പ്രാപ്‌തി സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്‌ ഈ ലേഖനം. തീവ്രവാദം, സങ്കുചിത ചിന്തകള്‍ എന്നിവയുടെ പേരില്‍ -യഥാര്‍ത്ഥത്തില്‍ വഴികാട്ടികളാവേണ്ട മുതിര്‍ന്നവരെയും വിവരമുള്ളവരെയും തിരുത്തേണ്ടി വരിക എന്നത്‌ ഒരുപക്ഷേ, പുതിയ കാലത്തെ മുസ്‌്‌ലിം യുവാക്കളുടെ മാത്രം ദുര്യോഗമായിരിക്കാം. സാലിം പടിക്കലിന്‌ അഭിനന്ദനങ്ങളും പിന്തുണയും.

Tuesday, September 8, 2009

ഗുരുവായൂരപ്പനോട്‌ ഇനി പ്രാര്‍ത്ഥിച്ചിട്ട്‌ കാര്യമില്ല



`എന്റെ രോഗം പ്രശ്‌നമല്ല. അതിനേക്കാള്‍ മാരകമാണ്‌ ഈ നാടിന്റെ രോഗം. നമ്മുടെ പഴയ പുഴ നമുക്ക്‌ തിരിച്ചു കിട്ടണം. വായു ശുദ്ധമാവണം`- (അശുദ്ധമായ ചാലിയാറിന്റെ രക്തസാക്ഷിയും സമരനായകനുമായിരുന്ന കെ.എ റഹ്‌്‌മാന്‍ പറഞ്ഞ വാക്കുകള്‍)




ഭരണ പ്രതിപക്ഷങ്ങളുടെ പൊറാട്ടുനാടകങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്‌ ചക്കംകണ്ടത്തുകാരുടെ ദുരിതങ്ങളാണ്‌. മൂന്നു പതിറ്റാണ്ടു കാലത്തെ സമരത്തിനൊടുവിലും അവര്‍ക്ക്‌ നീതി കിട്ടാതെയാവുന്നു. മൂന്നു ദശാബ്ദങ്ങളുടെ വേദനകള്‍ക്കൊടുവിലും കൊടുമയേറിയ മുറിവുകള്‍ ചക്കംകണ്ടത്തുകാര്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്നു. ഇനിയും നമ്മളെങ്ങനെ സുസ്ഥിര ജനാധിപത്യ സംവിധാനത്തില്‍ ജീവിക്കുന്നവരാണെന്ന്‌ ഉറക്കെ പറയും...? ഇനിയും നമ്മള്‍ ശുചിത്വകേരളത്തെപ്പറ്റി ഒരു വാക്ക്‌ മിണ്ടുന്നതെങ്ങനെ? മലയാളി ശുദ്ധിയുളളവരാണെന്ന്‌ അഹങ്കാരത്തോടെ പറയാന്‍ ആര്‍ക്കാണ്‌ ചങ്കൂറ്റമുളളത്‌? ഇങ്ങനെ പോയാല്‍ നഗരവല്‍കരണത്തിന്റെ ഇരകളെ മനുഷ്യരെന്ന കണക്കെടുപ്പില്‍ നിന്നുപോലും അകറ്റുന്ന കാലം വിദൂരമല്ലെന്ന്‌ ചക്കംകണ്ടം മനുഷ്യസ്‌നേഹികളെ ഭയപ്പെടുത്തുന്നു.
ജലത്തെ ശുദ്ധമാക്കാന്‍ ശ്രീകൃഷ്‌ണന്‍ നടത്തിയ പോരാട്ടത്തിന്റെ കഥയാണ്‌ കാളിന്ദി പറയുന്നത്‌. കാളിയനെന്ന മഹാസര്‍പ്പം നദിയെ കാളകൂടവിഷം കലക്കി അശുദ്ധമാക്കിയപ്പോള്‍ കൃഷ്‌ണന്‍ കാളിയനോട്‌ പോരാടി നദിയുടെ വിശുദ്ധി വീണ്ടെടുക്കുന്നു. ഗുരുവായൂരപ്പനാണ്‌ ആ കൃഷ്‌ണന്‍. അതേ കൃഷ്‌ണനെ പൂജിച്ചാദരിക്കുന്ന നാട്ടില്‍, നാടിന്റെ നാനാഭാഗത്തു നിന്നും ദിവസവും ആയിരക്കണക്കിന്‌ ഭക്തര്‍ വന്നു ചേരുന്ന നാട്ടില്‍, വിശുദ്ധനഗരമെന്ന്‌ വിശേഷിപ്പിക്കുന്ന ഗുരുവായൂരില്‍ അശുദ്ധിയുടെ ഒഴുക്കുകള്‍ക്ക്‌ കനം വെക്കുകയാണ്‌. ഗുരുവായൂര്‍ നഗര മധ്യത്തിലൂടെ ഒഴുകുന്ന വലിയതോട്ടിലേക്കാണ്‌ മുന്നൂറോളം വരുന്ന ഹോട്ടലുകളിലെയും ലോഡ്‌ജുകളിലെയും മലവും മാലിന്യങ്ങളും ഒഴുക്കി വിടുന്നത്‌. ഈ തോട്‌ 12 കിലോ മീറ്റര്‍ നീളമുളള ചക്കംകണ്ടം കായലില്‍ ചെന്നു ചേരുന്നു. ഐക്യരാഷ്ട്രസഭ ലിസ്‌റ്റ്‌ ചെയ്‌ത രാംസാര്‍ സൈറ്റില്‍പ്പെട്ട തൃശൂര്‍ കോള്‍നിലത്തിന്റെ ഒരു ഭാഗമാണ്‌ ചക്കംകണ്ടം കായല്‍. വേലിയേറ്റവും വേലിയിറക്കവുമുളള കായല്‍. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കോടിക്കണക്കിന്‌ രൂപ ചെലവഴിച്ച്‌ ഒരു മാറ്റവും വരുത്താതെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട പ്രദേശം. ഈ കായല്‍ സി.ആര്‍.ഇസഡ്‌ സോണില്‍ ഉള്‍പ്പെടുന്നു. `ഗുരുവായൂരില്‍ നിന്ന്‌ ഇപ്പോള്‍ മാലിന്യമൊഴുക്കിവിടുന്ന തോട്ടിലൂടെ ഒരു കാലത്ത്‌ മഴവെള്ളം മാത്രമേ ഒഴുകിയിരുന്നുളളൂ.`പറയുന്നത്‌ ചക്കംകണ്ടം അഴുക്കുചാല്‍ വിരുദ്ധസമിതി പ്രവര്‍ത്തകന്‍ സി.എഫ്‌ ജോര്‍ജ്ജ്‌ മാഷ്‌. `പണ്ട്‌ ഞങ്ങള്‍ സ്‌കൂളില്‍ പോയിരുന്ന കാലത്ത്‌ കാലും മുഖവും കഴുകിയിരുന്ന തോടാണ്‌ ഇന്ന്‌ മലത്തിന്റെ കൂമ്പാരം പേറുന്ന അഴുക്കുചാലായി മാറിയിരിക്കുന്നത്‌. അന്ന്‌ ഇവിടെയൊരു ബോള്‍മിന്റണ്‍ കോര്‍ട്ട്‌ ഉണ്ടായിരുന്നു. ഞാനും സുഹൃത്തുക്കളായ മാളിയേക്കല്‍ ഹംസ, ഖാലിദ്‌ എന്നിവരും ഈ കോര്‍ട്ടില്‍ ഒരുപാട്‌ കളിച്ചിട്ടുണ്ട്‌. സന്ധ്യയാകും കഴിയുമ്പോള്‍. കളി കഴിഞ്ഞ്‌ ഞങ്ങള്‍ തോട്ടിലിറങ്ങി കൈകാലുകള്‍ കഴുകുകയും ജലം വായിലാക്കി കുലുക്കുഴിയുകയും ചെയ്യും. പിന്നെ ഓരോ ചായ കുടിക്കും. ഇന്ന്‌ മാലിന്യക്കൂമ്പാരമായ ഈ തോട്ടിലേക്ക്‌ ഒന്നു നോക്കാന്‍ പോലുമാകുന്നില്ല- സി.എഫ്‌ ജോര്‍ജ്ജ്‌ വേദനയോടെ പറയുന്നു. ചെറുപ്പത്തില്‍ കായലില്‍ വഞ്ചിയിറക്കുകയും ചെറിയ മീനുകളെ പിടിക്കുകയും ചെയ്‌തിരുന്ന ഓര്‍മ്മയിലാണ്‌ ജോര്‍ജ്ജ്‌ മാഷ്‌. ഗുരുവായൂര്‍ അമ്പലവും ചക്കംകണ്ടം കായലും തമ്മില്‍ വെറും രണ്ടു കിലോ മീറ്ററിന്റെ ദൂരം മാത്രം. ഹോട്ടലുകളില്‍ നിന്ന്‌ ഒഴുക്കി വിടുന്ന മാലിന്യങ്ങള്‍ കാനകളില്‍ നിന്ന്‌ വലിയതോട്ടിലൂടെ ഒഴുകിയെത്തി ചക്കംകണ്ടം കായലില്‍ അടിയുന്നു. ഇങ്ങനെ മലം വന്നടിഞ്ഞ്‌ എട്ട്‌ ചതുരശ്രകിലോമീറ്റര്‍ കായല്‍ നശിച്ചു പോയി. കാലക്രമേണ അവിടങ്ങളില്‍ കണ്ടല്‍ചെടികള്‍ വളര്‍ന്നെങ്കിലും പിന്നീട്‌ അതും ചീയുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. കായലിനെ ആശ്രയിക്കുന്ന ആവാസ വ്യവസ്ഥയായിരുന്നു ഒരു കാലത്ത്‌ ചക്കംകണ്ടത്തുണ്ടായിരുന്നത്‌. മത്സ്യബന്ധനവും, കക്ക വാരലും, പൊക്കാളി കൃഷിയും, ചകിരി തല്ലി നാരാക്കിയും കയറു പിരിക്കലുമെല്ലാം മാലിന്യം വന്ന്‌ മൂടിയതോടെ ഇല്ലാതായി. പ്രധാനമായും മലമാണ്‌ പ്രശ്‌നം. ഹോട്ടലുകളിലും ലോഡ്‌ജുകളിലും നിയമാനുസൃതം പ്രവര്‍ത്തിക്കേണ്ട ശുചീകരണ സംവിധാനങ്ങളില്ലാത്തതാണ്‌ മാലിന്യം തോട്ടിലേക്ക്‌ ഒഴുക്കിവിടാനുളള കാരണം. മിക്ക ലോഡ്‌ജുകളിലും സെപ്‌റ്റിക്‌ ടാങ്കുകളില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ` അധികാരികള്‍ സമ്മതിക്കാത്തത്‌ ലോഡ്‌ജുകളില്‍ നിന്ന്‌ മാലിന്യം വരുന്നില്ല എന്ന ഈ പ്രശ്‌നമാണ്‌. ഇത്‌ സമ്മതിക്കാതിരുന്നാല്‍ പിന്നെ പ്രശ്‌നമൊന്നുമില്ല. എന്നാല്‍, ഗുരുവായൂരിലുളള ഏത്‌ കുട്ടിക്കും അറിയാവുന്ന കാര്യമാണ്‌ മാലിന്യം എവിടെ നിന്ന്‌ വരുന്നു എന്നത്‌. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ നഗരസഭ ഇന്നേവരെ ഒരു നോട്ടീസ്‌ പോലും നല്‍കിയിട്ടില്ല. ഹോട്ടലുടമകളേക്കാള്‍ ഭംഗിയായി ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഈ നഗരസഭ കാരണം ചക്കംകണ്ടത്തുകാര്‍ക്ക്‌ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. ചക്കംകണ്ടം കായല്‍ സമുദ്രവുമായി ബന്ധപ്പെടുന്നത്‌ ചേറ്റുവ ആഴിയിലാണ്‌. ഇതിന്റെ കരയിലൊക്കെ മനുഷ്യ വാസമുണ്ട്‌. 1952ലാണ്‌ ആദ്യമായി ഗുരുവായൂരില്‍ ഒരു ലോഡ്‌ജുണ്ടാകുന്നത്‌. അതിനു മുമ്പ്‌ ഇത്രയേറെ ഭക്തജനത്തിരക്കുണ്ടായിരുന്നില്ല. ആദ്യകാലങ്ങളില്‍ അമ്പലത്തിന്‌ ചുറ്റുമുളള വീടുകളിലായിരുന്നു ഭക്തര്‍ താമസിച്ചിരുന്നത്‌. ആ വീടുകളില്‍ നിന്നു തന്നെ അവര്‍ക്ക്‌ ഭക്ഷണവും ലഭിച്ചു. 1957ല്‍ സംസ്ഥാന രൂപീകരണത്തിനു ശേഷമാണ്‌ ഗുരുവായൂര്‍ വികസനത്തിലേക്ക്‌ വേച്ചു വരുന്നത്‌. കിഴക്കേനട വികസിക്കുന്നത്‌ പാലം വന്നതിനു ശേഷമാണ്‌. അതിനു മുമ്പ്‌ ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ ഒതുങ്ങിയിരുന്നു. എഴുപതുകളില്‍ അമ്പലത്തിന്‌ തീപ്പിടുത്തമുണ്ടായതില്‍പ്പിന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ വികസനത്തിന്റെ കുതിപ്പു തന്നെ നടന്നു. ഇരുപത്‌ മുപ്പത്‌ വര്‍ഷത്തിനകമാണ്‌ ലോഡ്‌ജുകളില്‍ നിന്ന്‌ പ്രവഹിക്കുന്ന മലം ഇത്ര അപകടാവസ്ഥയിലേത്തുന്നത്‌. ടൗണ്‍ഷിപ്പായിരുന്ന കാലത്ത്‌ 1973ലാണ്‌ സര്‍ക്കാരിന്‌ മാലിന്യത്തിന്റെ ആധിക്യത്തെക്കുറിച്ച്‌ ബോധ്യമാകുന്നത്‌. ലോഡ്‌ജുകള്‍ വര്‍ദ്ധിച്ച്‌ മലം പ്രവഹിക്കുകയും നാറ്റമുണ്ടാവുകയും ചെയ്‌തപ്പോള്‍ ജനങ്ങള്‍ പിറുപിറുത്ത്‌ തുടങ്ങി. മലം വരുന്നത്‌ എവിടെ നിന്നാണെന്ന ഒരു പഠനവും നടത്താതെയാണ്‌ സര്‍ക്കാര്‍ സംസ്‌കരണത്തെക്കുറിച്ച്‌ ചിന്തിച്ചത്‌. നാറ്റം അസഹ്യമായപ്പോഴാണ്‌ ജനം ഇതേപ്പറ്റി കൂടുതല്‍ ബോധവാന്മാരാകുന്നത്‌. പേരറിയാ രോഗങ്ങള്‍ അവരെ വേട്ടയാടുകയും കായലില്‍ ഇറങ്ങാന്‍ പറ്റാതാവുകയും ചെയ്‌തു. ഏതാണ്ട്‌ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദ്യകാലത്ത്‌ ഈ അഴുക്കുചാല്‍ പദ്ധതിയെ എതിര്‍ത്തിരുന്നു. പിന്നീട്‌ ഹോട്ടലുകാരുടെ സൗജന്യങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ അവര്‍ പതുക്കെ പിന്‍വാങ്ങുകയായിരുന്നു. ഈ മാലിന്യം എവിടുന്നുണ്ടാകുന്നു എന്നതിനെപ്പറ്റി ഒരാളും അന്വേഷിക്കാനില്ല. മാലിന്യമുണ്ട്‌ എന്ന്‌ സമ്മതിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല. അതുകൊണ്ടാണല്ലോ സംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കുന്നത്‌. സംസ്‌കരണത്തിന്‌ ഞങ്ങള്‍ എതിരല്ല. പക്ഷേ, അത്‌ ഉറവിടത്തില്‍തന്നെയാകണമെന്നാണ്‌ അഴുക്കുചാല്‍ വിരുദ്ധസമിതി ആവശ്യപ്പെടുന്നത്‌. `ജോര്‍ജ്ജ്‌ മാഷ്‌ 'പറയുന്നു.


ഹോട്ടലുകളിലും വ്യാപാരകേന്ദ്രങ്ങളിലും കക്കൂസും മൂത്രപ്പുരയും നിര്‍ബന്ധമാക്കാന്‍ 2007 ഒക്ടോബര്‍ ഏഴിന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ലൈസന്‍സ്‌ ലഭിച്ചുകഴിഞ്ഞാല്‍ കക്കൂസിനും മൂത്രപ്പുരക്കും വേണ്ടി പ്ലാനില്‍ രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നു എന്ന്‌ കണ്ടെത്തിയതിനെതുടര്‍ന്നാണ്‌ ഉത്തരവ്‌. പ്ലാനില്‍ പറയുന്ന കക്കൂസും മൂത്രപ്പുരയുമില്ലെങ്കില്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യാനും ഉത്തരവില്‍ സ്‌പഷ്ടമായി പറയുന്നു. മാത്രവുമല്ല, ഇടക്കിടെ ഈ സ്ഥലം സന്ദര്‍ശിച്ച്‌ വൃത്തിയെപ്പറ്റി റിപ്പോര്‍ട്ട്‌ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്‌. ഇങ്ങനെയൊരു ഉത്തരവ്‌ വന്ന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗുരുവായൂരിന്‌ ഇതൊന്നും ബാധകമല്ല. സര്‍ക്കാര്‍ ഉത്തരവ്‌ നടപ്പാക്കി ഗുരുവായൂരിലെ ഹോട്ടലുകളിലും ലോഡ്‌ജുകളിലും മാലിന്യ സംസ്‌കരണം ഉറപ്പാക്കണമെന്നും അതാണ്‌ പ്രശ്‌നപരിഹാരത്തിനുളള അന്തിമവിധിയെന്നുമാണ്‌ ചക്കംകണ്ടത്തുകാര്‍ പറയുന്നത്‌. ജലത്തില്‍ മലത്തിന്റെ സാന്നിദ്ധ്യം അധികമാകുമ്പോഴാണ്‌ കോളിഫോം ബാക്ടീരിയ ഉണ്ടാകുന്നത്‌. എന്നാല്‍ വിശുദ്ധമെന്ന്‌ നാം വിശ്വസിക്കുന്ന ഗുരുവായൂര്‍ അമ്പലക്കുളത്തില്‍ ഒരു സാമ്പിള്‍ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം 1100 ആണെന്ന്‌ കണ്ടെത്തുകയുണ്ടായി. ഡോക്ടര്‍ മഹാദേവന്‍പിള്ള, ഡോ.സി.എം ജോയ്‌, ഡോ. പി.സി അലക്‌സാണ്ടര്‍ എന്നീ വിദഗ്‌ധസംഘമാണ്‌ ഈ ഞെട്ടിപ്പിക്കുന്ന അളവ്‌ കണ്ടെത്തിയത്‌. കോളിഫോമിന്റെ അളവില്‍ ഇന്ത്യയില്‍ അനുവദനീയമായ കൂടിയ യൂണിറ്റ്‌ 500 ആണ്‌. മനുഷ്യസ്‌നേഹികളായ ആരെയും വേദനിപ്പിക്കുന്നതാണ്‌ ഈ വെളിപ്പെടുത്തല്‍. എന്നാല്‍ പരിശോധനയില്‍ അങ്ങനെയൊന്നും കണ്ടെത്തിയിട്ടില്ല എന്നാണ്‌ മുനിസിപ്പാലിറ്റി നിരന്തരമായി പറയുന്നത്‌. കാളാനി മരുതയൂര്‍ കായല്‍തീരങ്ങളിലെ വീടുകളിലെ കുടിവെളള പരിശോധന സംബന്ധിച്ച്‌ 2007 ഒക്ടോബര്‍ 5ന്‌ സി.എഫ്‌ ജോര്‍ജ്ജ്‌ വിവരാവകാശ നിയമപ്രപകാരം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എഴുതി ചോദിച്ചതിന്റെ മറുപടിയില്‍ കുടിവെളളത്തില്‍ കലരാവുന്നതിന്റെ പരമാവധിയേക്കാള്‍ കോളിഫോം ഉണ്ടെന്ന്‌ അധികൃതര്‍ സമ്മതിക്കുന്നു. 100 മില്ലി ജലത്തില്‍ 180 കോളിഫോം ബാക്ടീരിയകളുണ്ടെന്നാണ്‌ മെഡിക്കല്‍ ഓഫീസറുടെ കണ്ടെത്തല്‍. കുടിക്കാനായി ഈ കിണറുകളില്‍ നിന്ന്‌ വെളളം ഉപയോഗിക്കരുതെന്നും തറപ്പിച്ച്‌ പറയുന്നു. അധികാരികളും ഹോട്ടല്‍ മാനേജ്‌്‌മെന്റുകളും തമ്മിലുളള അവിഹിതബന്ധമാണ്‌ ഗുരുവായൂരിന്റെ ഈ ദുരവസ്ഥക്ക്‌ കാരണം. ഭക്തജനങ്ങള്‍ തലയില്‍ പുരട്ടുകയും പ്രസാദം പോലെ കുടിക്കുകയും ചെയ്യുന്ന ക്ഷേത്രത്തിനകത്തെ മണിക്കിണര്‍ പോലും മാലിന്യമുക്തമല്ല. അമ്പലക്കുളത്തില്‍ നിന്ന്‌ ഏകദേശം 15 മീറ്റര്‍ ദൂരം മാത്രമാണ്‌ മണിക്കിണറിലേക്കുളള അകലം. ഈ കിണറ്റില്‍ നിന്നാണ്‌ കൃഷ്‌ണവിഗ്രഹം കുളിപ്പിക്കാനും മറ്റും വെള്ളമെടുക്കുന്നത്‌ എന്നത്‌ ഭക്തജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ട വസ്‌തുതയാണ്‌.


ഗുരുവായൂരിലെ മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണമെന്ന്‌ പറയാനുളള ധൈര്യം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ലെന്ന്‌ ജോര്‍ജ്ജ്‌ മാഷ്‌ പറയുന്നു. ഒരു കാലത്ത്‌ നെല്ല്‌ വിളഞ്ഞു കിടന്നിരുന്ന പാടശേഖരങ്ങളാണ്‌ നിങ്ങളീ കാണുന്നതൊക്കെ. മുന്തിയ ഇനം പുഴമത്സ്യങ്ങള്‍ വളര്‍ന്നിരുന്ന സ്ഥലങ്ങളായിരുന്നു ഇതെല്ലാം. കേച്ചേരി, പുന്ന, മറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ ആളുകള്‍ വന്ന്‌ വല വീശിയും മറ്റും മത്സ്യം കോരിയെടുത്ത്‌ ജീവിച്ചിരുന്നു. സാധാരണക്കാരായ ആളുകള്‍ക്ക്‌ ഒരു കുടം കമിഴ്‌ത്തിയാല്‍ പോലും ധാരാളം മീന്‍ കിട്ടുമായിരുന്നു`. -തൈക്കാട്‌ പഞ്ചായത്ത്‌ അംഗം ലൈലാ ഹംസ പറയുന്നു. പാര്‍ട്ടിയുടെ കെട്ടുകളെപ്പോലും അവഗണിച്ച്‌ ഇവര്‍ നാട്ടുകാര്‍ക്കൊപ്പമുണ്ട്‌. `ഗുരുവായൂര്‍ അങ്ങാടിത്താഴത്ത്‌ പാലത്തിന്റവിടെ വഞ്ചിയിലും മറ്റും തൊഴാനായി ജനങ്ങളെത്തിയിരുന്നു. ഇപ്പോള്‍ അത്‌ നടക്കുന്നില്ല. ജലമാര്‍ക്ഷമുളള കൈമാറ്റ വ്യവസ്ഥയും ഇല്ലാതായി` അവര്‍ പറഞ്ഞു. പാവറട്ടി, വെങ്കിടന്നി, മുല്ലശ്ശേരി, ഒരുമനയൂര്‍, തൈക്കാട്‌ പഞ്ചായത്തുകളുടെ കരകളിലെ വീട്ടു കിണറുകളിലെല്ലാം കോളിഫോം ബാക്ടീരിയകളുടെ അളവ്‌ കൂടി.


വീടിനു മുന്നിലൂടെ ഒഴുകുന്ന മലിനജലം ജീവിതം ദുസ്സഹമാക്കിയപ്പോള്‍ ഒരു വൃദ്ധ സ്‌ത്രീ പത്രലേഖകരോട്‌ പ്രതികരിക്കുന്നത്‌ ശ്രദ്ധിക്കുക. ഇതിന്റെ ഇപ്പോഴത്തെ അവസ്ഥയൊന്നു പറയാമോ?എന്തൂട്ടാ. നല്ല അവസ്ഥയാണ്‌. എന്തൊക്കെയാണ്‌ ബുദ്ധിമുട്ടുകളുളളത്‌?ഒരു ബുദ്ധിമുട്ടൂല്ലാട്ടോ. ഒരു ബുദ്ധിമുട്ടൂല്ല പൊന്നുമോനേ..കിണറ്റിലെ വെളളം എങ്ങനെയുണ്ട്‌..?നല്ല അന്തസ്സുണ്ട്‌. ഇശ്ശി കുടിച്ചോളൂ. ഞങ്ങള്‌ കുടിച്ച്‌ മതിയാക്കി. ഇനി നിങ്ങള്‌ കുടിച്ചോളൂ.വെളളത്തിന്‌ ഇനിയെന്താ ചെയ്യേണ്ടത്‌?ഒന്നും വേണ്ട. ഇതുവരെ ചെയ്‌തതു തന്നെ ധാരാളം. അഞ്ചാറു മാസായല്ലോ നിങ്ങള്‌ ചെയ്‌ത്‌ തുടങ്ങീട്ട്‌. എവിടുന്നെങ്കിലും ഒരു പൈപ്പ്‌ ഈ ചാകാന്‍ പോണ തളളക്ക്‌ നിങ്ങള്‌ ഇട്ടു തന്നില്ലല്ലോ. ഞ്ഞി മതി ണ്ടാക്ക്യാത്‌.


പ്രതീക്ഷകള്‍ അസ്‌തമിച്ചു പോയതിന്റെ, നിരാശയുടെ ആഴങ്ങളില്‍ കിടന്ന്‌ പിടയുന്നതിന്റെ ശബ്ദമായിരുന്നു ആ വൃദ്ധയില്‍ നിന്ന്‌ കേട്ടത്‌. ചക്കംകണ്ടത്തുകാര്‍ എല്ലാം അറിയുന്നു. 1973 മുതല്‍ ഇന്നേ വരെ ഈ പ്രദേശത്തുകാരെ പറഞ്ഞ്‌ പറ്റിച്ചുകൊണ്ടിരിക്കുന്നവരുടെ ഉളളിലിരുപ്പ്‌ എന്താണെന്ന്‌ ഇവര്‍ക്ക്‌ നന്നായറിയാം. പ്ലാന്റിനു വേണ്ടി പ്രയത്‌നിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കു വേണ്ടിയാണ്‌ പണിയെടുക്കുന്നതെന്നും അവര്‍ അറിയുന്നു. കൊടുംവേദനയുടെ കയ്‌പ്പുനീര്‌ ഉളളിലൊതുക്കി ആര്‍ക്കും വേണ്ടാത്തവരായി കഴിഞ്ഞുകൂടുകയാണ്‌ ഈ പ്രദേശത്തുകാര്‍. ഇവരുടെ പെണ്‍മക്കള്‍ക്ക്‌ അറിഞ്ഞുകൊണ്ട്‌ ആരും കല്യാണാലോചനയുമായി വരുന്നില്ല. ആണ്‍കുട്ടികള്‍ക്ക്‌ ആരും വിവാഹം ചെയ്‌ത്‌ കൊടുക്കുന്നുമില്ല. ആരൊക്കെ കൈവെടിഞ്ഞാലും ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായ പത്രമാധ്യമങ്ങള്‍ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയും കുറെയൊക്കെ അസ്‌തമിച്ചിരിക്കുന്നു. ചക്കംകണ്ടം അഴുക്കുചാല്‍ വിരുദ്ധസമിതിക്കുവേണ്ടി പത്രക്കാരെ കാണാനെത്തിയ സാറാജോസഫ്‌ അടക്കമുളള ആക്ടിവിസ്റ്റുകളോട്‌്‌ വളരെ മോശമായാണ്‌ ഗുരുവായൂരിലെ പത്രപ്രതിനിധികള്‍ പ്രതികരിച്ചതെന്ന്‌ സി.എഫ്‌ ജോര്‍ജ്ജ്‌ മാഷ്‌ സാക്ഷ്യപ്പെടുത്തുന്നു. പണാധിപതികളുടെ കാര്യസ്ഥന്മാരായി നടക്കുന്ന ചില നാലാം എസ്റ്റേറ്റുകാരും ഇനി ഇവരെ തിരിഞ്ഞുനോക്കില്ലെന്ന്‌ ഉറപ്പായി. മധ്യവര്‍ക്ഷത്തിനു വേണ്ടിയുളള പാചകപംക്തികളും സൗന്ദര്യമത്സരത്തിന്റെ ലൈവ്‌ റിപ്പോര്‍ട്ടിംഗും മാത്രം മതി കച്ചവടം കൂട്ടാനെന്ന്‌ പത്രങ്ങള്‍ക്ക്‌ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. മാലിന്യത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഭയപ്പെടുന്നവര്‍ കൊലക്ക്‌ കൊടുക്കുന്നത്‌ അവനവന്റെ കുട്ടികളെയാണ്‌. ജീവിതം ദുരന്തമാകുമ്പോള്‍ വരും തലമുറ ഈ പിന്തിരിപ്പന്മാരെ തെരുവിലൂടെ ആട്ടിയോടിക്കുമെന്ന കാര്യം ഉറപ്പ്‌. ഹോട്ടലുകള്‍ പൊതുകാനയിലേക്ക്‌ മണ്ണിനടിയിലൂടെ തുറന്നുവിടുന്ന മലം അടക്കമുളള ദ്രവ്യമാലിന്യം പട്ടണം ചുറ്റുന്നുണ്ടെന്ന്‌ അതിഥികള്‍ ആരുമറിയുന്നില്ലെങ്കിലും ഗുരുവായൂരിലുളളവര്‍ക്ക്‌ നന്നായറിയാം, താന്‍ നില്‍ക്കുന്ന തറയ്‌ക്കുതാഴെ ഒന്നുമൊന്നും സമ്മതിക്കാത്ത ചീഞ്ഞ മനസ്സുകളുടെ അഴുക്കാണെന്ന്‌. ചക്കംകണ്ടം അഴുക്കുചാല്‍ വിരുദ്ധസമിതി ചെയര്‍മാന്‍ എന്‍.പി മനോഹരന്‌ നഗരസഭ നല്‍കിയ വിശദീകരണത്തില്‍ ഇങ്ങനെ പറയുന്നു: കാനയിലേക്ക്‌ മലം ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. ആയതിനാല്‍ നിയമനടപടി സ്വീകരിക്കേണ്ടി വന്നിട്ടില്ല. നഗരസഭ ഇങ്ങനെ ആണയിട്ടു പറഞ്ഞാല്‍പ്പിന്നെ പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ അഴുക്കുചാല്‍ വേണ്ട. മാലിന്യസംസ്‌കരണ പ്ലാന്റ്‌ വേണ്ട. അഴുക്കുചാല്‍ വിരുദ്ധസമിതിയും വേണ്ട.


മലയാളിക്ക്‌ യഥാര്‍ത്ഥ ഭക്തിയുടെ സത്തയെ പരിചയപ്പെടുത്തിയ സ്വാമി നിത്യചൈതന്യ യതി പറഞ്ഞാലും ഗുരുവായൂരില്‍ മാലിന്യമുണ്ടെന്ന്‌ അധികൃതര്‍ സമ്മതിക്കില്ല. ഗുരു നിത്യചൈതന്യ യതി സുനില്‍ ബാലകൃഷ്‌ണന്‌ 1997 നവംബര്‍ 26ന്‌ എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു: പ്രിയപ്പെട്ട ശ്രീ സുനില്‍ ബാലകൃഷ്‌ണന്‌,സുഹൃത്തുക്കളേ, നിങ്ങള്‍ ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ നിരന്തര സമ്പര്‍ക്കത്തില്‍ കഴിയുന്ന ജ്യോതിസ്സുകളല്ലേ. എന്നിട്ടും എന്തേ ഈ വിലാപം? ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുകൂടി ഒരിക്കല്‍ പോകേണ്ടി വന്നപ്പോള്‍ മൂക്കിലേക്ക്‌ അടിച്ചുകയറി വന്ന മനുഷ്യ മൂത്രത്തിന്റെ നാറ്റവും വഴിയോരങ്ങളിലെല്ലാം നിറച്ചുവെച്ച ദൃശ്യങ്ങളും കൊണ്ട്‌ വിഷമിക്കുകയാല്‍ അവിടെ നിന്ന്‌ ഓടി രക്ഷപ്പെടേണ്ടി വന്നു. ഗുരുവായൂരില്‍ ജീവിക്കുന്നവര്‍ക്ക്‌ ഹാ കഷ്ടം! നിങ്ങള്‍ മറ്റ്‌ സാംസ്‌കാരികതകള്‍ കൈക്കൊണ്ട്‌ വരുന്നതിനു മുമ്പ്‌ ആ പട്ടണത്തില്‍ മലമൂത്രങ്ങളുടെ ന്യായമായ ശുദ്ധീകരണപ്രക്രിയകള്‍ക്കു വേണ്ടി അവിടുത്തെ മുനിസിപ്പാലിറ്റിയോ കോര്‍പ്പറേഷനോ എന്താണെന്നു വെച്ചാല്‍ അവര്‍ക്ക്‌, ദൈവികത തുടങ്ങുന്നത്‌ ശുദ്ധിയില്‍ നിന്നാണെന്ന്‌ ഒന്നു പറഞ്ഞുകൊടുക്കണം. എനിക്ക്‌ ഇനി ഒരിക്കല്‍പോലും ഗുരുവായൂര്‍ കാണാന്‍ ആഗ്രഹമില്ല. നിങ്ങളോടൊക്കെ എനിക്ക്‌ വലിയ അനുകമ്പയാണ്‌ തോന്നുന്നത്‌. ഗുരുവായൂരപ്പനോട്‌ ഇനി പ്രാര്‍ത്ഥിച്ചിട്ട്‌ കാര്യമില്ല. അദ്ദേഹമായിരിക്കണമല്ലോ ആദ്യം ശ്വാസം മുട്ടി ചത്തത്‌.


സ്‌നേഹത്തോടെ,


നിത്യചൈതന്യയതി


26-11-'൯൭


യതിയുടെ വാക്കുകള്‍ സത്യമാണെന്ന്‌ ഗുരുവായൂര്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. ഒരു വിശുദ്ധനഗരം അശുദ്ധമായിപ്പോയതിന്റെ വേദനയായിരുന്നു ആ വാക്കുകളില്‍. ` നഗരപ്രദേശങ്ങളിലടക്കം മാലിന്യസംസ്‌കരണത്തിന്‌ കേന്ദ്രീകൃത സംവിധാനം ഫലപ്രദമല്ല. മാലിന്യം ഉല്‍പാദിപ്പിക്കുന്ന സ്ഥലങ്ങളില്‍ തന്നെ കഴിയുന്നതും സംസ്‌കരിക്കുന്നതിനുളള സാങ്കേതികവിദ്യ ഇന്ന്‌ ലഭ്യമാണ്‌... കുടിവെളളവും തോടുകളും അരുവികളും നദികളും സംരക്ഷിക്കേണ്ടത്‌ ഭാവിതലമുറയോടുതന്നെ നാം പുലര്‍ത്തേണ്ട ഉത്തരവാദിത്തമാണ്‌. ആയതിനാല്‍ കുടിവെളള സ്രോതസ്സുകള്‍ മലിനീകരിക്കപ്പെടാതിരിക്കുന്നതിന്‌ പ്രത്യേക പ്രാധാന്യം നല്‍കും.` നിര്‍മ്മല്‍ പുരസ്‌കാരം കേരളത്തിന്‌ അഭിമാനം എന്ന തലക്കെട്ടില്‍ 2008 ഡിസംബര്‍ 7ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി പത്രങ്ങളില്‍ എഴുതിയ ലേഖനത്തിലുളളതാണ്‌ മേല്‍സൂചിപ്പിച്ച കാര്യങ്ങള്‍.


ഭരണ പ്രതിപക്ഷങ്ങളുടെ പൊറാട്ടുനാടകങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്‌ ചക്കംകണ്ടത്തുകാരുടെ ദുരിതങ്ങളാണ്‌. മൂന്നു പതിറ്റാണ്ടു കാലത്തെ സമരത്തിനൊടുവിലും അവര്‍ക്ക്‌ നീതി കിട്ടാതെയാവുന്നു. മൂന്നു ദശാബ്ദങ്ങളുടെ വേദനകള്‍ക്കൊടുവിലും കൊടുമയേറിയ മുറിവുകള്‍ ചക്കംകണ്ടത്തുകാര്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്നു. ഇനിയും നമ്മളെങ്ങനെ സുസ്ഥിര ജനാധിപത്യ സംവിധാനത്തില്‍ ജീവിക്കുന്നവരാണെന്ന്‌ ഉറക്കെ പറയും...? ഇനിയും നമ്മള്‍ ശുചിത്വകേരളത്തെപ്പറ്റി ഒരു വാക്ക്‌ മിണ്ടുന്നതെങ്ങനെ? മലയാളി ശുദ്ധിയുളളവരാണെന്ന്‌ അഹങ്കാരത്തോടെ പറയാന്‍ ആര്‍ക്കാണ്‌ ചങ്കൂറ്റമുളളത്‌? ഇങ്ങനെ പോയാല്‍ നഗരവല്‍കരണത്തിന്റെ ഇരകളെ മനുഷ്യരെന്ന കണക്കെടുപ്പില്‍ നിന്നുപോലും അകറ്റുന്ന കാലം വിദൂരമല്ലെന്ന്‌ ചക്കംകണ്ടം മനുഷ്യസ്‌നേഹികളെ ഭയപ്പെടുത്തുന്നു.

Thursday, January 1, 2009

അടിച്ചു കൊല്ലുന്ന ആഘോഷം


നന്മകളും പ്രത്യാശയുടെ പുതൂകിരണങ്ങളും ആശംസിച്ചു കൊണ്ടാണ്‌ ലോകം പുതിയ വര്‍ഷത്തെ വരവേറ്റത്‌. ആയുസ്സില്‍ ഒരാണ്ട്‌ കുറഞ്ഞു പോയെന്ന സങ്കടമില്ലാതെതന്നെ ലഹരിയിലും അല്ലാതെയും ആഘോഷങ്ങളുടെ കൊടിയേറ്റം നടത്താനും ആരും മറന്നില്ല. എന്നായാലും മരിക്കും എന്നതിനാല്‍ പരമാവധി അറമാദിച്ച്‌ മരിക്കുക എന്നതാണ്‌ പുതിയ തലമുറയിലെ ചിലരെങ്കിലും നയമായി സ്വീകരിച്ചിട്ടുള്ളത്‌. ആഘോഷങ്ങളാവാം. അത്‌ അന്യന്റെ നെഞ്ചത്തു കേറി കുതിര കളിക്കുന്നതാകുമ്പോഴാണ്‌ കളി കാര്യമാകുന്നത്‌. ഈ പുതുവര്‍ഷവും കാര്യമായ ചില കളികളെ കണ്ടു. പണക്കൊഴുപ്പിന്റെ മേളപ്പെരുക്കളുമായാണ്‌ ഉപരിവര്‍ഗ്ഗം പുതുവര്‍ഷത്തെ വരവേറ്റതെങ്കില്‍ മധ്യവര്‍ഗ്ഗം പതിവു പോലെ അടിപിടിയിലും വാറ്റിലും കൂടി. പട്ടിണിപ്പാവങ്ങള്‍ ചോറ്റുപൊതിക്കുള്ള പാച്ചില്‍ അവസാനിപ്പിച്ചിട്ടില്ല.
പുതുവര്‍ഷാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ ചെറുകുന്നത്ത്‌ ഹാരിഷ്‌(24) എന്ന യുവാവ്‌ മരിച്ച കാര്യം കേട്ടിട്ടും നമ്മുടെ അറമാദച്ചുള്ളന്മാര്‍ക്ക്‌ മാനസാന്തരമുണ്ടാകാന്‍ വഴിയില്ല. അവര്‍ രണ്ടും കല്‍പിച്ച്‌ ആഘോഷിക്കാനിറങ്ങിയവരല്ലേ. ആഘോഷത്തിനിടെ മുന്നില്‍ വരുന്നത്‌ സ്വന്തം തന്തയാണെങ്കിലും ഒന്നു പൊട്ടിച്ചു വിട്ടില്ലെങ്കില്‍ പിന്നെന്തു ഹരമാണ്‌ ഹേ. രാത്രി രണ്ടു മണിയോടുകൂടിയാണ്‌ പെരിന്തല്‍മണ്ണയില്‍ സംഘര്‍ഷം തുടങ്ങിയത്‌. മുട്ടുങ്ങലില്‍ ചെറുകുന്നത്ത്‌, പൊട്ടേങ്ങല്‍ കോളനികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. അടിപിടിയില്‍ പരാജയപ്പെട്ട ഒരു സംഘം കൂടുതല്‍ ആയുധങ്ങളുമായി മടങ്ങിവന്ന്‌ വീണ്ടും ആക്രമണം നടത്തി. ഹാരിഷ്‌ ഉള്‍പ്പെടെ ഏഴുപേര്‍ക്ക്‌ പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹാരിഷ്‌ രാവിലെയോടെ മരിക്കുകയായിരുന്നു. സഹജീവിയെ അടിച്ചു കൊല്ലാന്‍ വരെ നമുക്ക്‌ ആഘോഷങ്ങള്‍ ലൈസന്‍സ്‌ തന്നിരിക്കുന്നു. പരമാനന്ദ രസത്തിന്‌ ഇനിയെന്തു വേണം സഖാക്കളേ....
ആഘോഷത്തിനു കൊഴുപ്പു കൂട്ടാന്‍ മലയാളി ഓണത്തല്ല്‌ പോലുള്ള ചില സംഗതികള്‍ ചട്ടപ്രകാരം നടത്തിയിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത്‌ ചട്ടങ്ങള്‍ക്കും വകുപ്പുകള്‍ക്കും യാതൊരു വിലയുമില്ല. അവനവന്റെ ആത്മസുഖം തന്നെ സുഖം. അപരന്റെ സുഖം ദു:ഖവും. (ഇതെഴുതുന്നയാള്‍ പ്രവാചകനല്ല, ഈ വകുപ്പില്‍ പെട്ട ആത്മവിമര്‍ശനം നടത്തുന്നവന്‍ തന്നെ).മദ്യപിച്ച്‌ വാഹനമോടിച്ച 353 പേര്‍ ഡല്‍ഹിയില്‍ അറസ്‌റ്റിലായി. പുതുവത്സരത്തിന്റെ തലേ ദിവസം രാത്രി നടത്തിയ പ്രത്യേക പരിശോധനയിലാണ്‌ ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. 274 പേര്‍ക്കെതിരെ മദ്യപിച്ച്‌ വണ്ടിയോടിച്ചതിനും 79 പേര്‍ക്കെതിരെ അപകടകരമാം വിധത്തില്‍ വാഹനമോടിച്ചതിനുമാണ്‌ കേസെടുത്തിരിക്കുന്നത്‌. മദ്യപിച്ചിരുന്നു എന്നു സംശയിക്കുന്നവരുടെ രക്‌ത പരിശോധന നടത്തുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2000 രൂപ പിഴയോ മൂന്നു വര്‍ഷം തടവോ ആണ്‌ മദ്യപിച്ച്‌ വാഹനമോടിച്ചാലുള്ള ശിക്ഷ. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 600 ഓളം പേരില്‍ നിന്ന്‌ ഇവിടെ പിഴ ഈടാക്കിയിട്ടുണ്ട്‌്‌. എന്നിട്ടും ഈ ആഘോഷങ്ങള്‍ക്ക്‌ ലവലേശം കുറവില്ല എന്നത്‌ രസകരം.
എന്നു മുതലാണ്‌ മലയാളി ന്യൂ ഇയര്‍ ഇത്ര മട്ടത്തില്‍ ആഘോഷിക്കാന്‍ തുടങ്ങിയത്‌... എന്നു മുതലാണ്‌ കോഴിക്കോട്‌ കടപ്പുറത്തും കോവളത്തും ഇത്രയധികം ആളുകള്‍ അര്‍ദ്ധരാത്രിയിലും പുതുവര്‍ഷമാഘോഷിക്കാന്‍ വരാന്‍ തുടങ്ങിയത്‌... ചുമ്മാ ചിന്തിച്ചു നോക്കുക. ചിരിച്ചു മണ്ണു കപ്പും. നല്ല കാര്യങ്ങളില്‍ പാശ്ചാത്യനെ അനുകരിക്കാന്‍ നോക്കരുത്‌. ചീത്തകളൊക്കെ കൊത്തിവലിക്കുക. ഏറ്റവും വൃത്തിവെടിപ്പെഴുക. നെഗളിക്കുക. ഹാഹഹ....

Wednesday, December 24, 2008

വീണ്ടുമൊരു യാഥാസ്ഥിതിക ലേഖനം അഥവാ കച്ചവട കാലത്തെ സ്വത്വ വിചാരം

ഇതെന്റെ ശരീരമാണ്‌. എന്റെ മാത്രം ശരീരം.
ഇതിനെ എടുക്കുന്നതും ഉടുക്കുന്നതും ഞാന്‍...
നിനക്ക്‌ തൊടാനാവില്ല.
സ്‌നേഹം നഷ്ടമാകുമ്പോള്‍ മറ്റെല്ലാം നഷ്ടമാണ്‌ എന്നു പറയുംപോലെ തന്നെ പ്രധാനമാണ്‌ സ്വത്വം നഷ്ടപ്പെടുമ്പോള്‍ മനുഷ്യത്വവും നഷ്ടമാകുന്നു എന്നത്‌.
സ്വത്വത്തിലേക്ക്‌ മടങ്ങുക എന്നാല്‍ പ്രകൃതിയുടെ ഇലയനക്കങ്ങളെപ്പോലും തിരിച്ചറിയുക എന്നാണ്‌.

കൃത്യമായ സ്വത്വ ബോധത്തിലേക്ക്‌ വിദ്യാര്‍ത്ഥിയും യുവത്വവും ഉണരേണ്ട അനിവാര്യത ദിനംപ്രതിയുള്ള പേടിപ്പെടുത്തുന്ന വാര്‍ത്തകളിലൂടെ കാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതൊരുപക്ഷേ നവോത്ഥാനത്തിന്‌ ഇറങ്ങിത്തിരിച്ചവരുടെ പിന്‍മുറക്കാരെയൊക്കെ ഭയപ്പെടുത്തുന്നതു കൂടിയാണ്‌.


നമ്മുടെ പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും പാടെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന തരത്തിലേക്ക്‌ ആധുനികയുടെ മതിഭ്രമങ്ങള്‍ വഴിമാറിയപ്പോഴാണ്‌ യുവത്വത്തിന്‌ തിരിച്ചിവും സ്വത്വ ബോധവും നഷ്ടമായത്‌.

ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന വിഡ്‌ഢികളായി പുതിയ തലമുറ മാറരുത്‌ എന്നാഗ്രഹിക്കുകയും അതിനനുസരിച്ച പ്രവര്‍ത്തന പദ്ധതികള്‍ നിര്‍മിക്കുകയും ചെയ്യുക എന്നതാണ്‌ ഇതിനുളള പരിഹാരമായി സംഘടിത പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്‌. സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ധാര്‍മികത അപ്രത്യക്ഷമാകുന്നു എന്നത്‌ ഇക്കാലത്തെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്‌. നമ്മുടെ താല്‍ക്കാലികമായ ഇച്ഛകളെ തൃപ്‌തിപ്പെടുത്തുന്ന പ്രലോഭനങ്ങളാണ്‌ ആധുനിക ലോകം ഒരുക്കുന്ന കെണി. അതില്‍ അകപ്പെടുന്നവന്‌ അറിവുണ്ടാകുമെങ്കിലും തിരിച്ചറിവുണ്ടാകണമെന്നില്ല. അവന്റെ ഹൃദയത്തിലേക്കുള്ള തിരിച്ചറിവിന്റെ വാതിലുകളെല്ലാം കൊട്ടിയടക്കാനും അവിടെ കേറി അടയിരിക്കാനുമുള്ള മിടുക്ക്‌ ആഗോളീകരണം ഒരുക്കുന്ന കെണികള്‍ക്കുണ്ട്‌. അവിടെ കച്ചവടമാണ്‌ പ്രധാനം.
എന്റെ ഏകാന്തത അപാരം. അവിടെ ചെന്ന്‌ ഇരിക്കാന്‍ എനിക്ക്‌ ഭയമാണ്‌. ഇഷ്ടവുമാണ്‌.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സാമൂഹ്യപ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയം എന്നീ പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവര്‍ത്തനങ്ങളെന്ന്‌ നാം ധരിച്ചു വെച്ചവയെല്ലാം ഇവിടെ പ്രഫഷണല്‍ ആവുകയും കച്ചവടത്തിന്റെ സാധ്യതകള്‍ തേടുകയും ചെയ്യുന്നു. ഏതൊരാള്‍ ഏതൊന്നിനെ സമീപിക്കുന്നുവോ അതതെല്ലാം കച്ചവടക്കണ്ണിലൂടെയാവണമെന്ന്‌ യുവത്വത്തെ നിരന്തരം ധരിപ്പിക്കാനും അതനുസരിച്ചുള്ള ജീവിത രീതി കെട്ടിപ്പടുക്കാനും ഈ പ്രവണത ശ്രമിച്ചു കൊണ്ടിരിക്കും. അവിടെ ബന്ധങ്ങള്‍, സൗഹൃദം, സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ മാനുഷിക മൂല്യങ്ങളെല്ലാം ചവറ്റുകുട്ടയിലേക്ക്‌ വലിച്ചെറിയപ്പെടുകയും പകരം കച്ചവടത്തിന്റെ കണ്ണുകള്‍ അവയെ നോട്ടമിടുകയും ചെയ്യുന്നു. ഈ പറയപ്പെട്ടവയെല്ലാം എന്തെങ്കിലും ലൗകിക നേട്ടങ്ങള്‍ക്കായുള്ള ഉപാധി എന്ന നിലക്ക്‌ ഉപയോഗിക്കപ്പെടുന്നതോടെ മഹത്തായ മാനവികത എന്നൊക്കെ നാം പറയാറുളള കാര്യങ്ങളില്‍ ചെളി പറ്റുകയാണ്‌. കച്ചവട കാലത്ത്‌ ധാര്‍മ്മിക ബോധത്തോടെയും പരലോപ്രീതി പ്രതീക്ഷിച്ചും കര്‍മ്മങ്ങള്‍ ചെയ്യുന്നവനെ പരിഹസിക്കാനാണ്‌ ചുറ്റുമുള്ളവര്‍ക്ക്‌ കമ്പം. അതോടെ മറ്റുള്ളവര്‍ക്കിടയില്‍ ഒറ്റപ്പെട്ടു പോകാതിരിക്കാനായി ഇത്തിരിയെങ്കിലും ദയയുള്ളവന്റെ ഹൃദയവും വാണിജ്യവല്‍ക്കരിക്കപ്പെടും.മൂല്യങ്ങള്‍ വിസ്‌മരിക്കപ്പെടുന്നിടത്ത്‌ ചെകുത്താന്‍ പാര്‍പ്പു തുടങ്ങുകയായി. പിന്നെ സംഭവിക്കുന്നതെല്ലാം തെറ്റായിരിക്കും. ആ തെറ്റുകളെ കച്ചവടത്തിന്റെ ന്യായം പറഞ്ഞ്‌ സ്വീകരിക്കാനാണ്‌ പലരും പിന്നീട്‌ ശ്രമിക്കുക. താന്‍ നില കൊള്ളുന്ന സമൂഹത്തിന്‌ ഉപകാരപ്പെടുന്ന വിധത്തില്‍ തന്റെ പ്രവര്‍ത്തന മേഖലയെ എങ്ങനെ സജ്ജീകരിക്കാം എന്നതിനെപ്പറ്റി യുവത്വം ഇന്നത്തെക്കാലത്ത്‌ അധികം ചിന്തിക്കാറില്ല. പകരം തനിക്കും കുടുംബത്തിനും എന്തു കിട്ടും എന്ന്‌ അവന്‍ ആലോചിക്കുന്നു. അതിന്റെ പളപളപ്പുകളിലേക്ക്‌ അവന്റെ മനസ്സു ചായുന്നു. മാനുഷിക മൂല്യങ്ങള്‍ക്കോ ബന്‌ഘങ്ങള്‍ക്കോ അവിടെ യാതൊരു പ്രസക്തിയുമില്ല. നില്‍ക്കുന്ന തറ ഏതാണെന്ന്‌ അറിയാതെ പോയതാണ്‌ ആധുനിക കാലത്തെ യുവത്വത്തിനു പറ്റിയ അബദ്ധങ്ങളില്‍ പ്രാധാനം. ജീവിക്കുന്ന തറയുടെ ചരിത്രവും അതിന്റെ ഉറച്ച മണ്ണ്‌ കൊടുക്കുന്ന ബലവും ഉപയോഗപ്പെടുത്തി ജീവിതം ക്രമപ്പെടുത്തിയവര്‍ തന്നെ അതിനെ തള്ളിപ്പറയുന്ന കാഴ്‌ച ഒരേ സമയം കൗതുകം ജനിപ്പിക്കുന്നതും ഭീതിതവുമാണ്‌. ദൈവബോധവും ധാര്‍മ്മികതയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട വ്യവസ്ഥാപിതങ്ങള്‍ക്ക്‌ തീറെഴുതിക്കൊടുത്തവരാണ്‌ യഥാര്‍ത്ഥത്തില്‍ ഇത്തരം കുടുക്കുകളില്‍ ചെന്നു വീഴുന്നത്‌. അവര്‍ ചെയ്യുന്നതു മാത്രമാണ്‌ ശരി എന്ന വാശിയും ഇവരുടെ പ്രത്യേകതയാണ്‌. നാം വീണ്ടെടുക്കേണ്ടത്‌ സ്വയാര്‍ജ്ജിതമായ പൈതൃകങ്ങളം ധാര്‍മ്മികതയുമാണ്‌. നില്‍ക്കുന്ന തറയെക്കുറിച്ചുള്ള തിരിച്ചറിവിലൂടെയല്ലാതെ അതു കൈവരില്ല. ആ തിരിച്ചറവു തന്നെയാണ്‌ യഥാര്‍ത്ഥമായ സ്വത്വ ബോധത്തിലേക്ക്‌ നമ്മെ നയിക്കുക. ആരുടെയെങ്കിലും ചട്ടുകമാവുക എന്നത്‌ എളുപ്പമുള്ള കാര്യമാണ്‌. എന്നാല്‍ തന്റെ അസ്‌തിത്വം തിരിച്ചറിഞ്ഞവന്‍ ഒരിക്കലും അത്തരത്തിലുള്ള ചട്ടുകങ്ങളാകാന്‍ നിന്നു കൊടുക്കില്ല. ജീവിതത്തെപ്പറ്റിയും സമൂഹത്തെക്കുറിച്ചും കൃത്യമായ ബോധമുള്ളവനായിരിക്കും അവന്‍. അവനെ കീഴ്‌പ്പെടുത്താന്‍ ധാര്‍മ്മികതയിലൂന്നിയ പ്രവര്‍ത്തികള്‍ക്കല്ലാതെ മറ്റൊന്നിനും കഴിയില്ല. ദൈവത്തിനല്ലാതെ അവന്‍ മറ്റൊന്നിനും കീഴ്‌പ്പെടുകയുമില്ല. ചുറ്റും ചെളിയാണ്‌ എന്നു വിലപിക്കുന്നതിനു പകരം അത്‌ നീക്കം ചെയ്യാനുളള മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കാനാണ്‌ നാം മെനക്കെടേണ്ടത്‌. സ്വത്വ ബോധം നേടിയവന്‌ അത്‌ സാധിക്കും. എല്ലാം പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം നമ്മുടെ ഉള്ളില്‍ കിടക്കുന്നു. അതിനെ വേര്‍തിരിച്ചെടുത്ത്‌ ഉപയോഗിക്കാനും വരുംതലമുറയുടെ നല്ല ഭാവിക്കായി ഇട്ടു കൊടുക്കാനുമാകുമ്പോള്‍ നാം നേടിയ അറിവുകളെല്ലാം ഉപകാരപ്പെട്ടടുന്നതാകുമെന്ന്‌ ഉറപ്പുണ്ട്‌. കച്ചവട കാലത്ത്‌ നാം വിചാരപ്പെടേണ്ടത്‌ സ്വത്വത്തെ തിരിച്ചറിയേണ്ടത്‌ എങ്ങനെയെന്നാണ്‌. അടിച്ചേല്‍പ്പിക്കപ്പെടുന്ന അറിവുകളിലൂടെ അതു സാധിക്കില്ല. ഇടപെടുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ എല്ലാറ്റിലും തന്റേതായ അംശത്തെ തേടലും പ്രയോഗിക്കലുമാണത്‌. നമുക്കതിനു കഴിയും. നമുക്ക്‌ മാത്രമേ കഴിയൂ.

Sunday, December 14, 2008

ഒരു യാഥാസ്ഥിതിക ലേഖനം അഥവാ ഐ.ടി കാലത്തെ പെണ്ണുങ്ങളും ആണുങ്ങളും


പ്രസവിക്കാന്‍ പേടിയില്ല. പക്ഷേ
ഈ നശിച്ച ലോകത്തേക്കാണല്ലോ അവന്‍/ അവള്‍
വരാന്‍ പോകുന്നത്‌ എന്നോര്‍ക്കുമ്പോഴോ...
പ്രസവിക്കാനൊരുങ്ങുന്ന പെണ്‍സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു.
ധാര്‍മികതയെപ്പറ്റിയും സദാചാരത്തെക്കുറിച്ചും ഒട്ടേറെ മനസ്സില്‍പതിയുന്ന വിവരങ്ങളും വിവരണങ്ങളും നല്‍കിയാണ്‌ നമ്മുടെ കുട്ടികളെ വളര്‍ത്താറുള്ളത്‌. എന്നാല്‍ മുതിര്‍ന്നു വരുമ്പോള്‍ ഏറെ സദാചാര ശിക്ഷണം ലഭിച്ച കുട്ടികള്‍ പോലും അവന്‍ ചെന്നു പെട്ട സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മൂലം വൃത്തികേടുകളുട സഹചാരിയാകുന്ന കാഴ്‌ച നമ്മെ വേദനിപ്പിക്കുന്നതാണ്‌. പുതിയ വിവരസാങ്കേതിക വിദ്യയുടെ കാലം സാമൂഹികമായ പൈതൃകങ്ങളെയെല്ലാം തമസ്‌കരിക്കുന്നതിന്റെ സൂചനകളാണു നല്‍കുന്നത്‌.
തികച്ചും ആശങ്കാജനകമായ ഇത്തരമൊരു അവസ്ഥയില്‍ നിന്ന്‌ വരും തലമുറയെ രക്ഷിച്ചെടുക്കേണ്ട ബാധ്യത നമുക്കുണ്ട്‌. കാലം അത്രയൊന്നും നല്ലതല്ല എന്ന പരാതി ഉന്നയിക്കുകയും ബദല്‍ പ്രക്രിയകളൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുക എന്ന അവസ്ഥ ഏറ്റവും അബദ്ധമാണ്‌. നല്ല വഴികളും നിലപാടുകളും നമുക്കുണ്ട്‌. സ്വന്തം അസ്‌തിത്വത്തിനു മുറിവേറ്റാല്‍ വൈകാപരികമായി പ്രതികരിക്കുന്ന സ്വഭാവവുമുണ്ട്‌. എന്നാല്‍ ഇനി വരാനിരിക്കുന്നവരുടെ നിലപാടുകളിലെവിടെയും ധാര്‍മ്മികത, സദാചാരം, എന്നിവക്ക്‌ പ്രസക്തി കാണുന്നില്ല. ആഗോളീകരണം വിദ്യാര്‍ത്ഥിയിലും സമൂഹത്തില്‍ പൊതുവെയും വരുത്തിക്കൂട്ടുന്ന അപകടങ്ങളിലൊന്നായിട്ടുവേണം സദാചാര ധ്വംസനങ്ങളെ വിലയിരുത്താന്‍. നന്മയുടെ വിത്തുകളും വിളയും ഏറെയുള്ളതാണ്‌ നമ്മുടെ പൈതൃകങ്ങളും പാരമ്പര്യവും. അവയുടെ കടയ്‌ക്കല്‍ കത്തിവെക്കുന്ന സമീപനവും നയവുമാണ്‌ പുതിയ തലമുറയിലെ ഐ.ടി ജീവികള്‍ പലപ്പോഴും സ്വീകരിക്കുന്നത്‌. ബാംഗ്ലൂരില്‍ നിന്ന്‌ ഈ രംഗത്തെപ്പറ്റി കേള്‍ക്കുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. സ്വന്തം മണ്ണു വിട്ടു പോകുന്നവന്‍ സംസ്‌കാരത്തെയും തിരസ്‌കരിക്കുന്ന കാഴ്‌ചയാണ്‌ ബാംഗ്ലൂര്‍ പോലത്തെ മെട്രോ നഗരങ്ങള്‍ പറയുന്നത്‌. ഐ.ടി രംഗത്ത്‌ നിലനില്‍ക്കുന്ന അരാജകബോധം മറ്റൊരു കെണിയാണ്‌. പഠിച്ചിറങ്ങുമ്പോഴേക്കും ലഭിക്കുന്ന അഞ്ചക്ക ശമ്പളത്തിന്റെ ഹുങ്കാണ്‌ പലരെയും തെറ്റുകളിലേക്ക്‌ നയിക്കുന്നതെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. അമിതമായ മാനസിക സമ്മര്‍ദ്ദവും പണം എങ്ങനെ വിനിയോഗിക്കണമെന്ന അറിവില്ലായ്‌മയും ഈ അഭിനവ മുതലാളിമാരുടെ പ്രശ്‌നമാണ്‌. ഈ രംഗത്തേക്കു കടന്നു വന്ന ഉടനെ നിറയെ പണം ലഭിക്കുന്ന യുവാക്കള്‍ പ്രത്യേകമായ സാമ്പത്തിക ബാധ്യതളൊന്നും ഇല്ലാത്തവരാണ്‌. കുടുംബത്തിലേക്ക്‌ പണം കൊടുക്കേണ്ട ആവശ്യമില്ലാത്തവര്‍ക്ക്‌ പിന്നെ ശമ്പളം എന്തു ചെയ്യണമെന്ന്‌ നിശ്ചയമില്ലാതെയാവുകയും അസാന്മാര്‍ഗ്ഗികവും അപകടകരവുമായ അവസ്ഥകളിലേക്ക്‌ ഇവര്‍ വഴിമാറുകയും ചെയ്യുന്നു. മയക്കുമരുന്ന്‌, മദ്യം, പരസ്‌ത്രീഗമനം എന്നിവക്കായി കിട്ടിയ ശമ്പളത്തിന്റെ പാതിയും ഉപയോഗിക്കുന്നവരാണ്‌ ഇവര്‍. ദൈവികബോധമോ സദാചാരവിചാരങ്ങളോ ആഗോളീകരണത്തിന്റെ വിഷയത്തില്‍ എവിടെയും വരാത്തതായതിനാല്‍ നിയന്ത്രണങ്ങള്‍ അസാധ്യമാവുകയും ചെയ്യുന്നു. ഇവിടങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെപ്പറ്റി ഞെട്ടിക്കുന്ന കഥകളാണ്‌ ഈയിടെ പുറത്തു വന്നത്‌. നമ്മള്‍ കടമെടുത്തും അല്ലാതെയും പഠിക്കാനയക്കുന്ന കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന കിടങ്ങ്‌ എത്ര വലുതാണെന്ന്‌ മനസ്സിലാക്കണമെങ്കില്‍ തീര്‍ച്ചയായും തുറന്ന കണ്ണുളള വീക്ഷണം അനിവാര്യം. െൈലംഗിക അരാജകത്വത്തിന്റെയും കുത്തഴിഞ്ഞ ജീവിതത്തിന്റെയും അടിമകളായ ഇവര്‍ക്ക്‌ സദാചാരത്തിന്റെ കാര്യം പറഞ്ഞാല്‍ തലയില്‍ കയറില്ല. പോടാ പുല്ലേ എന്നു വരെ പറഞ്ഞേക്കും. അവനൊരു സദാചാരവദി വനിനരിക്കുന്ന എന്ന കമന്റും പ്രതീക്ഷിക്കാം. പാശ്ചാത്യ സംസ്‌കാരത്തിന്റെ അലകളുമായി ലോകവുമായുള്ള അണ്‍ലിമിറ്റഡ്‌ നെറ്റ്‌വര്‍ക്ക്‌ സൗകര്യം ലഭിച്ചതാണ്‌ നമ്മുടെ കുട്ടികള്‍ നാടുവിടാനുണ്ടായ കാരണം. ആഗോളീകരണമെന്ന്‌ പുറംമോടിക്ക്‌ പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ അതു ചെയ്യുന്ന ദോഷമെന്താണെന്ന്‌ നാമിതുവരെ ചിന്തിച്ചിട്ടില്ലെന്നു വേണം കരുതാന്‍. നാടുവിടുക എന്നത്‌ ഒരു ഫാഷനായി മാറുന്നതിന്റെ രസതന്ത്രവും അപ്പോള്‍ മനസ്സിലാകും. ജീവിതലക്ഷ്യമെന്നത്‌ ആഘോഷിക്കാനുള്ളതാണെന്ന അബദ്ധധാരണയുമായാണ്‌ സാമ്രാജ്യത്വം നമ്മുടെ സംസ്‌കാരത്തെ മയക്കാനെത്തുന്നത്‌. അത്‌ ആട്ടത്തിലൂടെയും പാട്ടിലൂടെയും വിദ്യാഭ്യാസ വൈജാത്യത്തിലൂടെയും നമ്മുടെ കണ്‍മുന്നില്‍ താണ്ഡവമാടുന്നുണ്ടെങ്കിലും കാണാത്ത ഭാവം നടിക്കുകയാണ്‌ പലരും. യാഥാര്‍ത്ഥ്യത്തിന്റെ ഭീകരത ഉള്‍ക്കൊള്ളാന്‍ പോലുമാകാതെ തകര്‍ന്നു പോയ കുടുംബങ്ങളുമുണ്ട്‌. ആഗോളീകരണം ലോകത്തിന്‌ ഒരുപാട്‌ നന്മകള്‍ സമ്മാനിച്ചിട്ടുണ്ട്‌. അതു പോലെ ദോഷങ്ങളും. അതിന്റെ ഏറ്റവും വലിയ കെണി വരുംതലമുറയുടെ മാനസികവിചാരങ്ങള്‍ മാംസ വിചാരങ്ങളാക്കുന്നു എന്നതാണ്‌. മനസ്സിന്റെ പ്രാധാന്യം ചവറ്റുകുട്ടയിലെറിയപ്പെടുകയും മാംസം അഥവാ ഭൗതികവും ലൗകികവുമായ നൈമിഷിക താല്‍പര്യങ്ങള്‍ സ്വീകരണമുറിയില്‍ ഇരിപ്പിടം കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെ ചെറുക്കാനുള്ള മരുന്ന്‌ കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. കാരണം അതിനുള്ള മരുന്ന്‌ അവനവന്റെ ഹൃദയങ്ങളിലാണ്‌ എന്നതത്രേ. ആ ഹൃദയങ്ങള്‍ ആരൊക്കെയോ ചേര്‍ന്ന്‌്‌ അപഹരിച്ചതിനാല്‍ നമുക്കാ മരുന്ന്‌ കണ്ടെത്താനുമാകുന്നില്ല.ധാര്‍മിക വിചാരങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ്‌ അനിവാര്യം. സന്നദ്ധസംഘടനകള്‍ക്കും മതസംഘടനകള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കാനുണ്ട്‌. സാമൂഹിക ദുരന്തങ്ങളെ ഇങ്ങനെ ക്ഷണിച്ചുവരുത്തുന്നതെന്തിനാണെന്ന്‌ നാമോരുത്തരും ചിന്തിക്കുന്നത്‌ നല്ലതാണ്‌. സദാചാരവും ധാര്‍മികതയും കടലു കടന്നു പോയിട്ടില്ലെന്ന്‌ നമ്മുടെ കുട്ടികള്‍ തെളിയിക്കണം. എല്ലാ തരം അധാര്‍മികവല്‍ക്കരണങ്ങളെയും സ്വയാര്‍ജ്ജിതമായ വിശ്വാസത്തിന്റെ ബലം കൊണ്ട്‌ തകര്‍ത്തെറിയാന്‍ കഴിയണം. അപ്പോള്‍ മാത്രമാണ്‌ അടുക്കളയിലും നാമറിയാതെ നമ്മുടെ ഹൃദയങ്ങളിലും അടിഞ്ഞുകൂടിയ അധിനിവേശത്തിന്റെ അപകടങ്ങളെ തൂത്തെറിയാന്‍ കഴിയൂ. അപ്പോള്‍ മാത്രമാണ്‌ അപകടപ്പെടുത്തുന്ന കടന്നുകയറ്റങ്ങളെ നാടിനു വേണ്ടി മാറ്റിയെടുത്ത്‌ ഉപയോഗിക്കാന്‍ കഴിയൂ. എല്ലാതരം പരിഷ്‌കാരങ്ങളും നന്മക്കു വേണ്ടി പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുമ്പോള്‍ ഐ.ടി രംഗത്തടക്കം സമൂഹത്തെ വേവലാതിപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന അപകടങ്ങളെ ചെറുക്കാനാവുമെന്ന്‌ പ്രത്യാശിക്കാം.